തുളസിദളം – 5 2അടിപൊളി  

“ആ മാധവന്‍റെ സ്ഥാനത് അച്ഛൻ നിൽക്കുന്നതൊന്ന് ആലോചിച്ചുനോക്ക്… ആ ഗ്രൂപ്പിന്റെ മൊത്തം ഇരുപത് ശതമാനം ഷെയർ അയാളുടെ പേരിലാണ്…”

“അത് കൊള്ളാലോടി മോളേ… അതെങ്ങനെ സാധിക്കും…??”

“അതിന് അവർ തമ്മിൽ പിരിയണം… അല്ല നമ്മള് പിരിക്കണം… പിന്നീട് വിശ്വൻ മാമന്റെ കൂടെ വിശ്വസ്തനായി നിന്ന് അച്ഛന് നേടേണ്ടത് നേടാം…”

രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി, അയാൾ അവളെ നോക്കി

“പക്ഷേ എന്റെ ലക്ഷ്യം ബാക്കിയുള്ള എൻപത് ശതമാനത്തിലാണ്…”

ശില്പ കുടിലതയോടെ പറഞ്ഞു

“എങ്ങനെ…?? നീയെന്താ ഉദ്ദേശ്ശിക്കുന്നത്…??”

“മാമന്റെ മോനില്ലേ ആ ആറടി പൊക്കത്തിക്കൊരു മൊതല്… ആ പൂച്ചക്കണ്ണൻ… രുദ്ര്.. ഞാനവന്റെ തോളിൽ തൂങ്ങും… ഇടക്ക് അവന്റെയാ പെങ്ങളെ ആരുമറിയാതെ ഞാനങ്ങൊഴുവാക്കും…”

ശില്പ ഗൗരവത്തിൽ പറഞ്ഞു

“അപ്പൊ നന്ദൻ…!??”

അയാൾ ഗൗരവത്തിൽ ചോദിച്ചു

“പോവാൻ പറ… ആർക്കുവേണം അവനെ… അവനെക്കാളും ആയിരം ഇരട്ടി പണക്കാരനാ രുദ്ര്, കാണാനും അവനെക്കാൾ ഹാൻഡ്‌സം പിന്നെന്തിനാ എനിക്ക് നന്ദൻ… അല്ലേലും ഉണ്ണീടെ കാവിലമ്മയുമായി ഒരു ബന്ധവുമില്ലെങ്കിലും, ഏറ്റവും ബെസ്റ്റ് എനിക്ക് കാവിലമ്മ കൊണ്ടോരും അല്ലേ അച്ഛാ”

അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു, ആ ചിരി രാജേന്ദ്രനിലേക്കും പടർന്നു

••❀••

“എന്തൊക്കയാ കിച്ചേ നീ വിളിച്ചു പറഞ്ഞത്… ഇനി എന്ത് സംഭവിക്കുമെന്ന് നിനക്കു വല്ല നിശ്ചയോമുണ്ടോ…??”

വൃന്ദ വേവലാതിയോടെ ചോദിച്ചു

“എന്ത്… നെനക്ക് പിടിച്ചില്ലേ… എടി ഞാനീപ്പറഞ്ഞതിന്റെ നൂറിലൊരംശം നീയവരുടെ മുഖത്തുനോക്കി മുൻപേ പറഞ്ഞിരുന്നേ ഇതൊന്നും സംഭവിക്കില്ലായിരുന്നു… പിന്നേ ഇനി നീ പേടിക്കണ്ട, ഇവിടുന്നിറങ്ങിയാ നേരേ എന്റെ വീട്ടിലേക്ക് പോകാം…”

“അതൊന്നും ശരിയാവില്ല… ഞാനില്ലേ കാവിൽ വിളക്കുകൊളുത്താൻ ആരുമുണ്ടാവില്ല അതുപോലെ തറവാട്ടിലെ കെടാവിളക്കിൽ എണ്ണയൊഴിക്കാൻ ആരുമില്ല…”

“നീയൊരു മുട്ടാപ്പോകും പറയണ്ട… നിന്നെ കല്യാണം കഴിച്ചയച്ചാൽ എന്ത് ചെയ്യും… അപ്പോഴും ആരെങ്കിലും അത് ചെയ്യണ്ടേ…?”

