എനിക്ക് ഏറെ പ്രിയപെട്ടവൾ ഒരു അന്യയെ പോലെ എന്റെ മുന്നിലൂടെ കടന്നുപോയ രണ്ട് വർഷങ്ങളായിരുന്നു അത്.
ഞങ്ങൾ +1 ൽ പഠിക്കുബോഴാണ് എന്റെ അനിയത്തി ലച്ചുവിന് ഞങ്ങളുടെ ഒപ്പം സ്കൂളിൽ പോകാൻ പറ്റുന്നത്.
അതുവരെ ഒരു മണിക്കൂർ വ്യത്യാസത്തിൽ ആയിരുന്നു അവൾക്ക് ക്ലാസ്സ് തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും.
അങ്ങനെയിരിക്കെ ഒരു ദിവസം ലച്ചു എന്നോട് പറഞ്ഞു. ഏട്ടാ.. ഇന്നലെ ഞാനും അനുചേച്ചിയും കൂടി സ്കൂള് വിട്ടുവരുബോ ചേച്ചിടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടൻ ഞങ്ങളുടെ പുറക്കെ കുറച്ച് ദൂരം വന്നു.
എന്നിട്ട് അവളെന്തുപറഞ്ഞു…
ചേച്ചി ഒന്നും പറഞ്ഞില്ല.
നീ ഇത് എന്നോട് പറഞ്ഞു എന്ന് അവളോട് പറയണ്ട. ഞാൻ ലച്ചുവിനോട് പറഞ്ഞു.
പിറ്റേന്ന് മുടിയൻ സഞ്ജയുടെ അവസ്ഥയായിരുന്നു അവനും. പക്ഷേ ഇന്ന് ഒരു എട്ടാം ക്ലാസുകാരന്റെ ദേഷ്യം ആയിരുന്നില്ല എനിക്ക്. ഒരു +1 കാരന്റെ കൈകരുത്തും അനു എന്നോട് മിണ്ടാത്തതിന്റെ ദേഷ്യം കൂടി ഞാൻ അവന്റെ ശരീരത്തിൽ തീർത്തു.
പക്ഷേ പിറ്റേന്ന് മുതൽ അതൊരു രണ്ട് ക്ലാസ്സുകൾ തമ്മിലുള്ള ബലപരീക്ഷണമായി മാറി. അതിന്റെ പേരിൽ രണ്ട് ക്ലാസ്സിലുള്ളവർക്കും സസ്പെൻഷൻ കിട്ടിയ കൂട്ടത്തിൽ ഞാനും മനുവുമുണ്ടായിരുന്നു.
ആദ്യമായി ഞാൻ ഒരു സസ്പെൻഷനും വാങ്ങി വീട്ടിലേക്ക് ചെന്നപ്പോൾ ആനയും അംബാരിയും കൊണ്ട് വരവേൽക്കേണ്ട എന്നെ അമ്മ നല്ല പുളി വടികൊണ്ടാണ് എതിരേറ്റത്.
പക്ഷേ എന്നെ സങ്കടപെടുത്തിയത് സസ്പെൻഷൻ കിട്ടിയ ഈ 10 ദിവസം എനിക്ക് അനുവിനെ കാണണമെങ്കിൽ ഒന്നുകിൽ അവളുടെ വീട്ടിൽ പോണം അല്ലങ്കിൽ വഴിയരികിൽ കാത്ത് നിൽക്കണം എന്നതായിരുന്നു.
എന്തായാലും രണ്ടും റിസ്കാണ് കാരണം അവളുടെ ക്ലാസ്സുമായിട്ടാണ് ഞങ്ങൾ തല്ലുണ്ടാക്കിയത്. അതും അതിന്റെ തുടക്കം അനു മൂലവും. പുറത്ത് അങ്ങനെ ഒരു കാര്യം വന്നില്ലങ്കിലും സ്കൂളിലെ കുട്ടികൾക്കിടയിൽ അതൊരു പരസ്യമായ രഹസ്യമായി നിലനിന്നു.
