വെറും പതിനേഴു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി തന്റെ അച്ഛന്റെയടുത്തിരുന്ന് സമകാലീക രാഷ്ട്രീയത്തെ പറ്റി ഇഴകീറി സംസാരിക്കുന്നത് കേട്ടപ്പോൾ അതിശയമാണ് തോന്നിയത്.
പിന്നീടാ സംസാരം ഹിസ്റ്ററിയിലേക്കും ഫിലോസഫിയിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജിൻസിലേക്കും വരെയെത്തി. പൊതുവേ കുട്ടികളോട് സംസാരിച്ച് ശീലമുള്ള, ഒരുപാട് അറിവുള്ള അച്ഛൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ അതിശയമില്ല…
പക്ഷേ, മൗര്യ ഞെട്ടിച്ചു കളഞ്ഞു. വല്ലാത്തൊരു impression തോന്നിപ്പോയി അവളോട്.
അവളുടെ അഴകളവുകളിലേക്ക് ചൂഴ്ന്ന് നോക്കാനുള്ള പ്രായമൊന്നും അന്നവൾക്കായിട്ടില്ല. നോക്കാൻ തോന്നിയതേയില്ല….അഴകിനേക്കാളും മേലെയായിരുന്നു അവളുടെ വ്യക്തിത്വം.
താൻ ആദ്യമായി കാണുന്ന ബുദ്ധിമതിയായ പെണ്ണല്ല അവൾ.. ആദ്യമായി കാണുന്ന സുന്ദരിയുമല്ല…പക്ഷേ, ബുദ്ധിയും വിവേകവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ ഒരു പെണ്ണിനെ ആദ്യമായി കാണുകയായിരുന്നു. കഷ്ടകാലത്തിന് തന്റെ പ്രായം ഇച്ചിരി കൂടിപ്പോയി.
അങ്ങനെ ആദ്യമായി ഒരു പെണ്ണിനോട് അടുപ്പം തോന്നി. ശാരീരികമായ ആകർഷണം പലരോടും തോന്നിയിട്ടുണ്ടെങ്കിലും അവരെയൊന്നും
അറിയാൻ തോന്നിയിട്ടില്ല. അടുത്തു ചെന്ന് സംസാരിക്കാൻ തോന്നിയിട്ടില്ല..
അതിൽ പിന്നെയുള്ള ഫാമിലി functions എല്ലാം ഒഴിവാക്കാൻ മടിയായി. അവളെ കാണാൻ വേണ്ടിയുള്ള അവസരങ്ങൾ….
പക്ഷേ, മിണ്ടാൻ സാധിച്ചില്ല. എന്തു മിണ്ടിത്തുടങ്ങണം എന്നറിയില്ലായിരുന്നു. മൗര്യയാണെങ്കിൽ തന്നെ കാണുന്ന മാത്രയിൽ ഭക്തിപുരസരം ഒരു ചിരി സമ്മാനിക്കും. പോകും. അവളെ സംബന്ധിച്ച് താനൊരു വലിയ പുരുഷനാണ്.
അവളെക്കാളും പ്രായമുള്ള ഒരുത്തൻ. മിണ്ടാൻ മടി കാണും….
എന്തായാലും ഇനി അധികം സമയമില്ല. എങ്ങനെയെങ്കിലും അവളോട് സംസാരിച്ചേ പറ്റൂ. അവളെങ്ങാനും ഇഷ്ടമല്ല എന്നു പറഞ്ഞാൽ തനിക്കതു താങ്ങാനാവുമോ??
അല്ല, എന്താടിസ്ഥാനത്തിലാണ് അവൾ തന്നെ ഇഷ്ടമാണെന്ന് പറയേണ്ടത്??? യൗവനത്തിലേക്ക് കാലെടുത്തു വെക്കുന്നേയുള്ളു അവൾ. ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉള്ളൊരു പെണ്ണ്. താനോ?
