റോൾസ് റോയ്സ്!
അതേ എന്റെ അനുവിന്റെ വണ്ടി! മറ്റ് കാറുകളെല്ലാം അതിന് മുന്നിൽ വെറും കളിപ്പാട്ടങ്ങൾ പോലെ തോന്നി….
ഞാൻ വെറുതെ ഒന്ന് കണക്കുകൂട്ടി നോക്കി.
ഞാനിപ്പോ തുടങ്ങാൻ പോകുന്ന ആ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് കിട്ടുന്ന ലാഭം വെച്ച്, ഇതിലൊരു വണ്ടിയുടെ ടയർ എങ്കിലും വാങ്ങാൻ പറ്റുമോ? ഇതിൽ ഏതെങ്കിലും ഒന്ന് സ്വന്തമാക്കണമെങ്കിൽ ഞാൻ എത്ര കാലം പണിയെടുക്കണം? അല്ല, എത്ര ജന്മം ജനിക്കണം?
എന്റെ ഉള്ളൊന്നു കാളി.
ഇത്രയും വലിയ സാമ്രാജ്യത്തിന്റെ അവകാശിയായ അനു എവിടെ, ഞാൻ എവിടെ!
കാർ പോർട്ടിക്കോയിൽ ചെന്ന് നിന്നു. ഡ്രൈവർ ഡോർ തുറന്നു തന്നപ്പോൾ, കാല് നിലത്തു കുത്താൻ എനിക്ക് പേടി തോന്നി. ആ മാർബിൾ തറയിൽ എന്റെ കാലിലെ ചെളി പറ്റുമോ എന്നൊരു ഭയം…..
പക്ഷേ പെട്ടെന്ന് തന്നേ അതിന്റെ ഉത്തരമെന്നോണം എന്റെ മനസ്സ് എന്നോട് തന്നെ കലഹിക്കാൻ തുടങ്ങി…
“ഛെ! എന്താടാ അഭിമന്യു നീ ഈ കാണിക്കുന്നത്?”
ഞാൻ സ്വയം ചോദിച്ചു.
“അഭിമന്യു എന്ന പേരും വെച്ചിട്ട്, കുറച്ച് സിമന്റും കമ്പിയും കൊണ്ട് ഉണ്ടാക്കിയ ഈ കെട്ടിടത്തിന് മുന്നിൽ, ഈ കിടക്കുന്ന ഇരുമ്പ് കൂട് കണ്ട് മുട്ട് വിറച്ചു നിൽക്കാൻ നിനക്ക് നാണമില്ലേടാ?”
എന്റെ ഉള്ളിലെ അഭിമാനം ഉണർന്നു.
“പത്മവ്യൂഹം തകർത്തു കയറിയവന്റെ പേരാടാ നിന്റെ… അല്ലാതെ പണപ്പെട്ടിയുടെ മുന്നിൽ പകച്ചു നിൽക്കുന്നവന്റെയല്ല. അവൾ സ്നേഹിച്ചത് നിന്നെയാണ്… ഈ അഭിമന്യുവിനെ! അല്ലാതെ നിന്റെ കീശയുടെ കനം നോക്കിയല്ല. പിന്നെ എന്തിനാടാ ഈ അപകർഷതാബോധം?”
ഞാൻ ഒരു ദീർഘശ്വാസം വിട്ടു. എന്റെ ഉള്ളിലെ പേടിയും സങ്കോചവും എല്ലാം ആ ശ്വാസത്തിൽ അലിഞ്ഞുപോയി.
“നിവർന്നു നിൽക്കടാ… ആണായിട്ട്!”
ഞാൻ ഷർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി. നെഞ്ച് വിരിച്ചു, മുഖത്തൊരു പുഞ്ചിരി വരുത്തി, ആ കാറിൽ നിന്നും ഒരു രാജകുമാരനെപ്പോലെ പുറത്തേക്ക് കാലെടുത്തു വെച്ചു……
കാറിൽ നിന്നും ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്തേക്ക് ഏതാനും പേർ കടന്നുവന്നു. കൂടുതലില്ല, വിരലിലെണ്ണാവുന്നവർ മാത്രം.
കൂട്ടത്തിൽ മുന്നിൽ നിന്നിരുന്നത് അവളുടെ അമ്മയായിരുന്നു.
ലക്ഷ്മി മാഡം!
ആദ്യമായിട്ടാണ് ഞാൻ അവരെ നേരിട്ട് കാണുന്നത്. പേര് പോലെത്തന്നെ, ഐശ്വര്യത്തിന്റെ ഒരു പൂർണ്ണരൂപം.
നേരിയ കസവ് സാരിയുടുത്ത്, നെറ്റിയിൽ വലിയൊരു ചന്ദനക്കുറിയും തൊട്ട്, മുഖത്ത് നിറയെ സ്നേഹവുമായി നിൽക്കുന്ന അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.
സത്യം പറയാല്ലോ… കുളിച്ചിട്ടല്ലാതെ ആ ദേഹത്ത് ഒന്ന് തൊടാൻ പോലും നമുക്ക് തോന്നില്ല. അത്രയ്ക്കും വെടിപ്പും വൃത്തിയും!
അല്ലെങ്കിലും ഈ പണക്കാർ ഒക്കെ ഏകദേശം അങ്ങനെത്തന്നെയല്ലേ… പൊടി പോലും പറ്റാത്ത ഏതോ കണ്ണാടിക്കൂട്ടിൽ നിന്നും ഇറങ്ങി വന്നതുപോലെ. അവരുടെ ചർമ്മത്തിന് പോലും ഒരു പ്രത്യേക തിളക്കമാണ്. വെയിലും മഴയും ഒന്നും കൊള്ളാത്തതിന്റെ ഗുണം!
അവർ കൈകൂപ്പി ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് അവർ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ മെല്ലെ അവരുടെ പിന്നാലെ നടന്നു.
പ്രധാന വാതിൽ കടന്ന് ഉള്ളിലേക്ക് കയറിയതും…
ഞാൻ ശരിക്കും വേറൊരു ലോകത്താണോ എന്ന് സംശയിച്ചുപോയി!
പുറത്തെ ചൂടും വെയിലും ഒക്കെ ആ വാതിലിന് പുറത്ത് അവസാനിച്ചിരിക്കുന്നു. ഉള്ളിൽ കാശ്മീരിലെ തണുപ്പ് പോലെ, എസിയുടെ കുളിർമ. എവിടെ നിന്നോ ഒഴുകി വരുന്ന മുല്ലപ്പൂവിന്റെയും വിലകൂടിയ റൂം സ്പ്രേയുടെയും സുഗന്ധം.
എന്റെ കാലുകൾ തറയിൽ പതിഞ്ഞപ്പോൾ ഞാൻ താഴേക്ക് നോക്കി.
തറയാണോ അതോ വെള്ളമാണോ?
ഇറ്റാലിയൻ മാർബിൾ! വെളളയിൽ ചാരനിറത്തിലുള്ള വരകളുള്ള, കണ്ണാടി പോലെ തിളങ്ങുന്ന തറ. അതിൽ എന്റെ പ്രതിബിംബം വ്യക്തമായി കാണാം. ചെരുപ്പിട്ട് നടക്കാൻ പോലും പേടി തോന്നുന്ന വൃത്തി.
