“ഹാ യെസ്. അതേ. ഇന്നലെ ഞങ്ങളെല്ലാവരുംകൂടി ഒരു മൂവിക്ക് പോയിരുന്നു,” സ്നേഹ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.
“പടമെങ്ങനെ?”
“വലിയ കുഴപ്പമില്ല. പിന്നെ ഫ്രണ്ട്സ്നോടൊപ്പം പോയതുകൊണ്ട് ഒരു ഓളത്തിലിരുന്ന് കണ്ടു. എന്താടാ?”
“അല്ല ഇതിന് പോണോ അതോ മറ്റേ തമിഴ് പടമില്ലേ കഴിഞ്ഞയാഴ്ചയും ഇതുപോലെ നിങ്ങൾ കണ്ടത്. അത് കാണണോ എന്നൊരു ഡൗട്ട്. അതിന്റെ പേരെന്തായിരുന്നു? ശ്ശോ മറന്നല്ലോ.”
“കഴിഞ്ഞയാഴ്ചയോ ഇല്ലല്ലോ. ഞങ്ങൾ ആദ്യമായി പോയത് ഇന്നലെയാണല്ലോ.”
“അല്ല, കഴിഞ്ഞയാഴ്ച്ച നിങ്ങൾ പോയതായി ഞാൻ കേട്ടല്ലോ. നിന്റെ ഈ ഫ്രണ്ടിനെ മാളിൽ കാണുകയും ചെയ്തപോലെ തോന്നി.”
“ഓ ശരിയാണ് ഞങ്ങൾ കഴിഞ്ഞയാഴ്ച പോകാൻ നോക്കിയിരുന്നു. അതു നടന്നില്ല. ഇവൻ തന്നെയാണ് കാരണം. ഞങ്ങളോട് വരാൻ പറഞ്ഞിട്ട് പിന്നെ ഇവനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഇവൻ അവിടെ എത്തിയത് ഞങ്ങളും അറിഞ്ഞില്ല? എന്താ നിനക്കും ഇവനെ പരിചയമുണ്ടോ?”
“ഹേയ് ഇല്ലില്ല. എവിടെയോ കണ്ടതുപോലെ. എന്തായാലും ആൾ നല്ല പണിയാണല്ലോ തന്നത്. നിങ്ങൾ എന്നിട്ട് കുറെ നേരം കാത്തുനിന്നോ?”
“അതേ പിന്നില്ലാതെ. ഞങ്ങളിനി അവനെ പറയാൻ ബാക്കിയൊന്നുമില്ല. അവസാനം എല്ലാം പറഞ്ഞുകൊമ്പ്ലിമെണ്ട്‌സ് ആക്കിയിട്ടാണ് ഇന്നലെ പടത്തിന് പോയത്. ”
“സത്യം പറഞ്ഞാൽ ഇവൻ അന്ന് എന്നോട് ഇങ്ങോട്ടുവന്ന് നിന്നെ വിളിക്കാൻ ഫോണ് ചോദിച്ചിരുന്നു. നമ്മളെ ഒരുമിച്ച് എപ്പോഴൊക്കെയോ കണ്ടിട്ടുണ്ടെന്ന ഓർമ്മയിൽ. എനിക്ക് ആളെ ഒട്ടും പരിചയം ഇല്ലാത്തതുകൊണ്ട് കൊടുക്കാഞ്ഞതാ. ഇനി വല്ല കുഴപ്പക്കാരനുമാണെങ്കിലോ എന്നുകരുതി.”
