പെട്ടെന്ന് ഒരു ലാൻസർ കാർ അവനരികെ ബ്രേക്ക് ചെയ്തു. സുലൈമാൻ ഹാജിയുടെ കാർ!
“ഇജ്ജ് എബടെ പോയ്ക്ക് കെടക്കണ്..ഫരീദ് കാത്തിരുന്നു മുഷിഞ്ഞു”, മുൻസീറ്റിലിരുന്നു ഹാജി ദേഷ്യപ്പെട്ടു.
“അത് ഞാൻ, പിന്നെ”, ശിവൻകുട്ടി തല ചൊറിഞ്ഞു.
“മാണത്താളം കൊബാതെ കേറിയിരിക്ക്”, അയാൾ ചൂടായി.
അവൻ ബാക്ക് ഡോർ തുറന്ന് അകത്ത് കേറിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ താരീഖായിരുന്നു. മുതലാളിയുടെ വിനീത വിധേയൻ. കാറിൻ്റെ ടയറുകൾ പഞ്ചായത്തു റോഡിൻ്റെ മാറുപിളർന്നു പാണത്തുപോയി.
പഞ്ചായത്ത് ഓഫീസ് ചുറ്റിത്തിരിഞ്ഞ് കാർ ആദ്യത്തെ ഹെയർപിൻ വളവിലെ പാടത്തിനരികിലായി നിന്നു.
“ഇജ്ജാ ബലാലിനെ ബിളിച്ചോണ്ടു വാ”, അയാൾ താരീഖിനോട് കൽപ്പിച്ചു.
ഡോർ തുറന്ന് അവൻ റോഡിലിറങ്ങി.
“അല്ലേൽ ബേണ്ട, ഞമ്മളും വരണ്”, ഹാജി ഡാഷ്ബോർഡ് തുറന്ന് ചെറിയൊരു കുപ്പിയെടുത്ത് മൂടി തുറന്ന് സിൽക്ക് ജുബ്ബയിൽ പുരട്ടി. ചന്ദനത്തിൻ്റെ ഗന്ധം പ്രസരിച്ചു.
അയാൾ പുറത്തിറങ്ങി. പിന്നാലെ ശിവൻ കുട്ടിയും ഇറങ്ങി. ചിങ്ങോത്ത് അയ്യപ്പൻ്റെ വീട്ടിലേക്കാണെന്ന് അവനു വ്യക്തമായി. മൂവരും പാടവരമ്പിലൂടെ ഇറങ്ങി നടന്നു. തേപ്പ് കഴിഞ്ഞിട്ടില്ലാത്ത ഒരു വീട്ടുമുറ്റത്തെത്തി.
അവരെ കണ്ട് ദാവണി ചുറ്റിയ ഒരു പെൺകൊടി കോലായിലേക്ക് വന്നു.
“അയ്യപ്പന്നില്ലേ?”, ഹാജി ചോദിച്ചു.
“പനിച്ചു കിടക്കുവാണ്…”, മുത്തു പൊഴിയും പോലെ അവൾ മറുപടി പറഞ്ഞു.
“ഇപ്പത്തെ പനി സൂക്ഷിക്കണം. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി”, അയാൾ ഗൗരവം പൂണ്ടു.
“അത്തരം ഒരു പനിയാ ഞമ്മള്. സൂക്ഷിക്കണം. മോള് ചെന്ന് അബനെ വിളിച്ചോണ്ടു ബാ.”
പെൺകുട്ടി ഭീതിയോടെ പിന്തിരിഞ്ഞു.
നിമിഷങ്ങൾക്കകം കമ്പിളി ചുറ്റിയ ഒരു രൂപം കോലായിലെത്തി. പിന്നെ പടിയിറങ്ങി മുറ്റത്തെത്തി.
“മുതലാളി. അകത്തോട്ടിരിക്കാം”, അയ്യപ്പൻ വിറക്കുന്നുണ്ടായിരുന്നു.
“ഞമ്മളു അകത്തോട്ടു കേറിയാ ഇജ്ജ് പുറത്താകും, അയ്യപ്പാ. ഇതിൻ്റെ പ്രമാണം ഞമ്മൻ്റെ ഷെൽഫിലല്ലേ?”, മൂർച്ചയേറിയ കഠാര പോലെയായിരുന്നു ആ ചോദ്യം.
അയാൾ തുടർന്നു, “അൻ്റെ മോളെ പേരെന്തായിരുന്നു അയ്യപ്പാ?”
“വൃന്ദ…”, അയ്യപ്പൻ്റെ സ്വരവും വിറച്ചു.
“ഓൾ ഗർഭിണിയാകും, ഏത്?”
“മൊതലാളി”, അയ്യപ്പൻ കരഞ്ഞു.
“ഇജ്ജ് ബേജാറാവണ്ട, ഞമ്മൻ്റെ കായെട്. മുതലും പലിശേം ഇതു വിറ്റാൽ പോലും കിട്ടത്തില്ല”.
“അത്.. അത് ഞാൻ തരാം, മുതലാളി.”
ഒറ്റ അടിയായിരുന്നു അയ്യപ്പൻ്റെ കരണത്ത്. അയാൾ നിലത്തു വീണുപോയി.
“അരുത് മുതലാളീ…”, ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.
അയ്യപ്പൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുമ്പോഴേക്കും നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പൻ്റെ ഭാര്യ സരസുവും ഓടിയെത്തി.
“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ”, സരസു കരഞ്ഞു
“ഹേയ് ഞമ്മളെന്തു ചെയ്യാൻ. ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്?” സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു.
“ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മള് ഇങ്ങടെ കാലു പിടിക്കാം”, അയാൾ സരസുവിൻ്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി.
ഹാജി അയ്യപ്പൻ്റെ തോളിൽ കയ്യിട്ടു. പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു,
“അനക്ക് ഞമ്മളു രണ്ടവസരം തരാം. ഒന്ന് ഈ വീട് വിറ്റ് ഞമ്മൻ്റെ കടം വീട്ട്, അല്ലേൽ ഇതിൻ്റെ ആധാരം അനക്ക് ഞമ്മൾ തരാം. പക്ഷേ ഒരു ചെറിയ പണിയൊണ്ട്. ഞമ്മൻ്റെ കായലോരത്തെ വീട് അനക്കറിയില്ലെ? ഇന്നന്നെ ഇജ് അവിടെ വരണം.ഒറ്റക്കല്ല, അൻ്റെ മോളുണ്ടല്ലോ; ആ മൊഞ്ചത്തിയേം കൊണ്ട്. ഒറ്റ മണിക്കുറു അവിടെ നിന്നാ…അനക്ക് അൻ്റെ ആധാരം തിരികെ കിട്ടും. ഞമ്മ തമ്മിലുള്ള എടപാടും തീരും. അല്ലേൽ ഞമ്മ നാളെ വരും ഓർത്തോ.”
അയാൾ അയ്യപ്പൻ്റെ തോളിലെ പിടിവിട്ട് വയൽ വരമ്പിലേക്കിറങ്ങി. പിന്നാലെ ശിവൻകുട്ടിയും താരീഖും. വരമ്പിലൂടെ അവർ നടന്നു.
