മീനാക്ഷി കല്യാണം – 4 3

അവളും ഒരു ഉഷാറില്ലാത്ത ചിരിച്ചിരിച്ച്‌, എന്റെ തോളിൽ ഒരു ഇടിയും ഇടിച്ചു എഴുന്നേറ്റു.

ടൗണിൽ പോയി അടുത്ത ആഴ്ചക്കു അവനു സർപ്രൈസ് കൊടുക്കാൻ കുറച്ചു സാധനങ്ങളും വാങ്ങിവരാം എന്ന് പറഞ്ഞു, അവൾ ഇറങ്ങി.

ഞാൻ കണ്ണ് തുറന്നുകൊണ്ടു തന്നെ തിരിഞ്ഞു കിടന്നു. ഇന്നത്തെ പകൽകാറ്റിൽ ഞാൻ തീർത്ത ചീട്ട്ഗോപുരങ്ങളെല്ലാം, തകർന്നുവീണു തുടങ്ങിയോ!!….

***************

വെയിൽ മൂത്തു പഴുക്കുന്നതിനനുസരിച്ച്‌ , എനിക്ക് നെഞ്ചിൽ നെരിപ്പോട് കയറ്റിവച്ച അവസ്ഥയായി, ആകെ സംഭ്രമം, അവളിന്നു ആദ്യമായി ഭക്ഷണം കഴിക്കാൻ സമയത്തേക്ക് എത്തിയില്ല. ഫോൺ വിളിച്ചപ്പോൾ തിരക്കിലാണ്, പുറത്തുന്നു കഴിച്ചു എന്ന് പറഞ്ഞു കട്ട് ചെയ്തു. ഇത്രനാൾ ഞാൻ ചെയ്തതിനെ എല്ലാത്തിനേക്കാളും, എൻ്റെ പാചകത്തിനും, സ്നേഹത്തിനും മുകളിലാണ് അവൾക്കവനെന്നു എനിക്ക് വെറുതെ തോന്നി, യാഥാർഥ്യമാണെങ്കിലും അതെന്നെ ഒരുപാട് വേദനിപ്പിച്ചു.

വെയിലിന്റെ ഭാവങ്ങൾ സമയത്തിനനുസരിച്ചു മാറിവന്നു, അവസാനം പോക്കുവെയിൽ വീണു, രാവിലെ മുതൽ ഒറ്റനിൽപ്പു നിന്നുകൊണ്ട്, ദേഷ്യമെല്ലാം തണുത്തു തുടങ്ങിയ സൂര്യൻ, ചുവന്ന ഷർട്ട് എടുത്തിട്ട് സന്ധ്യക്ക്‌ പോകാൻ ഒരുങ്ങുന്ന പെയിൻറ് പണിക്കരുടെ പോലെ തയ്യാറായി നിന്നു.

അവളുടെ ഒരു കോൾ, ഇല്ല മെസ്സേജ് ഇല്ല, എന്തുകൊണ്ടോ എനിക്കതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

തിരക്കേറിയ ചെന്നൈ നഗരത്തിന്റെ വഴിയോരങ്ങളിൽ വശ്യമായ വഴിവിളക്കുകൾ തെളിഞ്ഞു, അതിനെ മനോഹരമായ തണുത്ത രാത്രി പുണർന്നു.

നാളെ പുതുവത്സരദിനം ആണ്. പ്രതീക്ഷയുടെ ഒരു വര്ഷംകൂടി വിരിയാൻ കാത്തുനിൽക്കുകയാണ്. ഫോണിൽ തുടരെ തുടരെ വിളികളാണ്. എല്ലാവരും ആഘോഷങ്ങളിലാണ്. മദ്യത്തിൽ ചാലിച്ച ആർപ്പുവിളികൾ അന്തരീക്ഷത്തിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. സന്തോഷം എങ്ങും കാറ്റിൽ നിറഞ്ഞു നിന്നു, എനിക്ക് ഒഴികെ.