“കുഴപ്പക്കാരനോ? എനിക്ക് അങ്ങനെ ഉള്ളവരുമായി കൂട്ടൊന്നുമില്ല. എന്റെ ഫ്രണ്ട്സ് എല്ലാം ഡീസന്റ് ആണ്. ഇവൻ എക്സ്ട്രാ ഡീസന്റ് ആണ്. ”
“അല്ല, ആൾക്ക് ഒരു ക്രീപ്പി ലുക്ക്. പെട്ടെന്ന് വന്ന് പരിചയപ്പെടാൻ ഒക്കെ നോക്കിയപ്പോ … ”
“ക്രീപ്പിയോ എന്ത് ക്രീപ്പി. ആളൊരു പാവമാണ്. പെമ്പിള്ളേരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ആസ്ഥാന ഫ്രണ്ട് സോണ് ചെറുക്കൻ. എന്നെ ഒക്കെ ഒരു പടികൂടി കടന്ന് പെങ്ങൾ ആക്കിയിരുന്നു. അല്ല അവനെ പരിചയപ്പെട്ടാൽ പിന്നെ ഒരു ബ്രദർ ഫീൽ മാത്രേ വരൂ എന്നാണ് പെമ്പിള്ളേര് എല്ലാരും പറയാറുള്ളത്. എന്നാലുമെന്റെ ദുഷ്‌ടീ നീ കാരണം ഞങ്ങൾ ഒരുമാണിക്കൂറാണ് പോസ്റ്റായത്. അതും പോരാഞ്ഞിട്ട് ആ പാവം കേട്ട വഴക്ക് വേറെ.”
“എടീ സോറി. പറ്റിപ്പോയി. പിന്നെ കാണാം, ” അവൾ തന്റെ മുറിയിലേക്ക് മടങ്ങി.
അതോടെ മുനീറയ്ക്ക് വിനയിനെ തെറ്റിദ്ധരിച്ചതിൽ ചെറിയൊരു വിഷമമായി. അതും പോരാഞ്ഞിട്ട് സ്നേഹ പറഞ്ഞതെല്ലാം 101 ശതമാനം ശരിയാണെന്ന് ഒന്നുരണ്ടാഴ്ച്ച കൊണ്ടുതന്നെ മുനീറയ്ക്ക് ബോദ്ധ്യമായി. അവളുടെ അന്വേഷണത്തിൽ സെക്കന്റ് ഇയർ ക്ലാസ്സ് തുടങ്ങിയപ്പോൾ പോളി കഴിഞ്ഞ് ലാറ്ററൽ എൻട്രി ആയി എത്തിയ വിനയിനെ പറ്റി പിള്ളേർക്കിടയിൽ മാത്രമല്ല ലാബിലും ടീച്ചർമാർക്കിടയിലും എല്ലാവർക്കും നല്ല അഭിപ്രായം മാത്രം. ചിലപ്പോഴെങ്കിലും ചില ലാറ്ററൽ എൻട്രിക്കാർക്ക് കാണുന്നപോലെ ഉള്ള ഒരു അഹങ്കാരവും ഇല്ലാത്ത, എല്ലാവരേം സഹായിക്കുന്ന, ആരോടും ദേഷ്യപ്പെടാത്ത, എപ്പോഴും ചിരിക്കുന്ന, മുഖത്ത് ഒരു കുട്ടിത്തമുള്ള അവൻ ക്ലാസ്സിലെ എക്‌സ്ട്രീം വായ്‌നോക്കി കഴ പെമ്പിള്ളേർക്ക് വരെ ഫ്രണ്ട്സോണ് ചെയ്തിരുന്നു. എല്ലാവർക്കും അവൻ ഒരു ബ്രദർ ഫീൽ കൊടുത്തു. അങ്ങനെ കുറ്റബോധം തോന്നിയ മുനീറ അവനെ കാണുമ്പോൾ അത്യാവശ്യം പുഞ്ചിരിക്കാൻ തുടങ്ങി. എങ്കിലും ഒന്നുരണ്ടു തവണയായി അവനോട് അങ്ങനെ പെരുമാറിയതിന്റെ ചമ്മൽ അവളെ അവനോട് എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. ഏതാണ്ട് ഒരുമാസം കടന്നുപോയി.
