ഇടവപാതിയിലെ ആദ്യാനുരാഗം – 1 7

 

“ഇതെന്റെ ഫ്രണ്ട്സാ… കൊച്ചിയിൽ നിന്നും ഇവിടെ എന്റെ കൂടെ പഠിക്കാൻ വന്നതാ…”

 

ഇത് കേട്ടതും അവന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു. ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന തനുവിനെ തന്നെ നോക്കിക്കൊണ്ട്, അവളെ തികച്ചും കളിയാക്കുന്ന മട്ടിൽ അവൻ പറഞ്ഞു, “ആണോ… അറിഞ്ഞില്ല ജാനു മോളെ.”

 

പറഞ്ഞതിനൊപ്പം അവൻ പതിയെ അവളിലേക്കടുത്തു. ശേഷം, ചെളിയിൽ കുളിച്ച തന്റെ വലിയ കൈപ്പത്തി തനുവിന്റെ വെളുത്ത ചുരിദാറിട്ട തോളിലേക്ക് അമർത്തി വെച്ചു. ആ സ്പർശനത്തിൽ അവളുടെ തോളിലും അവന്റെ വിരലുകളുടെ ചെളിപ്പാടുകൾ വ്യക്തമായി പതിഞ്ഞിരുന്നു…..

 

തനുവിന്റെ കണ്ണുകളിലെ തീപ്പൊരി കണ്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ അവൻ വളരെ കൂളായി പറഞ്ഞു, “സോറി കേട്ടോ.”

 

അവൾ എന്തെങ്കിലും പ്രതികരിക്കുന്നതിന് മുൻപ് തന്നെ, അവളുടെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്ന ആ ഫുട്ബോൾ അവൻ അനായാസം പിടിച്ചുവാങ്ങി. പിന്നെ അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, തനുവിനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ആ പീക്കിരിപ്പിള്ളേരെയും കൂട്ടി അവൻ വീണ്ടും പാടത്തെ ചെളിക്കുണ്ടിലേക്ക് കളി തുടരാനായി നടന്നുപോയി.

 

പുതിയതായി വന്ന നാട്ടിൽ, ആദ്യത്തെ ദിവസം തന്നെ തനിക്ക് കിട്ടിയ ഈ വലിയ അപമാനത്തിൽ എന്ത് ചെയ്യണമെന്നറിയാതെ, ദേഷ്യം പല്ലിറുമ്മി സഹിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ തനു…

 

അവൻ തിരിഞ്ഞുപോയതും അപമാനം കൊണ്ട് തനുവിന്റെ മുഖം ചുവന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്ന അവളുടെ കൈകളിൽ പിടിച്ച്, ജാനകി പതിയെ അവളെ മുന്നോട്ട് നടത്തി. ഒന്നും മിണ്ടാതെ മറ്റ് കൂട്ടുകാരും അവരുടെ പിന്നാലെ നടന്നു.

 

കുറച്ചു ദൂരം പാടവരമ്പിലൂടെ മുന്നോട്ട് പോയപ്പോൾ, പാടത്തിനോട് ചേർന്ന് കിടക്കുന്ന അതിവിശാലമായ ഒരു കുളം അവരുടെ കണ്ണിൽപ്പെട്ടു. പാലക്കാടിന്റെ ഗ്രാമീണഭംഗി മുഴുവൻ ആവാഹിച്ചെടുത്ത പോലൊരു കുളം! ചുറ്റുമുള്ള പച്ചപ്പിനെ അതേപടി പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കുളത്തിന് ചുറ്റും പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ അതിലേക്ക് ഒരു വലിയ തണൽ വിരിച്ചിട്ടുണ്ടായിരുന്നു. മഴ പെയ്തു തോർന്നതിന്റെ ആലസ്യത്തിൽ, മരച്ചില്ലകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ കുളത്തിലെ ശാന്തമായ വെള്ളത്തിൽ ചെറിയ ഓളങ്ങൾ തീർക്കുന്നുണ്ട്. ഒരു വശത്തായി വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽപ്പൂക്കളും അതിനിടയിലൂടെ നീന്തുന്ന പരൽമീനുകളും ആ കുളത്തിന്റെ ഭംഗി ഒന്നുകൂടി കൂട്ടി. ചെത്തിമിനുക്കിയ വലിയ കരിങ്കൽപ്പടവുകൾ താഴെ വെള്ളത്തിലേക്ക് ഇറങ്ങിക്കിടപ്പുണ്ടായിരുന്നു. കുളത്തിലെ വെള്ളം തൊട്ട് വീശുന്ന കാറ്റിന് വല്ലാത്തൊരു കുളിരുണ്ടായിരുന്നു.

 

ജാനകി തനുവിനെയും കൂട്ടി ആ കൽപ്പടവുകളിലേക്കിറങ്ങി. ശേഷം കുളത്തിലെ തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് തനുവിന്റെ വിലകൂടിയ ചുരിദാറിലും കൈകളിലും പറ്റിപ്പിടിച്ചിരുന്ന ചെളിപ്പാടുകൾ പതിയെ കഴുകിക്കളയാൻ തുടങ്ങി. എന്നാൽ തനുവിന്റെ മുഖത്തെ കോപം അപ്പോഴും ഒട്ടും കുറഞ്ഞിരുന്നില്ല. അവളുടെ ഉള്ളിലെ അഹങ്കാരവും പുച്ഛവും ആ നിമിഷം തിളച്ചുമറിയുകയായിരുന്നു.

 

“ആരാടീ ആ തെമ്മാടി? എന്ത് ധൈര്യത്തിലാ അവൻ എന്റെ ദേഹത്ത് കൈ വെച്ചത്? കണ്ടാൽ വല്ല തെരുവിൽ കൂലിപ്പണിക്ക് പോകുന്നവനാണെന്നേ തോന്നൂ… അവനൊക്കെ എന്താടീ ഇത്ര അഹങ്കാരം? എന്റെ ഡ്രസ്സ് നശിപ്പിച്ചതും പോരാതെ എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്നു…. ഏത് കാട്ടുവാസി ആണവൻ?”

 

ചെളി കഴുകുന്നതിനിടയിൽ, പല്ലിറുമ്മിക്കൊണ്ട് വളരെ മോശമായ രീതിയിൽ തനു ചോദിച്ചു

 

തനുവിന്റെ ആ വാക്കുകൾ കേട്ട് ജാനകിയുടെ കൈകളൊന്നു നിശ്ചലമായി. അവളുടെ മുഖത്തൊരു വല്ലായ്മ നിറഞ്ഞു. കൂട്ടുകാരിയുടെ ദേഷ്യം മനസ്സിലാക്കാമെങ്കിലും, അവൾ അങ്ങനെ ചോദിച്ചത് ജാനകിക്ക് ഒട്ടും പിടിച്ചിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *