ചായ്പ്പിലേക്ക് താമസം മാറ്റിയ രാത്രി വാസു മണിക്കൂറുകളോളം തനിച്ചു കിടന്നു കരഞ്ഞു. താന്‍ ഈ ലോകത്തില്‍ ആരുമില്ലാത്തവനാണ് എന്ന ചിന്ത അവന്റെ ഇളം മനസിനെ കണ്ണാടിച്ചില്ല് പോലെ തകര്‍ത്തുകളഞ്ഞു. ഇരുളില്‍ ആശ്വാസത്തിന് ഒരാള്‍ പോലും അടുത്തില്ലാതെ അവന്‍ ഏങ്ങലടിച്ചു കരഞ്ഞു. അവന്റെ കരച്ചില്‍ കേള്‍ക്കാന്‍ ആ ചായ്പ്പിന്റെ ഭിത്തികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മനസ് തകര്‍ന്നു കിടക്കുന്ന മകന്റെ അടുത്തുചെന്ന് ഒപ്പം കിടന്ന് ആശ്വസിപ്പിക്കാന്‍ രുക്മിണി ആഗ്രഹിച്ചെങ്കിലും ശങ്കരന്‍ അവളെ തടഞ്ഞു.
“അവനിപ്പോള്‍ ചെറിയ കുട്ടിയല്ല..പ്രായം പതിമൂന്നായി..നീ അവനെ പ്രസവിച്ച തള്ളയും അല്ല..ഏതോ വേശ്യയ്ക്ക് ആരിലോ ഉണ്ടായ മ്ലേച്ഛ ജന്മം ആണ് ആ അധമന്റേത്..ജാതി ഏതാണെന്ന് പോലും നിശ്ചയമില്ലാത്ത അവനൊക്കെ കൂടെക്കിടക്കുന്ന നിന്നെ ഇനി തള്ളയായി കണ്ടന്നു വരില്ല….അതുകൊണ്ട് അത്തരം പണിക്കൊന്നും നില്‍ക്കണ്ട..അഥവാ നിര്‍ബന്ധം ആണെങ്കില്‍ അവനെയും കൂട്ടി എങ്ങോട്ടാണെന്ന് വച്ചാല്‍ പൊക്കോ..എനിക്കെന്റെ മോള് മാത്രം മതി”
ഒരു ഇരുമ്പുകൂടം തലയില്‍ പതിഞ്ഞാല്‍ ഉണ്ടാകുന്നതിനേക്കാള്‍ ആഘാതമാണ് ശങ്കരന്റെ ഈ വാക്കുകള്‍ രുക്മിണിയില്‍ ഉണ്ടാക്കിയത്. എത്ര ഹീനമായ ചിന്ത! താന്‍ ഒപ്പം കിടന്നാല്‍ തന്റെ പൊന്നുമോന് കാമം ഉണ്ടാകുമത്രേ! ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ മാത്രം ഇത്രയ്ക്ക് അധമനായിരുന്നോ ഈ മനുഷ്യന്‍? നിഷ്കളങ്കനായ തന്റെ വാസുവിനെ തന്നെപ്പോലെ വേറെ ആര്‍ അറിയുന്നു? അവന്‍ ഒരു അമൂല്യ നിധിയാണ്. ഒരിക്കലും ഒരു വേശ്യയ്ക്കും ഉണ്ടായതല്ല അവന്‍..ഏതോ നല്ല വീട്ടിലെ പെണ്‍കുട്ടി ഗതികേട് കൊണ്ട് അവനെ ഉപേക്ഷിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും വീട്ടുകാരില്‍ നിന്നും തട്ടിയെടുത്തതോ ആകും അവനെ. അവന്റെ സ്വഭാവം പത്തരമാറ്റ് തങ്കമാണ്..ആ അവനെയാണ് ചേട്ടന്‍ ഒരു നായയ്ക്ക് പോലും നല്‍കുന്ന പരിഗണന കൊടുക്കാതെ സ്വന്തം മുറിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഇപ്പോള്‍ അവനെ സ്വന്തം അമ്മയെപ്പോലെ കാണുന്ന തന്നെ കാമിക്കുന്ന ആഭാസനും ആക്കിയിരിക്കുന്നു! അവള്‍ തിരിഞ്ഞുകിടന്നു നിശബ്ദം കേണു. ചായ്പ്പില്‍ ഏറെനേരം തനിച്ചുകിടന്നു കരഞ്ഞ വാസു എപ്പോഴോ ഉറങ്ങി. അന്നുമുതല്‍ അവന്റെ കിടപ്പ് അവിടെയായി. ചായ്പ്പില്‍ നിന്നും പുറത്തേക്ക് നേരെ ഇറങ്ങാന്‍ ഒരു വാതില്‍ ഉള്ളതിനാല്‍ അവനു വീടിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കയറാതെ തന്നെ പുറത്ത് പോകുകയും തിരികെ കയറുകയും ചെയ്യാം.
ദിവ്യ പതുങ്ങിയ കാലടികളോടെ വാസുവിന്റെ മുറിയുടെ വാതില്‍ക്കല്‍ എത്തി. അവള്‍ക്ക് ധൈര്യം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും ആ വാതിലിനു സമീപം എത്തിയപ്പോള്‍ ഭയം അവളെ ഗ്രസിച്ചു. ഉള്ളില്‍ കിടക്കുന്നവന്‍ മനുഷ്യനല്ല..യാതൊരു ദയയോ ദാക്ഷിണ്യമോ ഇല്ലാത്ത സിംഹം ആണ്. അനിഷ്ടമായി വല്ലതും കണ്ടാല്‍ കടിച്ചു കീറാന്‍ മടിക്കാത്ത ജന്തു. അല്‍പസമയം മനസിന്റെ ശക്തി തിരികെ പിടിക്കാനായി അവളവിടെ നിന്ന ശേഷം മെല്ലെ അതിന്റെ ഉള്ളിലേക്ക് ഒരു പൂച്ചയെപ്പോലെ പതുങ്ങിക്കയറി. ശ്വാസം പോലും അവള്‍ സൂക്ഷ്മതയോടെ ആണ് എടുത്തിരുന്നത്. ഉള്ളിലെ കൂരിരുട്ടില്‍ അവള്‍ക്ക് ഒന്നും കാണാന്‍ സാധിച്ചില്ല. ചായ്പ്പില്‍ ഫാന്‍ ഇല്ലാത്തതിനാല്‍ പൂര്‍ണ്ണ നിശ്ശബ്ദമായിരുന്നു അതിന്റെ ഉള്ളില്‍. ഒരു മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത. പുറത്തെ ചീവീടുകളുടെ കരച്ചില്‍ മാത്രമാണ് നിശബ്ദതയ്ക്കുള്ള ഏക അപവാദം. അവള്‍ അല്‍പനേരം അവിടെ നിന്നു കണ്ണുകള്‍ ആ ഇരുട്ടുമായി പൊരുത്തപ്പെടുത്താന്‍ ശ്രമിച്ചു. ഒപ്പം വാസുവിന്റെ ശ്വാസത്തിന്റെ താളം ശ്രദ്ധിച്ച് അവന്‍ ഉറക്കമാണോ എന്ന് മനസിലാക്കാനും അവള്‍ കരുതലോടെ കാതോര്‍ത്തു. ഒന്നുരണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവളുടെ നേത്രങ്ങള്‍ ആ ഇരുളുമായി പൊരുത്തത്തിലായി. മുറിയുടെ ഉള്‍വശം അവള്‍ അവ്യക്തമായി കണ്ടു.
അവളുടെ കണ്ണുകള്‍ അവന്‍ കിടക്കുന്ന പഴയ കാലൊടിഞ്ഞ കട്ടിലിലേക്ക് നീണ്ടു. വ്യക്തമായി കാണാന്‍ സാധിക്കാതെ വന്നതിനാല്‍ മെല്ലെ അവള്‍ അതിനു സമീപത്തേക്ക് നടന്നു. അടുത്ത് ചെന്ന് അവള്‍ നോക്കി. അപ്പോഴും കാഴ്ച വ്യക്തമല്ലെന്ന് മാത്രമല്ല, വാസുവിന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം അവള്‍ക്ക് കേള്‍ക്കാനും സാധിച്ചില്ല. ദിവ്യ കട്ടിലിലേക്ക് നോക്കി ചെവിയോര്‍ത്തു. ഇല്ല..ഒരു ചെറിയ ശബ്ദം പോലും കേള്‍ക്കുന്നില്ല. പക്ഷെ അതില്‍ അവന്‍ കിടപ്പുണ്ട്; എങ്കിലും ഒന്നും കാണാന്‍ സാധിക്കുന്നില്ല. എങ്ങനെയാണ് ഇത്ര നിശബ്ദമായി ഒരാള്‍ക്ക് ഉറങ്ങാന്‍ സാധിക്കുക എന്നവള്‍ ഓര്‍ത്തു.
