ഭൈരവ് അവളോട് പറഞ്ഞു
“അത് നല്ലതാ… നീയിനി ബസ്സിൽ തൂങ്ങിപ്പിടിച്ചു പോകണ്ടല്ലോ…”
കിച്ച പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ തലകുലുക്കി.
“എന്നാൽ വേഗം പോരെ… ഞാനിറങ്ങാൻ നിക്കുവാ…”
വൃന്ദ പെട്ടെന്ന് ബാത്‌റൂമിൽ കയറി തന്റെ തലമുടിയെല്ലാം ഒന്നൊതുക്കി, ദാവണി നേരേ ഒതുക്കി ഇറങ്ങി വന്നു, അപ്പോഴേക്കും ഭൈരവ് പുറത്തേക്ക് പോയിരുന്നു
അവൾ കിച്ചയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി
വെളിയിൽ വൃന്ദയെ കാത്ത് കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്ന രുദ്ര് അവളെ കണ്ണിമ ചിമ്മാതെ നോക്കി, ഒരലങ്കാരം പോലുമില്ലാതെ അലസ്സമായ വേഷത്തിൽ നടന്നുവരുന്ന വൃന്ദയെ അവിടുണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ആ വേഷത്തിലും അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,
പെട്ടെന്ന് നടന്നുവന്ന വൃന്ദ കാറിൽ രുദ്രിനെ കണ്ട് ഒന്ന് പകച്ചു നടത്തത്തിന്റെ വേഗത കുറച്ച് കാറിനടുത്തെത്തി…
അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു
“മോളേ… ഞാൻ അപ്പാവേം വിശ്വനങ്കിളിനെയും കൂട്ടാൻ പോകുവാ… അതോണ്ട് മോള് ഇവനൊപ്പം പൊയ്ക്കോ…”
ഭൈരവ് അവളോട് പറഞ്ഞു
എന്നിട്ട് ഡ്രൈവർ സീറ്റിനടുത്തെത്തി
“ഡേയ്… വെറുതെ ആക്രാന്തം കാണിക്കരുത്… ജീവിതകാലം മുഴുവൻ നിനക്കുള്ളതാ ഇവൾ… മനസ്സിലായോ…?“
ഭൈരവ് ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, മറുപടിയായി രുദ്ര് ഒന്ന് പുഞ്ചിരിച്ചു
കാറിൽ കയറാൻ അറച്ചുനിന്ന വൃന്ദയ്ക്ക് കോഡ്രൈവർ ഡോർ ഭൈരവ് തുറന്നുകൊടുത്തു
“ഞാൻ… പുറകിൽ…”
വൃന്ദ വിക്കി
“മോള് പേടിക്കണ്ട… മുന്നിൽത്തന്നെ കയറിക്കോ… ഈ പൊക്കോം മസിലുമൊക്കെ ഉണ്ടന്നേയുള്ളു… ഇവനാള് പാവമാ… ഒന്നും ചെയ്യില്ല, ധൈര്യമായി കേറിക്കോ…”
ഭൈരവ് പറഞ്ഞു,
വൃന്ദ മടിച്ചു മടിച്ചു മുന്നിൽ കയറി
രുദ്ര് വണ്ടി മുന്നിലേക്കെടുത്തു
പോകുന്ന വഴിയിൽ അവർ നിശബ്ദമായിരുന്നു, എങ്കിലും രണ്ടുപേരും ഇടക്കിടക്ക് പാളി നോക്കുന്നുണ്ടായിരുന്നു,
“ഞാനെന്താ തന്നെ വിളിക്കേണ്ടേ… വൃന്ദന്നോ… അതോ ഉണ്ണീന്നോ…? “
അവസാനം മൗനം ഭഞ്ജിച്ച് രുദ്ര് ചോദിച്ചു
വൃന്ദ മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളു
“ഉണ്ണീന്ന് വിളിക്കാല്ലേ…? “
വൃന്ദ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു
“താനെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ…? എന്റെ വർത്തമാനം ഇഷ്ടപെട്ടില്ലേ…? എനിക്കിതൊരു അത്ഭുതമായി തോന്നുന്നു, ഞാനിത്രേം നാളും സ്വപ്നത്തിലൂടെ എന്നെക്കാളെറെ സ്നേഹിച്ച… മോഹിച്ച പെൺകുട്ടിയെ ഇവിടുന്ന് കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയില്ല…”
രുദ്ര് സന്തോഷത്തോടെ പറഞ്ഞു
വൃന്ദ അവനെ നോക്കി എന്നിട്ട് ഒന്ന് ദീർഘനിശ്വാസം എടുത്തു
“കുഞ്ഞീടേട്ടന് എന്നെക്കുറിച്ചെന്തറിയാം…?
പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ രുദ്ര് ഒരു നിമിഷം മൗനമായി,
“എന്റെ പപ്പേം അമ്മേം മരിച്ചതെങ്ങനെയാണാണെന്നറിയാമോ…? ആക്സിഡന്റായിരുന്നു… കണ്ണനേംകൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു… ഏതോ ഒരു കാറുമായി കൂട്ടിയിടിച്ചെന്നാ അറിഞ്ഞത്… എന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു, കണ്ണന് മൂന്നും…”
അവളൊന്ന് നിർത്തി നിറഞ്ഞു വന്ന കണ്ണ് തുടച്ചു,
“പെട്ടെന്നൊരുദിവസം പപ്പേം അമ്മയും കണ്ണനെ എന്നെയേൽപ്പിച്ചു പോയി, പെട്ടെന്നൊരുദിവസം ആരുമില്ലാതാവുന്നത് ആലോചിച്ചിട്ടുണ്ടോ…??
ബന്ധുക്കൾ എല്ലാരും ചടങ്ങുകഴിഞ്ഞു പെട്ടെന്ന് പോകാൻ ദൃതിക്കൂട്ടി,
ഞാനൊരു പെൺകുട്ടിയല്ലേ നിന്നാൽ ഏറ്റെടുക്കേണ്ടി വന്നാലോ, ഏറ്റെടുത്താൽ ബാധ്യതയാകുമെന്നറിയാവുന്നോണ്ട് അവരെല്ലാം പെട്ടെന്ന് പൊയ്ക്കളഞ്ഞു, ആ വീട്ടിൽ ഞാനും കണ്ണനും ഒറ്റപ്പെട്ടുപോകുമെന്ന് തോന്നി, അപ്പോഴാ കിച്ചടെ അച്ഛൻ, ശ്രീയങ്കിൾ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ വന്നത്, എന്റെ പപ്പേടെ അടുത്ത കൂട്ടുകാരനായിരുന്നു ശ്രീയങ്കിൾ,
അപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളെ ദേവടത്തേക്ക് കൂട്ടിക്കൊണ്ട് പോയി…
അവരുംകൂടി പോയപ്പോ എല്ലാർക്കും ഞങ്ങളൊരു അധികപ്പറ്റായി… ആർക്കും വേണ്ടാത്ത… ആരും ചോദിക്കാനില്ലാത്ത രണ്ട് ജന്മങ്ങൾ…
