അവളെ കണ്ട സ്രാങ്ക് പൗലോസ് വിനയത്തോടെ നിന്നു.
“പൗലോസ് ചേട്ടാ ചൂണ്ട ബോട്ടിലില്ലെ?’
“ഉവ്വ”
“ന്നാ ചന്തേലോട്ട് ചെന്നോ. ഇപ്പഴാണേൽ നല്ല ചെത്തുകളുള കിട്ടും. അല്ലേൽ മത്തങ്ങനീരിൽ പഞ്ചസാര മോന്തേണ്ടി വരും. ആമാശയത്തിന് കേടാ.” അവൾ ഹാൻറബാഗ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് കൊടുത്തു
“വൈകീട്ടെത്തിയാ മതി”
“ഉവ്വ”
അയാൾ തെങ്ങിൻ തോപ്പിലൂടെ നടന്നു പോയി. ശിവൻകുട്ടി ബോട്ടിന്റെ എൻജിൻ റൂമിലേക്ക് കയറി.
ഫരീദ കാഴ്ചച്ചകൾ ആസ്വദിക്കാൻ തയ്യാറെടുത്ത് കിടക്കറയുടെ കിളിവാതിലിനടുത്ത് സ്ഥാനം പിടിച്ചു. തലയിണ ചാരിവെച്ചാൽ കിടന്നുകൊണ്ട കാഴ്ചച്ച കാണാം.
എൻജിനു ജീവൻ വെച്ചു. ആ ജലയാനം ഓളങ്ങളെ കീറിമുറിച്ച മുന്നോട്ടു പാഞ്ഞു
സമയം ഉച്ച കഴിഞ്ഞു. കണ്ടൽക്കാട് മറച്ചുവെച്ചിരിക്കുന്ന കായലിന്റെ നിഗൂഢതയിൽ നങ്കുരമിട്ടാണ് ചൂണ്ടയിട്ടത്. വാളയും കരിമീനും കിട്ടി. അത് ബോട്ടിൽ വെച്ചു തന്നെ പാകം ചെയ്തു. ഫരീദാ ബീവിയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ആ വേളകൾ ശിവൻകുട്ടി നന്നായി ആസ്വദിച്ചു. അവർക്ക് തന്നോടെന്തോ താൽപര്യമുണ്ട്. ആൾ പാവമാണെന്നു തോന്നുന്നു.
വിജനമായ കായലിൽ ഹൗസ് ബോട്ടിൽ യൗവ്വനയുകരായ സ്ത്രീ പുരുഷന്മാർ! എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.! പക്ഷെ ഒന്നും അരങ്ങേറുന്ന ലക്ഷണമില്ല. അവർ അസാധാരണയായൊരു സ്ത്രീയാണ്. വാക്കിനും പെരുമാറ്റത്തിനും തീവ്രത
“ശിവാ. നിന്റെ മുതലാളിക്ക് കായലോരത്തൊരു വീടില്ലേ..? എവിടെയാണത്?”
പെട്ടെന്നുള്ള അവരുടെ ചോദ്യം കേട്ട അവന്റെ ഉളൊന്നു കാളി, ഈ സമയത്ത് മിക്കവാറും മുതലാളി അവിടെ കാണും. ചിലപ്പോൾ വല്ല കിളുന്ത് പെൺകിടാങ്ങളും കൂടെ കാണും. ഇവരെ അങ്ങോട്ട് കൊണ്ടുപോയാൽ തന്റെ പണി പോയത് തന്നെ
“മുതലാളി വിളിക്കാതെ ഒരിക്കലും അങ്ങോട്ടു ചെല്ലരുതെന്നാ മുതലാളിയുടെ കൽപ്പന!, താക്കോലും മുതലാളിയുടെ കയ്യിലാണ്. ബംഗ്ലാവ് നോക്കാനും ആരുമില്ല” അവൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. ഫരീദ പിന്നീടൊന്നും പറഞ്ഞില്ല. ശിവൻകുട്ടി മറ്റൊരു ദിശയിലേക്ക് ബോട്ടു തിരിച്ചു വിട്ടു
കാവൽക്കാരൻ പോലുമില്ലാത്ത കായലോരത്തെ ബംഗ്ലാവ്. ബംഗ്ലാവിന്റെ മാർബിൾ തറയിൽ കള്ളിമുണ്ടു വിരിച്ച് കിടക്കുകയായിരുന്നു സുലൈമാൻ ഹാജി. ഇടക്കിടെയെത്തുന്ന കായൽക്കാറ്റ് അയാളെ തലോടി തെന്നിയകന്നു. താരീഖ് കാറുമെടുത്ത് അകിൽ മരം അന്വേഷിച്ചു പോയതാണ്.
മയക്കം കൺപോളകളെ തഴുകിയപ്പോൾ അയാൾ മയക്കത്തിലേക്ക് വഴുതി. അപ്പോഴാണ് ഇരുമ്പുഗേറ്റിന്റെ ഞരക്കം.
അതുകേട്ടെങ്കിലും അയാൾ തലയുയർത്തിയില്ല. പാദസരത്തിന്റെ കിലുക്കം കേട്ടപോലെ.
അൽപനിമിഷം കഴിഞ്ഞപ്പോൾ പതിഞ്ഞൊരു വിളിയൊച്ചു. “മുതലാളീ…’
അയാൾ എഴുന്നേറ്റു. സ്വിറ്റൗട്ടിന്റെ പടിയിൽ ഒരു പെൺകൊടി അയ്യപ്പന്റെ മകൾ
“ങ്ങും …?” മനമൊന്നു തുടിച്ചെങ്കിലും അയാൾ തിരക്കി
“അച്ചനെവിടെ?”
“അച്ചൻ.” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കരയാതെ കാര്യം പറ കൊച്ചേ.” അപ്പോഴാണു ടെലഫോൺ ബെല്ലടിച്ചത്. അയാൾ ചെന്ന് അറ്റന്റ് ചെയ്തു.
“ഞാനാ മുതലാളി.ഫ്യൂഡറാൻ കഴിച്ച അയ്യപ്പൻ ഡിസ്പൻസറീലൊണ്ട്. നമ്മുടെ ചിങ്ങോത്തെയാണേ.. സരസൂനേം മോളെയും കണ്ടു കണ്ടു.കൊഴപ്പൊന്നുല്യാ…”
ഹാജിയാർ ചെറുതായൊന്നു നടുങ്ങി. അയ്യപ്പന്റെ മകളാണല്ലൊ സ്വിറ്റൗട്ടിൽ!
“അന്നെ നാട്ടാരെ വിശേഷം അറിയാനാണോ ശൈയ്തത്താനെ വിട്ടത്?” അയാൾ താരീഖിനോട് കയർത്തു.
“ഒത്തു മൊതലാളി. ഡിസ്പൻസറീടെ പിന്നിലെ മാമച്ചന്റെ പറമ്പില് നാൽപ്പതു വർഷം പിന്നിട്ട ആറെണ്ണമാ കെടക്കണത്. കാതലുണ്ടോന്ന് തൊര്ന്നു നോക്ക്വാ.” താരീഖ് വിശദീകരിച്ചു.
“ങാ.ഇയ് തൊരക്ക്. രാത്രി മരച്ചീനി തൊരക്കലായിരുന്നല്ലൊ അന്റെ ബാപ്പ തൊരപ്പൻ ജബ്ബാറിന്റേം പണി’ അയാൾ ഫോൺ വെച്ചു. പിന്നെ സ്വിറ്റൗട്ടിലേക്ക് ചെന്നു.
