വില്ലൻ- 4 2

“വരിക്കച്ചക്കേടെ ചുള കണക്കിന്

തുടു തുടുത്തൊരു കല്യാണി….

തുടു തുടുത്തൊരു കല്യാണി…

കൊടക്കരയില് കാവടിയാടുമ്പോ

കണ്ടെടി ഞാനൊരു മിന്നായം…

കണ്ടെടി ഞാനൊരു മിന്നായം….

ചാട്ടുളി മുന തുള തുളയ്ക്കണ

മൂർച്ചയുള്ളൊരു നോട്ടമാ…

മൂർച്ചയുള്ളൊരു നോട്ടമാ…

കാല് ഇടറുന്നു വായിരെറിയണു

ഇടി കുടുങ്ങണു നെഞ്ചിൽ…

ഇടി കുടുങ്ങണു നെഞ്ചിൽ…”

മൂളിപ്പാട്ട് കേട്ടപ്പോൾ തന്നെ ഷാഹിക്ക് ആള് ആരെന്ന് പിടികിട്ടി..നിങ്ങൾക്ക് കിട്ടീല്ലേ…? അതെ…സാക്ഷാൽ കുഞ്ഞുട്ടൻ തന്നെ…

“എന്താ മോനെ പതിവില്ലാതെ ഈ വഴിക്കൊക്കെ..?”..ഹാളിലെത്തിയ ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു…
“തമ്പുരാട്ടി ഇവിടെ ഭരണമേറ്റെടുത്തിനുശേഷം അടിയന് ഈ വഴിക്ക് വരാൻ പാടില്ലാ എന്നായോ…”…കുഞ്ഞുട്ടൻ ലേശം ബ്രാഹ്മണചുവയുള്ള സംസാരത്തിൽ തിരിച്ചടിച്ചു….

“വരാൻ പാടില്ല്യാ എന്നൊന്നും ഇല്ല്യാ പക്ഷെ മുൻകൂട്ടി അങ്ങ് അനുവാദം വാങ്ങണം…അതിന് നിവൃത്തിയില്ലാ എന്നുണ്ടോ…ഹേ..”…ഷാഹി അതെ ചുവയിൽ തിരിച്ചും അടിച്ചു…ഷാഹിയുടെ പറച്ചിൽ കണ്ട് കുഞ്ഞുട്ടന് ചിരി വന്നു..

“മുൻകൂട്ടി അനുവാദം നിന്റെ കുഞ്ഞമ്മേടെ നായരോട് എടുക്കാൻ പറ കാന്താരി…”..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഷാഹിയും അവന്റെ ചിരിയിൽ പങ്കുചേർന്നു..

“എന്താ മോളെ പരിപാടി.”.

“എന്ത് പരിപാടി…”..ഷാഹി സംശയത്തോടെ ചോദിച്ചു..

“ഒരു പരിപാടിയും ഇല്ലാ…?”..കുഞ്ഞുട്ടൻ വീണ്ടും സംശയത്തോടെ ചോദിച്ചു…ഷാഹി ഭയന്നു..താൻ ഡയറി വായിച്ചത് അവർ അറിഞ്ഞു എന്ന് അവൾക്ക് തോന്നി…

“അത് പിന്നെ….അത്…”..ഷാഹി ഒരുത്തരം പറയാനാകാതെ കുഴങ്ങി..

“ബ്ബ ബ്ബ ബ്ബാ അല്ലാ..എന്തേലും പരിപാടിയുണ്ടോ ഇല്ലയോ.”…കുഞ്ഞുട്ടൻ ചാക്കോ മാഷ് സ്റ്റൈലിൽ ചോദിച്ചു..

“ഇല്ല…”..ഷാഹി ഒരു നെടുവീർപ്പെടുത്ത് പറഞ്ഞു..എന്നിട്ട് കുഞ്ഞുട്ടന്റെ മുഖത്തേക്ക് നോക്കി….

“ഇതങ്ങട് പറഞ്ഞാൽ പോരെ പോത്തെ….നീയൊന്ന് റെഡിയാക്…നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”

“എവിടേക്ക്….?”