മണി പത്തും കഴിഞ്ഞു മുന്നോട്ടു പോയി. രാത്രി ഭക്ഷണവും തണുത്തുറഞ്ഞു മേശപ്പുറത്തു ഇരിപ്പുണ്ട്. ഞാനും ഒന്നും കഴിച്ചില്ല. വിശപ്പിനേക്കാൾ നെഞ്ചിലെ വിങ്ങലായിരുന്നു കൂടുതൽ.

പെട്ടന്ന് തോന്നിയ അരിശത്തിൽ എനിക്ക് തോന്നി ഞാൻ എന്തിനവളെ ഇങ്ങനെ കാത്തിരിക്കണം. എനിക്ക് അവൾ ഇല്ലെങ്കിലും, ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു മാറ്റവും ഇല്ലെന്നു കാണിച്ചു കൊടുക്കണം. ടോണീടെ വീട്ടിൽ പാർട്ടി ഉണ്ട് അങ്ങോട്ടു പോകാം, അവൻ കുറേയായി വിളിക്കുന്നു.
ഞാൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. മീനാക്ഷി വന്നാൽ കൊടുക്കാൻ താക്കോൽ ലക്ഷ്മി അക്കയെ ഏൽപ്പിച്ചു.

സെൽവ അണ്ണനും, അക്കക്കും, എന്നെയറിയാവുന്ന എല്ലാവര്ക്കും ഇപ്പോൾ അവളെ അറിയാം, അവളെന്റെ ഭാര്യാ ആണെന്നറിയാം. എങ്കിലും അവളെ അറിയാവുന്ന എല്ലാവരിൽ നിന്നും അവളെന്നെ അകറ്റി നിർത്തി, ഒരു പക്ഷെ അവർ ഒരുമിച്ചു ജീവിക്കുമ്പോൾ അത് ഒരു പ്രശ്നമാവണ്ട എന്ന് വിചാരിച്ചു കാണും. അപ്പൊ എനിക്കോ, എന്നെ കുറിച്ച് ആര് ചിന്തിക്കാൻ അല്ലെ. വിങ്ങുന്ന മനസ്സുമായി ഞാൻ ടോണിയുടെ അടുത്തേക്ക് പുറപ്പെട്ടു.

ടോണീടെ വീട്ടിൽ നല്ലൊരു കൂട്ടം കുടിയൻമാർ ഒത്തുകൂടിയിരുന്നു കുമ്മിയടിക്കുന്നുണ്ടായിരുന്നു. കുടിച്ചു ബോധം നശിച്ചവരുടെയും, നശിക്കാൻ ഇരിക്കുന്നവരുടെയും ഇടയിൽ ഞാൻ ഒറ്റപ്പെട്ടു ഇരുന്നു.

ചുറ്റും നോക്കി…. പഴയ കഥകൾ പറഞ്ഞു വെറുപ്പിക്കുന്നവർ, ഊമ്പിയ ശബ്ദത്തിൽ പാട്ടുപാടി അത് യേശുദാസൻറെ അച്ചിട്ടാണെന്നു സ്വയം അഭിമാനിക്കുന്നവർ, ചിലങ്കയില്ലാതെ നൃത്തം ചെയ്യുന്നവർ, നിലത്തു നാവുകൊണ്ട് ചിത്രം വരക്കുന്നവർ പോലെ കലാകാരൻമാർ ഒരു ഭാഗത്ത്.

പരിച ഇല്ലാതെ വാളുവക്കുന്ന തുളുനാട്ടിൽ നിന്ന് കള്ളപയറ്റ് പഠിച്ചു വന്ന ബഡുവകൾ, അടുത്തിരിക്കുന്നവന്റെ മർമ്മവും ക്ഷമയും പരീക്ഷിക്കുന്ന മർമ്മാണികൾ, വിളിച്ചു കൊണ്ടുവന്നവന്റെ തന്നെ കോളറിൽ കയറിപിടിക്കുന്ന നന്പന്മാർ, എന്നിങ്ങനെ തല്ലുകൊള്ളാനും, കൊടുക്കാനും, ഒരുങ്ങി വന്നിരിക്കുന്ന ക്ഷത്രിയന്മാർ ഒരുഭാഗത്ത്.

Leave a Reply

Your email address will not be published. Required fields are marked *