രാത്രിയിലെ അതിഥി 2

വർഷ ആകാശിന്റെ ദേഹത്ത് ചാരിനിന്ന് കാതോർത്തു.

“വർഷാ!!!”

ഭയാക്രാന്തമായി സുമേഷ് നിലവിളിക്കുന്നത് വർഷവും ആകാശും കേട്ടു.

“വർഷാ!!!”

വർഷ ആകാശിനെ വിട്ട് പുറത്തേക്ക് കുതിച്ചു.

അകത്ത് നിന്ന് അവൾ സിറ്റൗട്ടിലേക്കിറങ്ങി.

മഞ്ഞിൽ കുതിർന്ന പരിസരം.

അവൾ മഞ്ഞിലൂടെ പുറത്തേക്ക് നോക്കി.

പാതയരികിൽ സുമേഷ് നിൽക്കുന്നു.

ഒരു കാറിന്റെ മുമ്പിൽ.

കേടുപറ്റിയ ആകാശിന്റെ കാറാണത്.

സുമേഷിനോടൊപ്പം മറ്റാരോ ഉണ്ട്.

റെനിൽ!

ഏഹ്?

അരമണിക്കൂർ കഴിയും എന്ന് പറഞ്ഞിട്ട് അവൻ നേരത്തെ വന്നോ?

അപ്പോൾ അവനാണോ കോളിംഗ് ബെൽ അടിച്ചത്?

യെസ്!

അവനാണ്!

അപ്പോൾ സുമേഷ് നിലവിളിച്ചത് എന്തിനാണ്?

വർഷ സിറ്റൗട്ടിൽ നിന്നും മഞ്ഞിലൂടെ പുറത്തേക്ക് ഓടി.
സുമേഷിന്റെയും റെനിലിന്റെയുമെടുത്ത് എത്തി.

“എന്താ…? എന്താ സുമേഷ്?”

അയാളുടെ കൈക്ക് പിടിച്ച് അവൾ ചോദിച്ചു.

“അത്…!”

അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് വിരൽ ചൂണ്ടി.

രക്തമുറഞ്ഞ് കട്ട പിടിച്ചത് പോലെ തോന്നി വർഷയ്ക്ക്.

കരളിനെ പിളർന്ന് ഒരു വാൾ നീങ്ങുന്നത് പോലെയും.

ഡ്രൈവിംഗ് സീറ്റിൽ നിശ്ചലമായി, മുഖത്തും തലയ്ക്കും മുറിവ് പറ്റി മരിച്ച് മരവിച്ചിരിക്കുന്ന ആകാശ്!

“ഓഹോഹ്!!”

കുഴഞ്ഞ ദേഹത്തോടെ അവൾ സുമേഷിനെ വരിഞ്ഞു പിടിച്ചു.

“ഞാൻ വന്നപ്പോൾ ആദ്യം കാറ് കണ്ടില്ല,”

റെനിൽ പറഞ്ഞു.

“അത്രയ്ക്കല്ലേ മഞ്ഞ്! പിന്നെ അടുത്ത് ചെന്നപ്പഴാ കണ്ടത്!!”

“കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”

അൽപ്പം മുമ്പ് താൻ ആകാശിനോട് പറഞ്ഞ വാക്കുകൾ വർഷ ഓർത്തു.

പെട്ടെന്ന് അവർക്ക് പിമ്പിൽ വീടിന്റെ കതക് തുറന്നു വരുന്ന ശബ്ദം കേട്ടു.

വർഷവും സുമേഷും തിരിഞ്ഞു നോക്കി.

തുറന്നു വന്ന കതകിലൂടെ ആകാശിന്റെ രൂപം മഞ്ഞിലേക്കിറങ്ങി തങ്ങളെ സമീപിക്കുന്നത് അവർ കണ്ടു.

“നിങ്ങൾ എന്താ നോക്കുന്നെ?”

അവരുടെ കണ്ണുകളിലെ ഭയം കണ്ടിട്ട് അവർ നോക്കുന്ന ദിശയിലേക്ക് നോക്കി മെക്കാനിക് റെനിൽ ചോദിച്ചു.

“നീ കാണുന്നില്ലേ ഒന്നും?”

സുമേഷ് അവനോട് ചോദിച്ചു.

“ആ ..ഒരു മഞ്ഞ ചിത്രശലഭം നമ്മുടെ അടുത്തേക്ക് വരുന്നുണ്ട് …അതുപോട്ടെ …നമുക്ക് പോലീസിനെ വിവരമറിയിക്കണ്ടേ?”

സുമേഷും വർഷവും അത് കേട്ടില്ല.

തങ്ങൾക്കിടയിലൂടെ കാറിനെ സമീപിക്കുന്ന ആകാശിലായിരുന്നു അവരുടെ ശ്രദ്ധ.

“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”

അകത്ത് വീടിനകത്തു വെച്ച് താൻ വർഷയോടും ആകാശിനോടും പറഞ്ഞ വാക്കുകൾ സുമേഷ് ഓർത്തു.
ആകാശ് വന്ന് കാറിന്റെ ഡോറിനടുത്ത് ചാരി നിന്ന് സുമേഷിനേയും വർഷയെയും നോക്കി.

അയാളുടെ തോളിൽ ഒരു മഞ്ഞ ചിത്രശലഭം വന്നിരുന്നു.

നിലയ്ക്കാറായ ശ്വാസത്തോടെ, തുറന്നവായോടെ, വെളിയിൽ ചാടാറായ കണ്ണുകളോടെ ഡ്രൈവിംഗ് സീറ്റിൽ ചാരി മരിച്ചു കിടക്കുന്ന ആകാശിനെയും അതിനടുത്ത് കാറിന് വെളിയിൽ, ഡോറിൽ ചാരി നിന്ന്, തങ്ങളെ നോക്കുന്ന ആകാശിനെയും അവരിരുവരും നോക്കി.

“വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”

തങ്ങളെ നോക്കി ആകാശ് മന്ത്രിക്കുന്നത് പോലെ അവർക്ക് തോന്നി.
[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *