പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.
ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…
ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.
പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.
ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….
ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.
പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്….
എൻറെ കഥ ശരിക്കും ഇവിടന്നാണ് തുടങ്ങുന്നത്,
ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.
ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.
സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,
ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,
താര…..
ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.
എന്റെ മുഖത്തു പടർന്ന സങ്കടം, അവന്റെ മുഖത്തേക്കും വ്യാപിച്ചു തുടങ്ങും എന്ന് തോന്നിയതോടെ ഞാൻ തമാശയിലൂടെ സന്ദർഭം ലഘൂകരിക്കാൻ നോക്കി. അവൻ ഇനിയും കരയാൻ പാടില്ല, ഒരു ജന്മത്തേക്കുള്ളത് അവൻ കരഞ്ഞു തീർത്തിട്ടുണ്ട്.
“വന്നോ ഊരുതെണ്ടി…. ഹിമാലയത്തിലെ സാമിജിമാർക്കൊന്നും ഷഡ്‌ഡി ഇടാൻ വരെ സമയം കിട്ടിയിട്ടില്ലെന്നാണല്ലോ കേട്ടത്.”
(എനിക്കറിയാമായിരുന്നു അവനു സഹതാപങ്ങൾ ആവശ്യം ഇല്ല, അത് താങ്ങാതെയാണ് അവൻ, ഒരു വർഷംമുന്പ് ഇവിടെ നിന്നും പോയത്)
“അല്ലെങ്കിലും അവിടെ സ്വാമിമാരാരും ഷഡി ഇടാറില്ല, ഇനി നീ അതും എന്റെ തലേൽ ഇടണ്ട.”
(അവൻ സ്വതസിദ്ധമായ ഒരു ചിരിപാസ്സാക്കി പറഞ്ഞുനിർത്തി, അവൻ ഓക്കെയാണ്, ഒരു വര്ഷംനീണ്ട യാത്രകൾ അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്)
ടോണി, ടോണി വട്ടപ്പാറ, സിനിമാക്കാരുടെ പ്രിയപ്പെട്ട സൗണ്ട് ടോണി. പലമുൻനിരപടങ്ങളിലും ഒരു വർഷത്തിന് മുൻപ് അവൻ സൗണ്ട് ചെയ്തിട്ടുണ്ട്. അനാഥനായി ഈ പട്ടണത്തിൽ അലഞ്ഞുതിരിഞ്ഞപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് അവനും താരയും മാത്രം ആയിരുന്നു.
താരയായിരുന്നു ഞങ്ങൾക്കിടയിലെ സൗഹൃദവും,പോസ്റ്റിവിറ്റിയും, മോട്ടിവേഷനും എല്ലാം.
താര…..
മനസ്സിലെവിടെയോ അടക്കി വച്ചിരുന്ന ആ ഓർമ്മയുടെ മുൾവേലി , പിടഞ്ഞുയർന്നു ഉളിലെവിടെയൊക്കെയോ കോറിയുരഞ്ഞു….. കൊളുത്തി വലിച്ചു.
അവൾക്കു വേണ്ടി ആയിരുന്നു ഞാൻ മീനാക്ഷിക്കും മുൻപ് അവസാനമായി ഉണ്ണിയപ്പം ഉണ്ടാക്കിയത്, അവളൊരു ഉണ്ണിയപ്പ കൊതിയത്തി ആയച്ചിരുന്നു. വൈകിവന്ന വന്ന ചിരിയും കൈപ്പിടിച്ചു അവനു നേരെ ഞാൻ നടന്നു ചെന്ന് അടുത്തിരുന്നു.
