“ഇതേന്ന് രണ്ടെണ്ണം വിട്ട് ആ ഓർമ്മ മറന്നു കള”
അയാൾക്ക് സന്തോഷമായി, അയാൾ അതു വാങ്ങി. ഹൗസ്ബോട് നടുക്കായലിൽ നങ്കുരമിട്ടു.
അന്നു ചൂണ്ടയിടാൻ ഫരീദയും കൂടി. അവളേയും ശിവൻകുട്ടി സഹായിച്ചു. ധാരാളം മീൻ കിട്ടി. അത് വെട്ടിയരിഞ്ഞു പാകം ചെയ്യാൻ പൗലോസും സഹായിച്ചു. അയാൾ നല്ല ഫിറ്റാണ് ഫരീദയുള്ളതിനാൽ ശിവൻകുട്ടിക്ക് ഒരു തുള്ളിപോലും കുടിക്കാനായില്ല. ബ്രെഡും കായൽ മീൻ പൊരിച്ചതും കഴിക്കവെ ശിവൻകുട്ടി തിരക്കി
“എന്താണ് എന്നോടു പറയാനുണ്ടെന്നു പറഞ്ഞ സത്യങ്ങൾ..? പൗലോസ് എഞ്ചിൻ ക്യാബിനിലായിരുന്നു.
“പറയാം. ശിവന്റെ വീടുപണി എന്തായി…?”
“അടുത്ത ഞായറാഴ്ച്ച വീടു പൊളിക്കും. തിങ്കളാഴ്ച്ച് തറ കീറും. മേസ്തിരി തിരക്കിലാണ്, അതാണു വൈകിയത്.’
” എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോടു ചോദിക്കാം.ചോദിക്കണം. വല്ല ബിസിനസ്സും നടത്താൻ പ്രാപ്തിയുണ്ടേൽ അതിനും സഹായിക്കാം. ഞാനീ പറയുന്നതെന്തിനാന്നുവെച്ചാ… ശിവൻ എന്റെ കെട്ട്യോന്റെ കയ്യീന്നു രക്ഷപ്പെടാനാ. ഇനിയും അങ്ങേരുമായി സഹകരിച്ചാ, ശിവനു ജീവിതം മാത്രമല്ല ജീവനും നഷ്ടപ്പെടും.”
“ങേ ..? അവനൊന്നു ഞെട്ടി
“നടുങ്ങേണ്ട സത്യാണ്. ആക്സസിഡന്റെന്ന് പോലീസ് വിധിയെഴുതിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ബാപ്പയേയും രണ്ടാങ്ങളമാരേയുമാണ്. ആ ആഘാതത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് ഉമ്മ മരിച്ചെന്നും ജനം പറഞ്ഞു. ഇതൊക്കെയായപ്പോൾ എന്റെ ഇളയ ആങ്ങള ആത്മഹത്യ ചെയ്‌തെന്നും പോലീസ് കണ്ടെത്തി. അതും കാട്ടിലൊരു മരത്തിൽ നിന്ന്, മറിച്ചൊന്ന് ചിന്തിക്കാൻ തെളിവില്ലായിരുന്നു. പക്ഷെ എല്ലാം ആസൂത്രിത കൊലപാതകങ്ങളായിരുന്നു.” ഫരീദ ശക്തിയായി കിതച്ചു.
“അയാളായിരുന്നു പിന്നിൽ. ബാപ്പയുടെ വിശ്വസ്ത സേവകൻ എന്റെ ഇത്തയെ പ്രണയക്കുരുക്കിൽ ചാടിച്ച നിക്കാഹ് കഴിച്ചു. പ്രസവത്തോടെ ഇത്ത മരിച്ചെന്നാണ് പറഞ്ഞത്. പിന്നീടയാളുടെ നിരന്തര ലൈംഗിക പീഢനങ്ങൾക്ക് ഞാൻ ഇരയാവുകയായിരുന്നു. മകളെ നോക്കാൻ ഒരാളെ ആവശ്യമായതിനാലാകും എന്നെ നിലനിർത്തിയതും നിക്കാഹ് ചെയ്തതും. നാളെ ഞാനും ആസൂത്രിതമായി കൊല്ലപ്പെടും. അതിനു മുൻപെ ശിവനും. നമ്മൾ ഒന്നാകുമെന്നും അതിലൂടെ സ്വത്തിന്റെ പാതി നഷ്ടമാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു.”
ശിവൻകുട്ടി ഭയന്നവശനായി
“സുലൈമാൻ എന്ന പേരിനൊപ്പം ഹാജിയെന്ന് ചേർത്തു വിളിക്കുന്ന ആ സമയം മതി അദ്ദേഹത്തിന് നമെ ഇല്ലായ്മ ചെയ്യാൻ..? ഫരീദ കരഞ്ഞു.
“പക്ഷേ, എനിക്ക് ജീവിക്കണം ശിവാ. അതിനെന്നെ ശിവൻ സഹായിക്കണം. ഞാൻ താരീഖിനെയാണ് ആദ്യം വിശ്വസിച്ചത്. പക്ഷെ, അവൻ ആണല്ല. എന്റെ ശരീരം അവനാഗ്രഹിച്ചു. കൊടുത്തേന്നെ ഞാൻ. എന്നാൽ അവനെന്നെ ഒറ്റി. അതോടെ എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു.”
“മാഡത്തിനു വേണ്ടി ഞാനെന്താ ചെയ്യേണ്ടേതു ..? അവന്റെ ധാർമ്മിക ബോധം ഉണർന്നു. “എന്റെറാപ്പം നിക്കോ..?
“എന്റെ ജീവൻ പൊലിയുംവരെ…’
“താങ്ക്സ്.” അവൾ പൊടുന്ന നെ കെട്ടിപ്പിടിച്ച് ചുംബിച്ചു.
ശിവൻകുട്ടി പതറിപ്പോയി. അവളുടെ പല്ലുകൾ അവന്റെ അധരത്തിൽ തട്ടി. മുറിവു പറ്റിയെന്നു തോന്നുന്നു. അവൾ അധരം വിട്ടതും അവൻ പിടഞെണീറ്റു ശ്രീകലയുടെ മുഖമാണ് മന്താരിൽ ഓടിയെത്തിയത്. എണീറ്റയുടൻ അവൻ അകമുറിയിലേക്ക് കയറി. ബെഡ്ഡിലിരുന്ന് കിളിവാതിലിലൂടെ കായലിന്റെ വിദൂരതയിലേക്ക് നോക്കി. പലപല ചിന്തകൾ അവന്റെ മനസ്സിനെ മഥിച്ചു പെട്ടെന്ന് വെള്ളത്തിലേക്ക് എന്തോ പതിച്ച ശബ്ദം, ഓളങ്ങൾ പിടയുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കായലിലൂടെ കരയിലേക്കാരോ നീന്തുന്നതു കണ്ടു .
“ആരാണത്..? “സൂക്ഷിച്ചു നോക്കിയപ്പോൾ പൗലോസു ചേട്ടനാണെന്നു വ്യക്തമായി.
“ഇയാളിതെന്തൊരുമ്പേട്ടാ..!” അവൻ പിറുപിറുത്തു.
അപ്പോൾ ഫരീദ ആ അറയിലേക്ക് വന്നു.
“ആയിരം രൂപക്കൊരു ബെറ്റ്. നീന്തി കര കാണുമെന്ന് പൗലോസുചേട്ടൻ. പറ്റില്ലെന്നു ഞാൻ. ആയിരം പോകുമെന്നുറപ്പാ.. അങ്ങേര് കര പറ്റും.’ അവൾ പറഞ്ഞു
