അതെല്ലാം കേട്ട് ബാക്കിയുള്ളവർ അന്തംവിട്ട് കിച്ച പറയുന്നത് ശ്രദ്ധിച്ചു.
വൃന്ദ പേടിയോടെ അവളെ പിറകിലേക്ക് വലിച്ചു
“ചുമ്മായിരിയടി… നെനക്ക് ഇപ്പൊ എന്റേന്ന് കൊള്ളും പറഞ്ഞേക്കാം…”
കിച്ച വൃന്ദയോട് അലറി
അപ്പൊ വൃന്ദയുടെ പേടിച്ചുള്ള മുഖഭാവം കണ്ടതും ആ സാഹചര്യത്തിലും കുഞ്ഞിയുടെയും രുദ്രിന്റെയും മുഖത്ത് ചിരി പൊട്ടി
“അല്ലെങ്കി നീ പറ… ആ തൊണ്ണൂറ് പവൻ എവിടെന്നു…”
വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു
രുദ്ര് അതെല്ലാം ശ്രദ്ധിച്ച് കേട്ട് വൃന്ദയെ നോക്കി,
അവന് വല്ലാത്ത സഹതാപം തോന്നി അവളോട്
കിച്ച പറയുന്നതെല്ലാം കേട്ട് എല്ലാരും സ്‌തപ്തരായി നിന്നു,
നളിനി ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ചുമര് ചാരി നിന്നു
കിച്ച അവിടുണ്ടായിരുന്നവരെ നോക്കി തുടർന്നു
“നിങ്ങക്കറിയോ… ഇവളെക്കാളും ഭംഗിയുണ്ടെന്നും പറഞ്ഞു ഒരു നല്ല വസ്ത്രം പോലും ഇടാൻ സമ്മതിക്കില്ല… രണ്ടും മൂന്നും ദിവസം പട്ടിണിക്കിട്ടിട്ടുണ്ട് ഇവരെ രണ്ടുപേരെയും…. ഈ നിക്കുന്നവൾ…”
ശില്പയെ ചൂണ്ടി കിച്ച പറഞ്ഞു
“ഡീ… ഇല്ലാത്തത് പറയരുത്….”
ശില്പ അവളോട് കയർത്തു
“ഇല്ലാത്തതോ… ഞാൻ ഇവൾക്ക് വാങ്ങികൊടുത്ത ഡ്രെസ്സുകൾ നീയിട്ട് വല്യ ഗമയിൽ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ… നിന്റെ നന്ദേട്ടൻ ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ഇവളെ തല്ലിച്ചതച്ചിട്ടില്ലേ…?? ഈ നിക്കുന്ന നിന്റെ തന്തയോട് ഉള്ള കള്ളങ്ങളെല്ലാം പറഞ്ഞുപിടിപ്പിച്ചു കണ്ണനെ ഇയാളെക്കൊണ്ട് എത്ര തവണയാ നീ തല്ലിച്ചിട്ടുള്ളത്… അവന്റെ ഇടത്തെ തുടയിൽ ഇപ്പോഴുമൊണ്ട് ഇയാൾ സ്പൂൺ ചൂടാക്കി പൊള്ളിച്ച പാട്…”
അതുകേട്ട എല്ലാവരും ഒന്ന് ഞെട്ടി രാജേന്ദ്രനെ നോക്കി
സഹികെട്ട് രാജേന്ദ്രനും ശില്പയും പുറത്തേക്ക് പോകാനായി തുനിഞ്ഞപ്പോ കിച്ച മുന്നിലേക്ക് കേറി നിന്നു
“അങ്ങനങ്ങു പോയാലോ… ഒന്നൂടി അറിഞ്ഞോ ഇവിടുന്നിറങ്ങിയാൽ ഇവളും കണ്ണനും ദേവടത്തേക്കല്ല എന്റെകൂടെ എന്റെ വീട്ടിലേക്കാ വരുന്നത്… ഇനിയിവരെ കടിച്ചു കീറാൻ ഞാൻ വിട്ടുതരില്ല…”
കിച്ച വൃന്ദയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
അതുകേട്ട് വൃന്ദയോന്ന് ഞെട്ടി
കിച്ച അവളെയും പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് പോയി
രാജേന്ദ്രനും ശില്പയും പൊതുസദസ്സിൽ നഗ്നരായപോലെ നിന്നു,
വിശ്വനാഥൻ രാജേന്ദ്രന്റെയാടുത്തു വന്ന് അയാളുടെ തോളിൽ കൈ വച്ചു
“അളിയാ ആ പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കല്ലേ… അവളുടെ തന്തയും ഞാനും തമ്മിൽ നല്ലരസത്തിലല്ല അതിന്റെ വാശി തീർക്കുന്നതാ അവള്…”
രാജേന്ദ്രൻ പറഞ്ഞു
“ഏയ്… അതെനിക്ക് മനസ്സിലായി ആ കുട്ടിയെന്തോ തെറ്റിദ്ധരിച്ചിയ്ക്കുകയാണെന്ന്… ഇതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല…”
വിശ്വനാഥൻ പറഞ്ഞിട്ട് കൂടെയുള്ളവരെ നോക്കി
എല്ലാവരും വല്ലാത്ത ഭാവത്തിൽ നിൽക്കുകയായിരുന്നു,
എല്ലാവർക്കും വൃന്ദയോടും കണ്ണനോടും അലിവും സഹതാപവും തോന്നി.
