“സർ MLA കമ്മിഷണറുടെ വീട്ടിലേക്ക് പോന്നിട്ടുണ്ട്.”
സിറ്റി പോലീസ് കമ്മിഷണർ ലെനയുടെ വീട്ടിൽ ജോസും ലെനയും പൊരിഞ്ഞ ചർച്ചയിലാണ്. ഇരു ചെവിയറിയാതെ അന്നയെ അർജ്ജുവിൻ്റെ അടുത്ത് നിന്ന് എങ്ങനെ വീണ്ടെടുക്കും. നാട്ടുകാർ അറിഞ്ഞാൽ പിന്നെ മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണം മുടങ്ങും. പിന്നെ അടുത്ത കൊല്ലം നടക്കുന്ന ഇലെക്ഷനിൽ അത് വിഷയമാകും. കാര്യങ്ങൾ അറിഞ്ഞപ്പോൾ കുരിയൻ തന്നെ ഒന്നും എടുത്ത് ചാടി ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു. കാരണം MLA സ്ഥാനം അയാൾക്ക് അത്ര വലുതായിരുന്നു. അയാൾ അവിടെ എത്തിയിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു.
ഏകദേശം ഏഴു മണിയോടെ കുര്യൻ അങ്ങേരുടെ അനിയത്തിയുടെ വീട്ടിൽ എത്തി. ജോസും ഉണ്ട്. നടന്ന കാര്യങ്ങൾ അവർ പറഞ്ഞു.
“ജോസേ നീ അയച്ച ഗുണ്ടകൾക്ക് ശരിക്കും പണി കിട്ടിയോ? ഏതു ടീം ആണെന്ന് അറിഞ്ഞോ?”
“അച്ചായാ കൊച്ചി ടീംസ് ആണെന്നാണ് ജെറി പറഞ്ഞത്. ബാക്കി ഒന്നുമറിയില്ല. അവന്മാർ എൻ്റെ പരിചയത്തിലുള്ള ഹോസ്പിറ്റലിൽ കയറ്റിയിട്ടുണ്ട്.”
അങ്ങനെ ഒരു സംഭവം നടന്നതായി ലെന അറിയുന്നത് തന്നെ അപ്പോഴാണ്.
“ഈ അർജ്ജുവിൻ്റെ പെരൻറ്റ്സ് ആരാണ്? ആ മേനോൻ്റെ മരുമകളെ വിളിച്ചു അവരുടെ മുഴുവൻ ഡീറ്റെയിൽസ് എടുക്കു “
“ഇപ്പൊ ചോദിച്ചിട്ട് പറയാം അച്ചായാ”
ലെന അത് അറിയാൻ ഡയറക്ടർ മീരയെ വിളിച്ചു. അവർ ഫോൺ എടുത്തില്ല.
“അച്ചായാ അവരുറങ്ങുകയായിരിക്കും ഫോൺ എടുക്കുന്നില്ല.”
“ഇരു ചെവിയറിയാതെ നമ്മൾ അവളെ എങ്ങനെ കണ്ടു പിടിക്കും? നീ സൈബർ സെല്ലിൽ വിളിച്ചവളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കിട്ടുമോ എന്ന് നോക്കിക്കേ.”
ലെന സൈബർ സെല്ലിൽ വിളിച്ചു ഫോൺ നമ്പർ കൊടുത്തതും അവളുടെ ഫോണിലേക്ക് ADGP യുടെ കാൾ എത്തി. വേണ്ടാത്ത കാര്യങ്ങളിൽ ഇടപപെടേണ്ട എന്ന താക്കീതു. ന്യായീകരിക്കാൻ തുടങ്ങിയതോടെ ചീത്ത വിളിയും. ചീത്ത വിളി ആയിരിക്കുമെന്നത് കൊണ്ട് അവർ പുറത്തു പോയാണ് സംസാരിച്ചത്. അതോടെ കാര്യങ്ങൾ കൈ വിട്ടു പോയി എന്നവർക്ക് മനസ്സിലായി.
“അച്ചായൻ്റെ അടുത്ത് പറഞ്ഞു മുഖ്യമന്ത്രിയെ കൊണ്ട് വിളിപ്പിക്കണം ADGP യെ നിലക്ക് നിർത്തിക്കണം.”
