ഏലസ്സിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു പ്രശ്നം ഉദിച്ചു വന്നത്.
“ആ കുട്ടി ഏലസ്സൊന്നും ഇടില്ല… അതിന് അതൊന്നും ഇഷ്ടല്ല. അമ്മ പറയുന്നത് കേട്ടിട്ടുണ്ട്..”
“അപ്പൊ പിന്നെന്താ ചെയ്യാ മോനെ… പ്രാപിച്ചു കഴിഞ്ഞാൽ അവളുടെ ആരോഗ്യം ക്ഷയിക്കും. അവൾ തളർന്നു പോകും.”
“സാരല്ല… അതൊക്കെ പ്രാപിച്ചു കഴിയുമ്പോഴത്തെ കാര്യല്ലേ… അതിനൊക്കെ ഇനീം സമയണ്ട്. അപ്പോ നോക്കാം..”
“ന്നാ പിന്നെ നമുക്കിറങ്ങാം… ഉറക്കക്ഷീണണ്ട് നിനക്ക്.. വീട്ടിലെത്തി നല്ലോണം ഉറങ്ങിക്കോളാ…. വിഷുവാ വരണത്.. രാമചന്ദ്രനും കുടുംബവും എന്തായാലും വരും. അന്നേരം കുട്ടിയോട് വിഷയം അവതരിപ്പിക്ക്യ… ബാക്കിയെല്ലാം ദേവി നോക്കിക്കോളും…”
ശങ്കുണ്ണി അവന്റെ പുറത്തു തട്ടി.
ഈ പരീക്ഷണം ഒന്നു കഴിഞ്ഞ് കിട്ടിയല്ലോ എന്ന സന്തോഷത്തിൽ അരവിന്ദ് മുത്തശ്ശനെ നമസ്കരിച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️
വിഷു കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഉച്ചക്ക് മുന്നേ രാമചന്ദ്രനും
കുടുംബവും അരവിന്ദിന്റെ വീട്ടിലെത്തി. ഏറെ കൊല്ലങ്ങളായുള്ള പതിവാണിത്. വിഷുവും ഓണവും കഴിഞ്ഞാൽ അടുത്ത ദിവസം അച്ഛന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയുള്ളതാണ്.
ഒന്നുകിൽ അവരുടെ വീട്ടിൽ കൂടും. അല്ലെങ്കിൽ ഇങ്ങോട്ട് വരും.
അച്ഛന്റെ സുഹൃത്തുക്കൾ എല്ലാവരും വന്നു കഴിഞ്ഞെങ്കിലും എല്ലാവരും അരവിന്ദിനെ അന്വേഷിക്കുന്നുണ്ടെങ്കിലും അവന് പുറത്തേക്കിറങ്ങാൻ ഒരു മടി തോന്നി. കാര്യം മുത്തശ്ശന്റെ പൂജയിൽ വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ആകാംഷയുടെ പുറത്ത് അവൻ രാവിലേ തന്നെ ഭസ്മം വായിലിട്ട് മൂന്നു വട്ടം മൗര്യയുടെ പേരും നാളും പറഞ്ഞിരുന്നു.
ഇതെങ്ങാനും working ആണെങ്കിൽ എന്താകും അവസ്ഥ എന്നോർത്ത് അവന് നല്ല ഭയമുണ്ടായിരുന്നു. ഇവരുടെയെല്ലാം മുന്നിൽ നിന്ന് മൗര്യ തന്നെ കെട്ടിപ്പിടിക്കുമോ…?, ഉമ്മ വെക്കുമോ…?
ഇതെല്ലാം ഓർത്ത് അവന് ഇരിക്കപ്പൊറുതി കിട്ടിയില്ല. അവൻ മൗര്യയുടെ കണ്ണിൽപ്പെടാതെ ആണുങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു.
എല്ലാവരും സദ്യ കഴിഞ്ഞു കലാപരിപാടികളിലേക്ക് കടന്നപ്പോൾ അരവിന്ദ് മുറിയിലേക്കെത്തി. അവനീ കലാപരിപാടികളിലൊന്നും വലിയ താല്പര്യമില്ല. ആ സമയത്താണ് അവന്റെ മുറിയുടെ പുറത്തുള്ള വരാന്തയിലൂടെ പാദസരത്തിന്റെ കിലുക്കവും പെണ്മണിമാരുടെ സംസാരവുമുണ്ടായത്. അതിലൊരു പെണ്മണി മൗര്യയായിരിക്കുമെന്ന് അവനുറപ്പുണ്ടായിരുന്നു.
അവരെന്തോ കളിയിലാണ്.. സൂചി കണ്ടു പിടിക്കൽ പോലെന്തോ ഒന്ന്. മൗര്യയാണ് കണ്ടു പിടിക്കേണ്ടത്.. അവരവളെ വല്ലാതെ വലക്കുന്നുണ്ട്… അവൾക്കാണെങ്കിൽ എവിടെയാണെന്ന് പിടികിട്ടിയിട്ടുമില്ല..
എവിടെയാണ് സൂചി വെച്ചതെന്ന് അവൻ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു.
അരവിന്ദ് അവന്റെ മുറിയുടെ വാതിലിനടുത്തേക്ക് നിന്നു നോക്കി. മൗര്യ കൊണ്ട് പിടിച്ച തിരച്ചിലാണ്. കൂടെയുള്ള പിള്ളേർ അവളെ കളിയാക്കിക്കൊണ്ട് പുറകെയുണ്ട്.
പെട്ടന്ന് വന്ന ധൈര്യത്തിൽ അവൻ അവളെ നോക്കി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
“ചിന്നൂ…”
മൗര്യ തിരിഞ്ഞു നോക്കി. അവളെ നോക്കി കൈകെട്ടി ചിരിയോടെ
നിൽക്കുകയാണ് അരവിന്ദേട്ടൻ. ആ നോട്ടം കണ്ടപ്പോൾ അവളുടെ മനസ്സിലൊരു തിരയിളക്കമുണ്ടായി… അടിവയറ്റിലൊരു കുടം മഞ്ഞു വാരിയിട്ടത് പോലെ…
ഇതിനു മുന്നേ ഈ മനുഷ്യനെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ കാണാത്തതെന്തോ ആ കണ്ണിൽ കണ്ടത് പോലെ…. അവളറിയാതെ തന്നെ അവളുടെ കാലുകൾ അരവിന്ദിന്റെയടുത്തേക്ക് ചലിച്ചു.
‘ചിന്നൂ’ എന്നൊരാൾ അവളെ വിളിക്കുന്നത് അവളാദ്യമായി കേൾക്കുകയായിരുന്നു. അങ്ങനെയൊരു പേര് തനിക്കില്ലാഞ്ഞിട്ടും താനെങ്ങനെയതു കേട്ട് തിരിഞ്ഞു നോക്കിയെന്നോ ഇപ്പോൾ അയാൾക്ക് നേരെ നടന്നു നീങ്ങുന്നെന്നോ മൗര്യക്ക് മനസിലായില്ല.
അരവിന്ദ് അവളുടെ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.. എന്തൊരു ഭംഗിയാണീ പെണ്ണിന്…!!!അവളെയെടുത്തു ചുണ്ടിൽ അമർത്തി ചുംബിക്കാനൊരു ത്വര ഉള്ളിൽ നിന്നു വന്നെങ്കിലും അവനതടക്കി.