••❀••
ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെയാണ് രാജേന്ദ്രനും ശില്പയും അവിടെ നിന്നുമിറങ്ങിയത്, നളിനി ഒന്നും മിണ്ടാതെ അവർക്കൊപ്പം നടന്നു
അവർ ദേവടത്തെത്തി രാജേന്ദ്രനും ശില്പയും കോമൺ ബാൽക്കണിയിൽ ഒത്തുകൂടി
“ശ്ശേ… ആകെ നാണംകെട്ടു… ആ പന്ന പൊലയാടിമോള്… എല്ലാരേം മുന്നിൽ നാണംകെടുത്തി…”
രാജേന്ദ്രൻ പല്ലിറുമി
“അവള് കവടി നിരത്തി കണ്ടു പിടിച്ചതല്ലല്ലോ… ആ മൂദേവി പറഞ്ഞു കൊടുത്തതല്ലേ…?? വന്നവരെല്ലാം പൊട്ടേ… ഞാനവൾക്ക് കാണിച്ചു കൊടുക്കുന്നുണ്ട്…”
ശില്പ പറഞ്ഞു
“അത് മോള് പേടിക്കണ്ട വെട്ടാൻ നിർത്തിയിരിക്കുന്ന ഒരു മാട് അത്രേയുള്ളൂ അവൾ,
എന്നാലും… അളിയൻ എന്ത് കരുതിക്കാണും….”
“അത് വിട്… ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…
എന്നാൽ പറയുമ്പോ കാര്യമുള്ള ഒരു കാര്യം ഞാൻ പറയട്ടേ…”
എന്താണെന്നപോലെ ശില്പയുടെ മുഖത്തേക്ക് നോക്കി
“വിശ്വനാഥൻമാമന് എന്ത് മാത്രം സ്വത്തുണ്ടെന്ന് അച്ഛനറിയാമോ… ഏതാണ്ട് ആയിരം കോടിയ്ക്ക് പുറത്തുവരും മൊത്തം ആസ്തി…”
രാജേന്ദ്രന്റെ മുഖത്തുനോക്കി ശില്പ പറഞ്ഞു
ആ സമയം അത് എത്രയെന്നു മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു രാജേന്ദ്രൻ, പിന്നീട് അയാളുടെ കണ്ണുകൾ തുറിച്ചു വന്നു
“ആ മാധവന്‍റെ സ്ഥാനത് അച്ഛൻ നിൽക്കുന്നതൊന്ന് ആലോചിച്ചുനോക്ക്… ആ ഗ്രൂപ്പിന്റെ മൊത്തം ഇരുപത് ശതമാനം ഷെയർ അയാളുടെ പേരിലാണ്…”
“അത് കൊള്ളാലോടി മോളേ… അതെങ്ങനെ സാധിക്കും…??”
“അതിന് അവർ തമ്മിൽ പിരിയണം… അല്ല നമ്മള് പിരിക്കണം… പിന്നീട് വിശ്വൻ മാമന്റെ കൂടെ വിശ്വസ്തനായി നിന്ന് അച്ഛന് നേടേണ്ടത് നേടാം…”
രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി, അയാൾ അവളെ നോക്കി
“പക്ഷേ എന്റെ ലക്ഷ്യം ബാക്കിയുള്ള എൻപത് ശതമാനത്തിലാണ്…”
ശില്പ കുടിലതയോടെ പറഞ്ഞു
“എങ്ങനെ…?? നീയെന്താ ഉദ്ദേശ്ശിക്കുന്നത്…??”