ലെന മനസ്സിൽ കരുതി. അത് പറയാൻ പോകുമ്പോളാണ് കറുത്ത ഇന്നോവ ഗേറ്റ് കടന്നു വന്നത്. കോളേജിൽ കണ്ട അതേ ഇന്നോവ കാറാണെന്ന് എന്ന് കമ്മീഷനേർക്ക് മനസ്സിലായി. ഗേറ്റിലെ പോലീസ് ഗാർഡ് വണ്ടി തടഞ്ഞെങ്കിലും ബാക്കിൽ ഇരിക്കുന്നയാൾ എന്തോ ID കാർഡ് എടുത്തു കാണിച്ചു. അതോടെ അയാൾ സല്യൂട്ട് അടിച്ചു വാഹനം കടത്തി വിട്ടു. പിൻ സീറ്റിൽ നിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി. കൈയ്യിൽ ഫയലും പിന്നെ ഒരു ടാബ് ഉണ്ട്.
“ആരാണ് ? എന്തു വേണം?”
ലെന അല്പം ഈർഷ്യയോടെ ചോദിച്ചു.
“MLA കുരിയൻ ഇല്ലേ . ഒന്ന് കാണണമായിരുന്നു.”
ലെന അയാളെ കൂട്ടികൊണ്ടു അകത്തേക്ക് പോയി.
ആരാണ് വന്നത് എന്ന് മനസ്സിലാക്കാത്തത് കൊണ്ട് കുര്യനും ജോസും ഒന്നും മിണ്ടിയില്ല.
“ഞാൻ ഇവിടെ ഇരുന്നോട്ടെ.” എന്ന് പറഞ്ഞു കൊണ്ട് ജീവ അവിടെ സോഫയിൽ സ്വയമിരുന്നു.
“ഞാൻ സ്വയം പരിചിയപ്പെടുത്താം എൻ്റെ പേര് രാജീവ് കുമാർ ഞാൻ അർജ്ജുവിൻ്റെ കസിൻ ചേട്ടനാണ്.”
അത് കേട്ടതും ജോസ് ചാടി കയറി കോളറിൽ പിടിക്കാൻ പോയി. പക്ഷേ ജീവ അപ്പോൾ തന്നെ ഇരു കൈ കൊണ്ടും ജോസിൻ്റെ കൈയ്യിൽ കയറി പിടിച്ചു.
“എവിടെയാടാ അന്ന ?”
“അതിനെകുറിച്ച് സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്.“
ജീവ ജോസിൻ്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു. വന്നിരിക്കുന്നയാൾ ചില്ലറക്കാരൻ അല്ലെന്ന് ജോസിന് മനസ്സിലായി. ജോസ് പതുക്കെ പിൻവാങ്ങി
“ജോസേ നീ അങ്ങോട്ടിരുന്നെ. അയാൾ എന്താണ് എന്ന് വെച്ചാൽ പറയട്ടെ.”
കുര്യൻ പറഞ്ഞതോടെ ജോസ് അടങ്ങി.
ജീവ കുര്യൻ്റെ നേരെ തിരിഞ്ഞു നിന്ന് സംസാരിച്ചു.
“ഇവർ എന്താണ് സാറിൻ്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എന്നറിയില്ല. പക്ഷേ അർജ്ജു നിങ്ങളുടെ മോളെ കടത്തികൊണ്ട് പോയതല്ല.അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്.”
കുരിയൻ കാര്യം മനസ്സിലായി. മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണത്തിന് നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന്. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. അർജ്ജുവും ആയി എന്തെങ്കിലും അടുപ്പം ഉണ്ടോ എന്നായി അയാളുടെ ചിന്ത. ഇത് മനസ്സിലാക്കിയെന്നത് പോലെ ജീവ പറഞ്ഞു
“അർജ്ജുവും അന്നയും തമ്മിൽ ഇഷ്ടത്തിലാണ്.”
