“എന്റെ സാറ അവൻ നിന്നെ തിന്നാനൊന്നും പോകുന്നില്ല. അവിടിരുന്നാൽ ഇപ്പൊ എന്താ?.” അതും പറഞ്ഞിട്ട് ജിൻസി സാറയെ നോക്കി ചിരിച്ചു.
അപ്പോളേക്കും അവൻ വെയിറ്റ്റിനോട് ഓർഡർ കൊടുക്കാൻ തുടങ്ങിയിരുന്നു. സാറ ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെ കഴിയുന്നതും ഭിത്തിയോട് ചേർന്നിരുന്നു.
അല്പസമയത്തിനുള്ളിൽ അവൻ ഓർഡർ ചെയ്ത ഭക്ഷണം അവരുടെ ടേബിളിൽ നിരന്നു. സേർവ് ചെയ്യാൻ അമിത് മുൻകൈ എടുത്തു. അവന്റെ കൈ പലപ്പോളും സാറയുടെ ദേഹത്ത് തട്ടി മാറുന്നുണ്ടായിരുന്നു.
പനീർ കറിയിൽ ഒരു കഷണം റൊട്ടി മുക്കി അവൻ എഴുനേറ്റു ജിൻസിയുടെ വായിൽ വച്ചു കൊടുത്തു. ജിൻസി ചിരിച്ചുകൊണ്ട് അത് വായിൽ ആക്കി സാറയെ നോക്കി കണ്ണിറുക്കി. അവൻ അടുത്ത ഒരുകഷണം അതേപോലെതന്നെ സാറയുടെ നേരെ കൊണ്ടുവന്നപ്പോൾ അവൾ പെട്ടന്ന് തലവെട്ടിച്ചു പുറകോട്ടു മാറി. സാറക്ക് അത് കണ്ടപ്പോൾ ഉള്ളിൽ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു. കാരണം ഓപ്പോസിറ്റ് ഇരിക്കുന്ന ഒരു ഫാമിലി അവരെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ട്.
“ഹേയ്.. എനിക്ക് വേണ്ട.. അമിത് കഴിക്ക്. ഞാൻ തന്നെ കഴിച്ചോളാം”. സാറ അല്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
ചിരിച്ചുകൊണ്ട് ഇരുന്ന അവന്റെ മുഖഭാവം പെട്ടന്ന് മാറുന്നത് സാറ ശ്രദ്ധിച്ചു.
“സാറ നീ അത് വാങ്ങ്.. അതിനിപ്പോ എന്താ.. അവൻ സ്നേഹത്തോടെ തന്നതല്ലേ. അവരുടെ ഇടയിൽ ഒക്കെ ഇങ്ങനെയാ”. ജിൻസി സാറയെ നോക്കി പറഞ്ഞു. അവനപ്പോളും അതും അവളുടെ നേരെ പിടിച്ച് അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു.
സാറ ജിൻസിയെ ദേഷ്യത്തോടെ തുറിച്ചു നോക്കി. അപ്പോൾ ജിൻസി പ്ലീസ് എന്ന് അവളെ നോക്കി കണ്ണിറുക്കി. ഒന്നും പറ്റാതെ സാറ ആകെ വിഷമത്തിലായി. അവൾക്ക് ആകെ ദേഷ്യവും സങ്കടവും ഒരുപോലെ ഇരച്ചു കയറി. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രഹസനം നടത്തേണ്ടന്നു കരുതി അവൾ അവന്റെ കയ്യിൽ നിന്നും അത് വാങ്ങാനായി കൈ നീട്ടി. നീട്ടിയ അവളുടെ കൈ തട്ടി മാറ്റി, ഒന്നുകൂടി മുൻപോട്ടു ആഞ്ഞ അമിത് അത് വീണ്ടും സാറയുടെ മുഖത്തേക്ക് കൊണ്ടുവന്നു. സകല നിയന്ത്രണവും നഷ്ടപെട്ട സാറ ‘ശ്ശേ’ എന്ന് പറഞ്ഞു അവന്റെ കൈതട്ടി മാറ്റിയപ്പോൾ അവന്റെ കയ്യിലിരുന്ന ഭക്ഷണം തെറിച്ചു അവന്റെ പാന്റ്റിലേക്ക് വീണു. ജിൻസി അമ്പരന്ന് അമിത്തിനെ നോക്കി. അവന്റെ മുഖം ആകെ ദേഷ്യത്തിൽ ചുവന്നു തുടുത്തിരുന്നു. അടുത്ത നിമിഷം അവൻ ടേബിളിൽ ഇരുന്ന പ്ലേറ്റിനു ഒരു തട്ടും കൊടുത്തിട്ടു അവിടുന്നു ചാടിയെണിറ്റു വെളിയിലെക്കിറങ്ങി പോയി. ആകെ സ്ഥബ്ദയായി ഇരുന്ന സാറയെ ദേഷ്യത്തോടെ നോക്കിയിട്ട് ജിൻസിയും അവന്റെ പുറകെ ഓടി.
അവിടിരുന്നവരുടെ മുൻപിൽ നാണംകെട്ടത്തിന്റെ ദേഷ്യവും അരിശവുംകൊണ്ട് സാറ എന്തുചെയ്യണം എന്നറിയാതെ ഇരുന്നുപോയി. പെട്ടന്ന് അവൾ വെയിറ്റ്റിനെ വിളിച്ചു ബിൽ സെറ്റിൽ ചെയ്തു അവിടുന്ന് പുറത്തിറങ്ങി. വെളിയിലിറങ്ങിയ അവൾ അവർ രണ്ടുപേരെയും അവിടെയെങ്ങും കണ്ടില്ല. അവൾ നടന്നു പാർക്കിങ്ങിൽ കിടന്നിരുന്ന കാറിന്റെ ഉള്ളിലേക്ക് കയറി. സാറ അപ്പോളും ആ ഷോക്കിൽനിന്നും മുക്തയായിരുന്നില്ല. എവിടുന്നോ വന്ന് തന്റെ മനസമാധാനം കളയുന്ന അവരോട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. വെളിയിൽ നിൽക്കുന്നവർ കാറിൽ കയറി വെറുതെ ഇരിക്കുന്ന തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി സാറ പതിയെ വണ്ടി തിരിച്ചു റോഡിലേക്ക് ഇറക്കി. ദൂരെ നിന്നും ജിൻസി അമിത്തിനെ കൂട്ടി നടന്നുവരുന്നത് കണ്ട സാറ കാർ സൈഡിൽ ഒതുക്കി നിർത്തി. ഒന്നും മിണ്ടാതെ നടന്നുവരുന്ന അമിത്തിന്റെ കൈ പിടിച്ച്, അവനെ സമാധാനിപ്പിച്ചു ജിൻസി നടന്നുവരുന്നത് കണ്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യം ആണ് വന്നത്.
ജിൻസി നടന്നു വന്ന് ബാക്ഡോർ തുറന്നു അതിൽ കയറാൻ അമിത്തിനോട് കെഞ്ചി. കൊച്ചുകുട്ടികൾ പിണങ്ങി നിൽക്കുന്നപോലെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ സാറ ഡോർ വലിച്ചുതുറന്നു വെളിയിലേക്കിറങ്ങി. “എന്താ നിങ്ങളുടെ പ്ലാൻ?” കലിപ്പിൽ വെളിയിലേക്കിറങ്ങിയ സാറ ജിൻസിയുടെ നേരെ ചീറി.