“നീ പേടിക്കണ്ട ഞങ്ങക്കൊരു കൊഴപ്പോം ഉണ്ടാവില്ല… എന്നെ കാവിലമ്മ നോക്കിക്കോളും…”

“നീയൊന്നും പറയണ്ട… ഞാൻപറയുന്നതൊന്ന് അനുസരിച്ചാ മതി…”

“ഉണ്ണിമോള് പറഞ്ഞതാ ശരി… ഇവർക്ക് ഒന്നും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം…”

അവിടേക്ക് വന്ന വിശ്വനാഥൻ പറഞ്ഞു

അവിടേക്ക് വന്നവരെക്കണ്ട് അവർ എഴുന്നേറ്റ് മാറിനിന്നു, കിച്ച തലകുനിച്ചു നിന്നു

“മോള് വിഷമിക്കണ്ട… പണ്ടത്തെപോലല്ല ഇനി ഇവർക്ക് അവിടെ ഒരു കുറവുമുണ്ടാകില്ല… അത് ഞാൻ ഗ്യാരണ്ടി…”

വിശ്വനാഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മോളോട് ആരാ പറഞ്ഞത് നിങ്ങൾക്കാരുമില്ലെന്ന്, ഞങ്ങളെന്താ അന്യന്മാരാണോ…? ദാ ഈ നിമിഷം മുതൽ ഞാൻ നിങ്ങളെ രണ്ടുപേരെയും എന്റെ മക്കളായേ കാണുള്ളൂ…”

മാധവൻ പറഞ്ഞു, അതുകേട്ട് വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു

“പോരാത്തതിന് ദേണ്ടേ… റൗഡി നിക്കുന്നു… അവൻ ഒറ്റക്കുമതി നിങ്ങളെ സംരക്ഷിക്കാൻ…”

മാധവൻ ഭൈരവിനെ നോക്കി പറഞ്ഞു

“നിങ്ങടെ മോനല്ലേ പിന്നെങ്ങനെ റൗഡി ആകാതിരിക്കും…”

ഭൈരവ് മെല്ലേ പറഞ്ഞു

“എന്താടാ പിറുപിറുക്കുന്നത്…”

“ഒന്നൂല്ല….”

അതെല്ലാം കേട്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു

“മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… നേരത്തേ കണ്ടപ്പോ ഉണ്ണിയാർച്ചയാണെന്ന് തോന്നിയല്ലോ…”

വിശ്വനാഥൻ കിച്ചയോട് ചോദിച്ചു

അവൾ മിണ്ടാതെ നിന്നു

“മോളുടെ ആറ്റിട്യൂട് എനിക്കിഷ്ടമായി പറയാനുള്ളത് മുഖത്തുനോക്കി പറയണം… keep it up…”

അയാൾ അവളെ അഭിനന്ദിച്ചു

“സോറി അങ്കിൾ… ഞാൻ… പെട്ടെന്ന് ദേഷ്യം വന്നപ്പോ…”

കിച്ച വിക്കി വിക്കി പറഞ്ഞു

“എന്താ ഇത്… മോള് പറഞ്ഞതുകൊണ്ട് ഇവരുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി…”

വിശ്വനാഥൻ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു

കുറച്ചുകഴിഞ്ഞു കിച്ചയുടെ അമ്മ മായ അവിടേക്കു വന്നു, കണ്ണനെക്കണ്ട് വിശേഷങ്ങളൊക്കെ പറഞ്ഞു, കിച്ചയുടെ അച്ഛൻ ശ്രീകുമാർ എന്തോ കാര്യത്തിനായി എറണാകുളത്തു പോയതുകൊണ്ട് വരാൻ പറ്റിയില്ല എങ്കിലും കിച്ചയുടെ ഫോണിൽ വിളിച്ചു കണ്ണന്റെ കാര്യങ്ങളെല്ലാം തിരക്കുന്നുണ്ടായിയുന്നു, വൃന്ദ മായയെ മറ്റുള്ളവർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു, കുറച്ചു കഴിഞ്ഞ് അവർ പോയി

Leave a Reply

Your email address will not be published. Required fields are marked *