ഉണ്ടായിരുന്ന ലക്ഷ്യങ്ങളെ പകുതിയിലധികം നേടിയെടുത്ത, മുപ്പതിലേക്ക് കടക്കാനായ ഒരുത്തൻ. ഇനിയിപ്പോ സൗന്ദര്യം കൊണ്ട് പിടിച്ചു നിൽക്കാം എന്ന് വെച്ചാൽ……. തല കഷണ്ടിയായിത്തുടങ്ങി….
അഞ്ചു കൊല്ലം PhD എന്നും പറഞ്ഞു നടന്നതിന്റെ after effect…പിന്നെ പാരമ്പര്യവുമാണ്… അച്ഛനും മുത്തശ്ശനും ഉണ്ട്.
എന്ത് ചെയ്യും ദൈവമേ….
പകുതി മൊട്ടയായ തലയിൽ തടവിക്കൊണ്ട് അവനാലോചിച്ചു.
അപ്പോഴാണ് മുകളിൽ നിന്നൊരു ശബ്ദം കേട്ടത്…
“അരവീ….. ഇങ്ങട്ട് വരൂ…”
മുത്തശ്ശനാണ്. അവന് മുകളിലേക്ക് കയറിച്ചെന്നു.
രണ്ടു കൊല്ലം മുൻപ് വരെ ആൾ ആക്റ്റീവ് ആയിരുന്നു. ഇടക്കൊന്നു വീണു കാൽ ഒന്നുളുക്കി. അതു രണ്ടാഴ്ച കൊണ്ട് ശരിയായെങ്കിലും പിന്നെ താഴേക്ക് വരാതായി. ഇപ്പോൾ മുകളിലെ നിലയാണ് രാജ്യം.
“അല്ലെടാ കുട്ടാ… നീയെങ്ങനെയാ അവളോടിത് സംസാരിക്കാൻ പോണത്?”
അരവിന്ദ് അടുത്തിരുന്നപ്പോഴേക്കും മുത്തശ്ശൻ ചോദ്യമെറിഞ്ഞു. ഇങ്ങേരിത് എങ്ങനെയറിഞ്ഞു എന്ന് അതിശയമൊന്നും അവന് തോന്നിയില്ല. അരുണും
മുത്തശ്ശനും ഒടുക്കത്തെ കൂട്ടാണ്. അവൻ വന്ന് പറഞ്ഞു കാണും ഏട്ടന്റെ ഓരോ കോമഡികൾ എന്നും പറഞ്ഞിട്ട്.
“അറിയില്ല… നോക്കാം…”
അരവിന്ദ് മുത്തശ്ശന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“നീയിവടെ നോക്ക്.. എടാ കുട്ടാ… കാര്യം നിനക്കെന്റെ അച്ഛന്റെ സ്വഭാവവും കുരുട്ടു ബുദ്ധിയും ഒക്കെയാണെങ്കിലും സ്ത്രീ വിഷയത്തിൽ നീ പിന്നിലേക്കാ… എന്റെ ഏത് കൊച്ചു മക്കളെക്കാളും ഉശിരും ചൊണയുമുള്ളവനാണ് നീ..
പക്ഷേ, പെണ്ണുങ്ങളുടെ കാര്യത്തിൽ എന്റെ കുട്ടിക്ക് ഒന്നുമറിയില്ല..”
പറയുന്നത് സത്യമാണെന്നറിയുന്നത് കൊണ്ട് അരവിന്ദ് ഒന്നും മിണ്ടിയില്ല.
“ഇങ്ങനെ പോയാൽ അരു നിന്നെ കടത്തി വെട്ടുമല്ലോ എന്നോർത്ത് പേടിച്ചിരിക്കയാരുന്നു ഞാൻ. അപ്പഴാണ് നീയീ കുട്ടീടെ കാര്യത്തിൽ വാശിപിടിക്കണുണ്ടെന്ന് അവൻ പറഞ്ഞത്..