“ഇന്ന് നമ്മുടെ ശാന്തേച്ചിയുടെ ഇളയമോളുടെ പിറന്നാളാണ്…നിന്നോട് പറയാൻ ചേച്ചി നിന്നെ നോക്കിയിട്ട് കണ്ടില്ലാ എന്ന് പറഞ്ഞു…അപ്പൊ എന്നെ വിളിച്ചു നിന്നെ കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞു…അപ്പൊ മോളൂസ് വേഗം പോയി റെഡിയായിക്കെ…”….കുഞ്ഞുട്ടൻ പറഞ്ഞു..

“ആ പ്പൊ വരാം…”…എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി….കുറച്ചുകഴിഞ്ഞു അവൾ കുഞ്ഞുട്ടന് കാപ്പി കൊടുത്തു..

“അപ്പൊ ആതിഥ്യമര്യാദയൊക്കെ അറിയാമല്ലേ…”

“പിന്നെന്താ…”….അവൾ പിന്നേം ഉള്ളിലേക്ക് പോയി…

കുറച്ചുകഴിഞ്ഞു ഷാഹി കുളിയൊക്കെ കഴിഞ്ഞു അണിഞ്ഞൊരുങ്ങിവന്നു..അവളുടെ സൗന്ദര്യം ദിവസം ചെല്ലുംതോറും അല്ല നിമിഷം ചെല്ലുംതോറും വർധിക്കുകയായിരുന്നു.. ഷാഹിയുടെ സൗന്ദര്യം കണ്ട് കുഞ്ഞുട്ടൻ അന്തംവിട്ട് അവളെ തന്നെ നോക്കി നിന്നു…ഷാഹി കുഞ്ഞുട്ടനോട് പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു..
“ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിവന്നതോ…”…കുഞ്ഞുട്ടൻ പകുതി അതിശയത്തോടെയും പകുതി കളിയായും ഷാഹിയോട് ചോദിച്ചു..

“അല്ലാ എന്ന് പറയാൻ മാഷ് ഭഗവതിയെ നേരത്തെ കണ്ട പരിചയമൊന്നുമില്ലല്ലോ…”

“ന്നാ ഭഗവതി വന്നാട്ടെ…”…കുഞ്ഞുട്ടൻ ഷാഹിയെ ജീപ്പിനടുത്തേക്ക് ആനയിച്ചു…അവർ വാതിൽപൂട്ടി ഇറങ്ങി…കുഞ്ഞുട്ടൻ ഷാഹിയുടെ വീടിനെ ലക്ഷ്യമാക്കി ജീപ്പോടിച്ചു…

“സമർ എന്നാ വരുക…”…ഷാഹി ചോദിച്ചു…

“കാവിലെ ഭഗവതിയല്ലേ….ഒന്ന് ദിവ്യദൃഷ്ടിയിലൂടെ നോക്കിയോക്ക്…”…കുഞ്ഞുട്ടൻ നേരത്തെ കിട്ടിയ അടി തിരിച്ചടിച്ചു..ഷാഹി കണ്ണുരുട്ടി കുഞ്ഞുട്ടനെ നോക്കി….കുഞ്ഞുട്ടൻ ചിറികൊട്ടി ചിരിച്ചു…

“അവൻ വരുമ്പോ വരും…അവൻ എന്നാ വരുക എന്നുള്ള ചോദ്യത്തിന് ഒരുത്തരം ഏത് ദിവ്യദൃഷ്ടിയിലൂടെ നോക്കിയാലും കാണാൻ പറ്റില്ലെന്റെ ഭഗവതിയെ…”…കുഞ്ഞുട്ടൻ കുറച്ചുകഴിഞ്ഞു പറഞ്ഞു..ഷാഹി അതിനൊന്ന് മൂളി…

“അല്ലാ..ഗിഫ്റ്റ് ഒന്നും വാങ്ങേണ്ടേ…”…ഷാഹി ചോദിച്ചു…

“അതൊക്കെ എപ്പോളെ വാങ്ങി..”…കുഞ്ഞുട്ടൻ പറഞ്ഞു…

“ആര്…?”

“സമർ…”

Leave a Reply

Your email address will not be published. Required fields are marked *