അങ്ങനെയിരിക്കെയാണ് ഫ്രെഷേഴ്‌സ് ഡേ വന്നത്. കോളേജിലെ ആദ്യ വർഷമായതുകൊണ്ട് ഫ്രഷേഴ്‌സ് ഡെയ്‌ക്ക് ഫസ്റ്റ് ഇയറുകാർ മാത്രമല്ല, ലാറ്ററൽ എൻട്രിക്കാരും ഇരകളായിരുന്നു. അന്ന് വിനയിന് കിട്ടിയ പണി, സിനിമ സീൻ റീക്രിയേറ്റ് ചെയ്യാൻ. പഴയൊരു സിനിമയിൽ മാമുക്കോയയും ഫിലോമിനയും ഫോണിലൂടെ പരസ്പരം ചീത്ത വിളിക്കുന്ന ഒരു കോമഡി സീൻ (ആരാടാ നാറി നീ….) ആണ് ചെയ്യേണ്ടത്. വിനയിന് പെയർ ചെയ്യാൻ ജൂനിയർ പെമ്പിള്ളേര് ആരും ബാക്കി ഇല്ലാത്തതുകൊണ്ട് ഫിലോമിന വേഷം ചെയ്യാൻ വിളിച്ചത് മുനീറയേയും. മുനീറ കുറെ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഒടുവിൽ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. അഭിനയത്തിന്റെ ബാലപാഠം പോലുമറിയാത്ത മുനീറയ്ക്ക് എത്ര ശ്രമിച്ചിട്ടും ചിരിയ്ക്കുകയല്ലാതെ ഫിലോമിനയുടെ ഡയലോഗ് പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ചിരിക്കാതെ പറഞ്ഞാലേ പോകാൻ പറ്റൂ എന്ന് സീനിയേഴ്‌സും. ചുരുക്കത്തിൽ അത് മുനീറയ്ക്ക് ഒരു പണിയായി എന്നുപറയുന്നതാവും ഭേദം. അന്ന് വിനയാണ് അവർ തമ്മിൽ പരിചയം കുറവായതുകൊണ്ട് കെമിസ്ട്രി വർക്ക് ഔട്ട് ആവാത്തതാണ് പ്രശ്‌നമെന്നും. ഇനിയിപ്പോ പരിചയം ഉണ്ടാക്കാൻ ഒന്നും സമയം ഇല്ലാത്തതുകൊണ്ട്, പരിചയം ഉണ്ടെന്ന് വിശ്വസിച്ച് ഫുൾ കോണ്ഫിഡൻസിൽ ഡയലോഗ് പറഞ്ഞേക്കാനും. എന്ത് പറഞ്ഞാലും അത് ഈ ആക്റ്റ് ന്റെ പാർട്ട് ആണെന്ന രണ്ടുപേരും ഉറപ്പിച്ചാൽ മതിയെന്നും പറഞ്ഞ് അവളെ ലീഡ് ചെയ്തത്. ഒപ്പം ഫിലോമിനയുടെ ഡയലോഗ് ആയതുകൊണ്ട് തനിക്ക് ആ ഒരു പ്രായമാണെന്നുകൂടി മനസ്സിൽ കണ്ടാൽ അതായത് തന്റെ ഗ്രാൻഡ് മദർ ഒക്കെ ഉണ്ടെങ്കിൽ അവർ ഈ ഡയലോഗ് പറയുന്നത് ഒന്ന് ആലോചിച്ചാൽ രസമാകും എന്ന ഉപദേശം കൂടി ആയതോടെ കാര്യങ്ങൾ സ്മൂത്തായി. വയസ്സായ മലബാറി ഉമ്മമാരുടെ മട്ടിൽ തലയിലെ തട്ടം പിടിച്ച് നടുവളച്ച് “ആരാടാ നാറീ നീ!” എന്നവൾ ചോദിച്ചതും കാണികൾ ആർത്തുവിളിച്ചു. അന്ന് ക്യാന്റീനിൽ വെച്ചാണ് അവർ തമ്മിലുള്ള മഞ്ഞുരുകി പരിചയക്കാരായത്.
