“നിങ്ങളൊക്കെ കരുതും പോലെ ഗോപു ഒറ്റ മകനല്ല…..” മുത്തശ്ശി ഇളംതലമുറക്കാരെ നോക്കി പറഞ്ഞു.
“അവന് ഒരു സഹോദരി ഉണ്ടാവാനുള്ളതായിരുന്നു. ഈ കുടുംബത്തിൽ ആദ്യം ഗർഭം ധരിച്ചത് ശാരദ അല്ല. അത് ദേ ഈ ഗോപൂന്റെ അമ്മ രാധയാണ്. അതും ഇത് പോലെ ഒരു ചാപിള്ളയായിരുന്നു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ”
മുത്തശ്ശിയുടെ കണ്ണുകൾ ഭയം നുരഞ്ഞ് കയറി. അവർ പറഞ്ഞതൊന്നും എന്നിക്ക് വിശ്വസിക്കാനായില്ല. ശരിക്കും പറഞ്ഞാൽ ശുദ്ധ അസംബന്ധമായാണ് എനിക്ക് തോന്നിയത്. ഇത്രയും നാള് ഇങ്ങനെ ഒരു കാര്യം മറച്ച് വയ്ക്കു ക എന്ന് പറഞ്ഞാൽ…. തള്ളയ്ക്ക് ശരിക്കും വട്ട് തന്നെ.ഹാ…എന്തായാലും അത് കേട്ട ശേഷം ഗീതുവിന്റെ തൊഴി നിന്നു. അവളുടെ ശ്രദ്ധയിപ്പോൾ ഈ അസംബന്ധത്തിലേയ്ക്ക് മാറിയെന്ന് തോന്നുന്നു. നേരത്തത്തെ ആഘാതത്തിൽ നിന്നെങ്കിലും അവൾക്ക് മോചനം കിട്ടിയല്ലൊ. പക്ഷെ അത് കേട്ട അമ്മയുടെയും അമ്മായി അമ്മാവന്മാരുകയും മുഖം വിളറുന്നത് കണ്ട് മനസ്സിലെവിടെയൊ അവ്യക്തമായ നീറ്റൽ തോന്നി. ഇനി ഈ കിഴവി പറയുന്നതൊക്കെ സത്യമാണോ…. മാനത്ത് നിന്നും താഴേക്ക് വീഴുന്ന പോലെ മനസ്സ് പടുകുഴിയിലേക്ക് പതിക്കും പോലെ തോന്നി…
“കുടുംബത്തിൽ ഓരോ കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പും ഞാൻ രഹസ്യമായി പ്രശ്നം വയ്ക്കാറുണ്ടായിരുന്നു. അന്നും ആ ചാപിള്ള ജനിച്ചതിന് ശേഷമാണ് അതുണ്ടായത്. ഇപ്പൊ …. ഇപ്പൊ അത് ആവർത്തിക്കുന്നതിന്റെ ലക്ഷണമാണ്. എന്ത് വില കൊടുത്തും അത് തടയണം. ഞാനിരിക്കെ ഇനി ആരും ഈ കുടുംബത്തിൽ മരിക്കാൻ പാടില്ല…..” താഴ്ന്ന സ്വരത്തിൽ മുത്തശ്ശി അത് പറയുമ്പോഴും അവരുടെ സ്വരത്തിൽ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു. അവ്യക്തമായ ഒരു സംരക്ഷണവും.
“അന്ന് …. പണ്ടെന്താണുണ്ടായത് മുത്തശ്ശി……” അച്ഛനമ്മമാർ ശവം കണക്കേ നിക്കവേ കൂടെ നിന്ന ഭാമയുടെ കൈ മുരുക്കെ പിടിച്ച് ഭയത്തോടെ ആവണി ചോദിച്ചു.
“അത് മറ്റൊരു രഹസ്യ കുട്ട്യേ ….. ഇതെല്ലാമൊരു കടങ്കഥയാ… കൂടി പിണഞ്ഞ് കിടക്കുന്ന ഉത്തരം കിട്ടാ കടങ്കഥ…. പലരും മിണ്ടാൻ പോലും ഭയക്കുന്ന കടങ്കഥ … ഇനി ഭയക്കേണ്ട . ഭയന്നാലും ഇല്ലെങ്കിലും വിധി നമ്മെ തേടി വരും ഒറ്റകെട്ടായ് നിന്നാൻ വിധിയെ നമ്മുക്ക് തടുക്കാം. ”
“ഭ്രാന്ത് പിടിപ്പിക്കാതെ മുത്തശ്ശി ….” അരവിന്ദ് സഹിക്കെട്ടെന്ന പോലെ അലറി.
“പറയാം …..”
ഇനി മുത്തശ്ശി പറയുന്നതെന്താണെന്നോർത്ത് ഭയന്ന് ഗീതു എന്റെ ഉള്ളിലേക്ക് ചൊതുങ്ങി…
അമ്മ അമ്മായി അമ്മാവന്മാരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നടുക്കത്തിലും ശക്തിയിൽ മറ്റെന്തോ അവരെ നൊമ്പരപ്പെടുത്തിയിരുന്നതായി തോന്നി.
“ഈ കുടുംബത്തിലൊരു വിചിത്രമായ കാര്യമുണ്ട്….” മുത്തശ്ശിയുടെ വാക്കുകളിലെ നിഗൂഡത വല്ലാത്തൊരു ഭയത്തിന് തിരിതെളിച്ചു.
“മുത്തശ്ശി ഉണ്ട് , പക്ഷെ നിങ്ങളിൽ ആർക്കെങ്കിലും അമ്മുമ്മയോ അപ്പുപ്പനോ ഉണ്ടോ…. ? അതായത് എന്റെ മകനും മകളും അവരുടെ ഭാര്യ ഭർത്താവും……” മുത്തശ്ശിയുടെ ചോദ്യത്തിന്റെ ഭയാനകത കണ്ടിട്ടാവാണം ഗീതു എന്റെ ഉള്ളിലേക്ക് ഒരു പാട് കയറാൻ ശ്രമിച്ചത്.
“അവരെല്ലാം മരിച്ചല്ലോ…. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പേ …..”
“എല്ലാവരും ഒരുമിച്ച് മരിച്ചത് നിങ്ങൾക്ക് വിചിത്രമായി തോന്നിയില്ലേ….”
“അവർ നാലു പേരും സഞ്ചരിച്ച ബസ്സ് കൊക്കയിൽ വീണതല്ലേ.. ബസ്സിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലല്ലോ…… അതിലിത്ര വിചിത്രമായി തോന്നാനെന്താണുള്ളത്.?” ആകെ തളർന്നെങ്കിലും എല്ലാമൊന്നവസാനിപ്പിക്കാൻ ഞാൻ തിടുക്കം കൂട്ടി.
“മ്….അതാണ് നിങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച കഥ. പക്ഷെ സത്യമതല്ല……” അമ്മയുടെ തേങ്ങൽ ശബ്ദം മെല്ലെ ഉയർന്നു. അമ്മയുടെ തേങ്ങൽ കേട്ട് ലക്ഷ്മി അമ്മായിയും വിതുമ്പി അവരെ കണ്ട് കുട്ടന്മാമനെഞ്ച് തടവി. ശേഖരമ്മാവൻ തോർത്തെടുത്ത് കണ്ണ് ഒപ്പി . എല്ലാരും വികാരധീനരായി. അവരുടെ മാതാപിതാക്കളുടെ മരണത്തെ പറ്റിയാണല്ലൊ സംസാരിക്കുന്നത്.
“പിന്നെ അവർക്കെന്താ പറ്റിയത് ……..?
മുത്തശ്ശീടെ ചുണ്ടിന്റെ കോണിൽ ചെറിയൊരു പുച്ഛചിരി നീണ്ടു. പക്ഷെ അതിനൊപ്പം തന്നെ വറ്റിവരണ്ട കിണറെന്ന് ഞാൻ വിശ്വാസിച്ച ആ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
മുത്തശ്ശിയുടെ ചുണ്ടുകൾ വിറച്ചു. അവർ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ഞങ്ങൾ എല്ലാവരും കാതോർത്തു.
മുത്തശ്ശിയുടെ മുഖത്തെ ഭാവം കണ്ട് പേടിച്ച് ഗീതു എന്നെ വരിഞ്ഞ് മുറുക്കി . ഭാമയും ആവണിയും പേടിച്ച് ഓടി വന്ന് ഗീതൂന്റെ പുറത്ത് ചാഞ്ഞു. ദുർഗ്ഗയും ശർമിയും എന്തിനും തയ്യാറെന്ന പോലെ നിന്നു. അരവിന്ദ്യം ഭാര്യയും ചങ്കരന്യം അവന്റെ ഭാര്യയും ഒരുമിച്ചാണ് നിന്നത്.
“അവർക്ക് അപകടം പറ്റിയതല്ല….അവർ ആത്മഹത്യ ചെയ്തതാ …. നാല് പേരും …. ഒരേ രാത്രി …..ഒരുമിച്ച് …… ഇതേ തറവാട്ടിൽ ….. ”
എൻപത് കഴിഞ്ഞ ആ ചിലമ്പിച്ച സ്വരം ആ മുറിയ്ക്കുള്ളിൽ മരണമണി പോലെ മുഴങ്ങി……..