ഇത് കേട്ടതും ജോസിൻ്റെ കണ്ട്രോൾ പോയി
“ഞങ്ങളുടെ കുടുംബത്തിലെ പെണ്ണിനെ കുറിച്ച് വേണ്ടാതീനം പറയുന്നോടാ ചെറ്റേ”
ജീവ അൽപ നേരം ഒന്നും പറഞ്ഞില്ല. പകരം കൈയിൽ ഇരുന്ന ടാബ് തുറന്ന് അർജ്ജു അയച്ച ഫോട്ടോസ് കുരിയനെ കാണിച്ചു. ജോസും ലെനയും ടാബ് വാങ്ങി നോക്കി. അർജ്ജുവിനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അന്ന അവർക്കത് കണ്ട് വിശ്വാസമായില്ല. സ്തംഭിച്ചു നിൽക്കുന്ന അവരോടായി ജീവ പറഞ്ഞു
“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടെ മോളെ വിളിച്ചിറക്കാനോ ഒന്നും ശ്രമിക്കേണ്ട അവൾ സ്വയം നിങ്ങളുടെ അടുത്തക്ക് വരുമെന്നുണ്ടെങ്കിൽ വരട്ടെ. പക്ഷേ അധികാരവും കൈയൂക്കും കാണിക്കാനാണെങ്കിൽ നടക്കില്ല. അർജ്ജുവിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്ന് നിങ്ങൾക്ക് മനസ്സിലായികാണുമെല്ലോ”
ജോസിനെ നോക്കികൊണ്ടാണ് ജീവ അവസാന വരി പറഞ്ഞത്.
“അന്ന എവിടെയാണുള്ളത്”.
ലെനയാണ് അത് ചോദിച്ചത്. അതിന് ജീവ ഒന്നും പറഞ്ഞില്ല. പകരം കുരിയനെ നോക്കികൊണ്ട് പറഞ്ഞു.
“ഇലെക്ഷൻ ഒക്കെ വരുകയല്ലേ. ഇതൊക്കെ വലിയ പ്രശ്നമാക്കാനോ. പിള്ളേരെ അവരുടെ വഴിക്കു വിടുന്നതല്ലേ നല്ലത്. അപ്പൊ ഞാൻ പോകുന്നു. ഇത് ഇവിടെ ഇരിക്കട്ടെ. “
ഫൈലും ഒരു വിസിറ്റിംഗ് കാർഡും ടേബിളിൽ വെച്ചിട്ട് ജീവ അവിടന്ന് ഇറങ്ങി.
കുരിയൻ മുൻപിൽ ഇരുന്ന കാർഡ് എടുത്തു നോക്കി. Rajeev Kumar, Officer Economics Offence Wing CBI (രാജീവ് കുമാർ ഓഫിസർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിബിഐ). തൻ്റെയും ജോസിൻ്റെയും രണ്ടു ഫൈലുകൾ ഒന്നിൽ തൻ്റെ പേര്. രണ്ടാമത്തേതിൽ ജോസിൻ്റെ പേര്. കുരിയൻ തൻ്റെ പേരിലുള്ള ഫയൽ തുറന്നു നോക്കിയതും കുരിയൻ വിയർക്കാൻ തുടങ്ങി. രഹസ്യമായി സൂക്ഷിച്ചിരുന്ന പല ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ. വിദേശത്തുള്ള ചില നിക്ഷേപങ്ങളുടെ ഡീറ്റെയിൽസ്. പുറത്തറിയാതെ ഇത്രയും സൂക്ഷിച്ചിരുന്ന കാര്യങ്ങൾ. അതോടെ അയാൾക്ക് ഭയമായി. പുറത്തായാൽ പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരും. ചിലപ്പോൾ ജയിലിലും. എതിരാളി ചില്ലറക്കാരനല്ല വെറും ഒരു രാത്രി കൊണ്ട് ഇത്രയും കാര്യങ്ങൾ തപ്പി എടുത്തിരിക്കുന്നു. സൂക്ഷിച്ചു കാര്യങ്ങൾ നീക്കിയില്ലെങ്കിൽ എല്ലാം അവതാളത്തിലാകും.
കുരിയൻ്റെ കൈയിൽ നിന്ന് ഫയൽ വാങ്ങി നോക്കിയാ ജോസും ഞെട്ടി.
എന്നാൽ ലെന വേറെ രീതിയിലാണ് ചിന്തിച്ചത്.