അനുവിന് ആ കാര്യത്തിൽ എന്നോട് നല്ല ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഊഹികവുന്നതേയുള്ളു. അതുകൊണ്ട് തന്നെ അവളെ വീട്ടിൽ ചെന്ന് കാണാനോ വഴിയരികിൽ വച്ച് കാണാനോ ഞാൻ ശ്രമിച്ചില്ല.
പക്ഷേ രണ്ട് ദിവസത്തിന് ശേഷം എനിക്കൊരു വിസിറ്റർ ഉണ്ടായിരുന്നു. അനുശ്രീ D/O ഗോവിന്ദൻ നായർ.
അവൾ എന്റെ വീട്ടിൽ വന്ന് അവളുടെ അമർഷം മുഴുവൻ എന്നോട് പറഞ്ഞുതീർത്തു.
നീ ആരാട എന്റെ കാര്യത്തിൽ ഇടപെടാൻ.. നീ ആരാ എന്റെ ബോഡിഗഡോ..
ആ.. അതെ നിന്റെ കാര്യങ്ങളൊക്കെ എന്നെതന്നെയാ ഏൽപ്പിച്ചിട്ടുള്ളത്. എട്ടാം ക്ലാസ്സിൽ എനിക്ക് ചാർത്ഥിക്കിട്ടിയ ആ അധികാരത്തിന്റെ പേരിൽ ഞാൻ അവളോട് പറഞ്ഞു.
അത് കേട്ട് ചവിട്ടി പൊളിച്ചുകൊണ്ട് അവൾ എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോയി. നീ എന്റെ കാര്യത്തിൽ ഇടപെടേണ്ട അതെനിക്ക് ഇഷ്ട്ടല്ല. അവൾ പോകാൻ നേരം തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
അവളെന്നോട് അങ്ങനെയെല്ലാം പറഞ്ഞെങ്കിലും ഞാൻ അവളോടുള്ള സ്നേഹം എന്റെ നെഞ്ചിലിട്ട് കൊണ്ടുനടന്നു.
ഞാൻ അവളെ എത്രത്തോളം ഇഷ്ട്ടപെടുന്നോ അത്രത്തോളം അവളെന്നെ വെറുക്കുന്നതും പിന്നീട് ഞാൻ സങ്കടത്തോടെ നോക്കി നിന്നു.
അനുന്റെ പുറകെ ആരെങ്കിലും നടക്കുന്നുണ്ട് എന്നറിഞ്ഞാൽ അവനെ ഞാൻ കായികമായി നേരിടുവാൻ തയ്യാറായി നടന്നു. എങ്കിലും പിന്നീടാത്തിന്റെ ആവശ്യം വന്നില്ല.
അങ്ങനെ ആ രണ്ട് വർഷവും കടന്നുപോയി. +2 റിസൾട്ട് വന്നപ്പോൾ അനു എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ്സായി.
ഞാനും മനുവും പേപ്പറ് നോക്കിയവരുടെ ദയകൊണ്ടാണെന്നു തോന്നുന്നു ജസ്റ്റ് പാസ്സ്. പിന്നെ ആ കാലഘട്ടത്തിൽ അത് തന്നെ വലിയ കാര്യം ആയോണ്ട് വീട്ടുകാരും ഏറെ കുറെ ഹാപ്പിയാണ്.
അനു അവളുടെ ഉയർന്ന മാർക്ക് വച്ചുകൊണ്ട് എല്ലാ പ്രദനപ്പെട്ട കോളേജുകളിലും അഡ്മിഷനുവേണ്ടി ശ്രമിച്ചു.
ഞാനും മനുവും ഞങ്ങൾക്ക് കിട്ടിയ മാർക്ക് വച്ച് ഡിഗ്രിക്ക് നല്ല ട്യൂട്ടോറിയൽ കോളേജ് തപ്പിയിറങ്ങി.
അനുവിന് എറണാംകുളം മഹാരാജാസിൽ അഡ്മിഷൻ കിട്ടി. ഞാനും മനുവും തിരൂരുള്ള ഒരു പ്രൈവറ്റ് കോളേജിലും ചേർന്നു.