“മാമന്റെ മോനില്ലേ ആ ആറടി പൊക്കത്തിക്കൊരു മൊതല്… ആ പൂച്ചക്കണ്ണൻ… രുദ്ര്.. ഞാനവന്റെ തോളിൽ തൂങ്ങും… ഇടക്ക് അവന്റെയാ പെങ്ങളെ ആരുമറിയാതെ ഞാനങ്ങൊഴുവാക്കും…”
ശില്പ ഗൗരവത്തിൽ പറഞ്ഞു
“അപ്പൊ നന്ദൻ…!??”
അയാൾ ഗൗരവത്തിൽ ചോദിച്ചു
“പോവാൻ പറ… ആർക്കുവേണം അവനെ… അവനെക്കാളും ആയിരം ഇരട്ടി പണക്കാരനാ രുദ്ര്, കാണാനും അവനെക്കാൾ ഹാൻഡ്‌സം പിന്നെന്തിനാ എനിക്ക് നന്ദൻ… അല്ലേലും ഉണ്ണീടെ കാവിലമ്മയുമായി ഒരു ബന്ധവുമില്ലെങ്കിലും, ഏറ്റവും ബെസ്റ്റ് എനിക്ക് കാവിലമ്മ കൊണ്ടോരും അല്ലേ അച്ഛാ”
അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു, ആ ചിരി രാജേന്ദ്രനിലേക്കും പടർന്നു
••❀••
“എന്തൊക്കയാ കിച്ചേ നീ വിളിച്ചു പറഞ്ഞത്… ഇനി എന്ത് സംഭവിക്കുമെന്ന് നിനക്കു വല്ല നിശ്ചയോമുണ്ടോ…??”
വൃന്ദ വേവലാതിയോടെ ചോദിച്ചു
“എന്ത്… നെനക്ക് പിടിച്ചില്ലേ… എടി ഞാനീപ്പറഞ്ഞതിന്റെ നൂറിലൊരംശം നീയവരുടെ മുഖത്തുനോക്കി മുൻപേ പറഞ്ഞിരുന്നേ ഇതൊന്നും സംഭവിക്കില്ലായിരുന്നു… പിന്നേ ഇനി നീ പേടിക്കണ്ട, ഇവിടുന്നിറങ്ങിയാ നേരേ എന്റെ വീട്ടിലേക്ക് പോകാം…”
“അതൊന്നും ശരിയാവില്ല… ഞാനില്ലേ കാവിൽ വിളക്കുകൊളുത്താൻ ആരുമുണ്ടാവില്ല അതുപോലെ തറവാട്ടിലെ കെടാവിളക്കിൽ എണ്ണയൊഴിക്കാൻ ആരുമില്ല…”
“നീയൊരു മുട്ടാപ്പോകും പറയണ്ട… നിന്നെ കല്യാണം കഴിച്ചയച്ചാൽ എന്ത് ചെയ്യും… അപ്പോഴും ആരെങ്കിലും അത് ചെയ്യണ്ടേ…?”
“നീ പേടിക്കണ്ട ഞങ്ങക്കൊരു കൊഴപ്പോം ഉണ്ടാവില്ല… എന്നെ കാവിലമ്മ നോക്കിക്കോളും…”
“നീയൊന്നും പറയണ്ട… ഞാൻപറയുന്നതൊന്ന് അനുസരിച്ചാ മതി…”
“ഉണ്ണിമോള് പറഞ്ഞതാ ശരി… ഇവർക്ക് ഒന്നും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം…”
അവിടേക്ക് വന്ന വിശ്വനാഥൻ പറഞ്ഞു
അവിടേക്ക് വന്നവരെക്കണ്ട് അവർ എഴുന്നേറ്റ് മാറിനിന്നു, കിച്ച തലകുനിച്ചു നിന്നു
“മോള് വിഷമിക്കണ്ട… പണ്ടത്തെപോലല്ല ഇനി ഇവർക്ക് അവിടെ ഒരു കുറവുമുണ്ടാകില്ല… അത് ഞാൻ ഗ്യാരണ്ടി…”