” ഒന്ന് പറയടോ ഊമ ഒന്നും അല്ലല്ലോ ഇയാൾ ”
കാശിയുടെ ശബ്ദത്തിൽ അല്പം കനം വന്നിരുന്നു. ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ലെന്ന് തോന്നിയ അവൾ കാര്യങ്ങളെല്ലാം പറയാൻ തുടങ്ങി.
” പത്മാവതിന്നാ പേര്”
“ആരുടെ”
“നേരത്തെ ചോദിച്ചില്ലേ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്ത്രീയെ പറ്റി അവരുടെ പേരാ”
“ശെരി ബാക്കി പറ”
” അവരുടെ മോനെയാ നിങ്ങൾ തല്ലിയത്”
മുഖത്ത് നോക്കാതെ ഉള്ളിൽ ഉള്ള സന്തോഷം അടക്കി വച്ചുകൊണ്ട് അവൾ പറഞ്ഞു.
“അതൊക്കെ ശെരി നിനക്കെന്താ ഇതിൽ റോള്, അവനുമായുള്ള കല്യാണം വേണ്ടാത്തതിൻ്റെ കാരണമോ?”
” Thanks”
“ഇതെന്തിനാ, ഇതാണോ ഞാൻ ചോദിച്ചത്”
“അല്ല നേരത്തെ പറയാൻ പറ്റിയില്ല, എന്നെ അവരുടെ കയ്യിൽന്ന് രക്ഷിച്ചതിനാ നന്ദി പറഞ്ഞേ. ”
” എൻ്റെ പൊന്ന് കൊച്ചെ ഞാൻ ചോദിച്ചതിന് ഒരുത്തരം താ നീ . നിങ്ങടെ ഒക്കെ ഉദ്ദേശം എന്താ. ഇവിടെ കയറി അവകാശം സ്ഥാപിക്കാൻ ഉള്ള പ്ലാൻ അല്ലേ ഇതൊക്കെ”
കാശിയുടെ ശബ്ദത്തിന് കടുപ്പമേറികൊണ്ടിരുന്നു. അവളുടെ വട്ട് സംസാരത്തിൽ നിയന്ത്രണം വിട്ടുകൊണ്ടവൻ ചോദിച്ചു.
” ഒരുവർഷം മുൻപ് ഒരാക്ക്സിഡൻ്റിൽ എൻ്റെ അച്ചൻ മരിച്ചു. അമ്മ കിടപ്പിലായി. അന്ന് ഞങ്ങളെ നോക്കാൻ വേണ്ടി വീട്ടിലേക്ക് വന്നതാണ് അച്ചൻ്റെ സഹോദരിയായ പത്മാവതി. ഇടക്ക് അവരുടെ മകൻ ശക്തിയും വരും. അവരുടെ ലക്ഷ്യം അമ്മയുടെ സ്വത്തുക്കളും തറവാടും ആയിരുന്നു. ഞാൻ അതൊക്കെ വൈകിയ മനസ്സിലാക്കിയെ. ഇപ്പൊ എല്ലാം അവർ സ്വന്തമാക്കി. ഞാനും അമ്മയും ഏറെക്കുറെ പെരുവഴിയിൽ ആണ്. ശക്തിയെ ഞാൻ ചേട്ടനായിട്ട് കണ്ടതാണ് പക്ഷേ വലുതാവുംതോറും അവൻ എന്നെ കല്യാണം കഴിക്കാൻ വാശിപിടിച്ചു. സമ്മതിക്കാതെ വന്നപ്പോൾ എന്നെ കയറിപിടിക്കാൻ വരെ ശ്രമിച്ചു. ”
ഇത്രയും പറഞ്ഞപ്പോഴേക്കും ഭദ്രയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ശബ്ദം ചെറുതായി ഇടറി തുടങ്ങിയ അവൾ ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്ന്.
” അന്ന് എങ്ങനെയോ രക്ഷപെട്ടു ഞാൻ. പിന്നീട് ഭയമായിരുന്നു എല്ലാത്തിനോടും എല്ലാവരോടും. ആരോടും പരാതി പറയാൻ കഴിയാതെ നീറിയപ്പോൾ , ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. അതിൽ ചുവന്ന കണ്ണുള്ള ഒരു പുരുഷൻ എന്നെ രക്ഷിക്കുന്നതായിരുന്നു. അയാളുടെ മുഖം എനിക്ക്
കാണാൻ കഴിഞ്ഞില്ല . പക്ഷേ എൻ്റെ മുന്നിൽ നടന്ന അയാളുടെ പുറത്തെ മുറിവേറ്റ ഒറ്റകണ്ണുള്ള ചെന്നായ അതെനിക്ക് മറക്കാൻ കഴിയില്ല. അയാളായിരുന്നു പിന്നീട് എൻ്റെ ഊർജം. ”
കണ്ണുകൾ വാശിയോടെ തുടച്ചവൾ കാശിയെ നോക്കി ചെറുതായി ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു. സ്വപ്നത്തിൻ്റെ കാര്യം കാശിയിൽ ചെറിയൊരു ഞെട്ടൽ ഉണ്ടാക്കിയിരുന്നു എങ്കിലും അവനത് വെളിയിൽ കാണിച്ചില്ല.
” വൈകീട്ട് ഞാൻ സന്തോഷത്തോടെയ കവിലേക്ക് വന്നത്. തൊഴുത് നിന്നപ്പോൾ തൊട്ട് ആരോ എന്നെ നോക്കുന്ന പോലെ തോന്നിയിരുന്നു പക്ഷേ അതെനിക്ക് പേടി തോന്നിച്ചില്ല. അവിടെ കൂടി നിന്നവരുടെ ചോദ്യം സഹിക്കാനാവാതെയാ ഞാൻ അവിടുന്ന് ഇറങ്ങി നടന്നത് അപ്പോഴും ആരോ നോക്കുന്ന പോലെ തോന്നി പക്ഷേ പെട്ടെന്ന് ആരൊക്കെയോ എന്നെ പിടിച്ചുകൊണ്ട് പോയി. പിന്നെ കാണുന്നത് ആ വീടായിരുന്നു. മരണം മുന്നിൽ കണ്ടപ്പഴാ നിങ്ങൾ എന്നെ രക്ഷിച്ചത്. അല്ലെങ്കിൽ അവർ എന്നേ….”
വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ അവളുടെ ശബ്ദം മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി. എന്ത് ചെയ്യണമെന്ന് അറിയാതെ കാശി വലഞ്ഞു. അവളുടെ കാലുകളിലേക്ക് അവൻ്റെ കയ്യിലെ ചൂട് പകർന്നുകൊണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
” ഇത്രയും ചെയ്ത നിങ്ങളോട് ഞാൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. പക്ഷേ… അന്ന്, ആ സ്വപ്‌നത്തിൽ ഞാൻ അനുഭവിച്ച സുരക്ഷിതത്വം വീണ്ടും നിങ്ങളിൽ നിന്നും എനിക്ക് ലഭിച്ചു. അവരിൽ നിന്നും രക്ഷപെടാൻ വേണ്ടിയാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. സോറി…. ”
അത്രയും പറഞ്ഞുകൊണ്ട് അവൾ തൻ്റെ കാലിൽ വച്ച കൈ പിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു. കരയുന്ന അവളുടെ കുഞ്ഞുമുഖം അവൻ്റെ മനസിനെ വേദനിപ്പിച്ചു. എത്ര പറഞ്ഞിട്ടും കരച്ചിൽ നിർത്താതെ വന്നപ്പോൾ അരികിലേക്ക് നീങ്ങി ഇരുന്ന് അവൻ അവളെ വാരിപ്പുണർന്നു. പെട്ടെന്നുള്ള തോന്നലിൽ ചെയ്തതാണെങ്കിലും അടർന്ന് മാറാനുള്ള അവൻ്റെ ശ്രമങ്ങളെ വിഫലമാക്കികൊണ്ട് അവൾ അവനിലേക്ക് കൂടുതൽ പടർന്നു കയറി. കൈകളെ മുറുകെ പിടിച്ചുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു കിടന്നു. ഏറെ നേരത്തെ കരച്ചിലിനൊടുവിൽ കവിളിലേക്ക് ഒഴുകിയ കണ്ണുനീരിനെ തുടച്ചു കൊണ്ട് അവൾ അവനെ നോക്കി.
