ഇതിപ്പോ… ഇവർക്കിതെന്താ വട്ടാണോ?
പെണ്ണുകാണാൻ വന്ന അന്ന് തന്നെ കല്യാണവും നിശ്ചയിച്ച്, അടുത്ത ആഴ്ച താലിയും കെട്ടണം എന്ന് പറഞ്ഞാൽ…
ഞാൻ അവിശ്വസനീയതയോടെ അമ്മയെയും ഏട്ടനെയും നോക്കി. അവരുടെ മുഖത്തും അതേ ഞെട്ടൽ ഉണ്ടായിരുന്നു.
എന്തിനാ ഇത്ര ധൃതി?
സാധാരണ സിനിമകളിലും സീരിയലുകളിലും ഒക്കെ കാണാറുള്ളത്, മക്കൾക്ക് വല്ല അബദ്ധവും പറ്റി ഗർഭിണിയായാലാണ് തള്ളമാർ ഇത്ര ധൃതിപ്പെട്ട്, മാനം കാക്കാൻ വേണ്ടി കെട്ടിച്ചു വിടാറുള്ളത്.
ആ ചിന്ത വന്നതും, എന്റെ കണ്ണുകൾ അറിയാതെ അനുവിന്റെ വയറിലേക്ക് പാഞ്ഞു.
അവൾ ജീൻസും ടോപ്പുമാണ് വേഷം. അതുകൊണ്ട് നോക്കാൻ വലിയ പാടില്ല. ഞാൻ കള്ളക്കണ്ണുകൊണ്ട് അവളുടെ വയർ ഭാഗത്തേക്ക് ഒന്ന് ഉറ്റുനോക്കി.
വീർത്തിട്ടുണ്ടോ?
ഇല്ല!
ഒരു തരി പോലും തള്ളി നിൽക്കുന്നില്ല. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത്, നല്ലപോലെ ഒതുങ്ങിയ, പരന്ന വയർ. അവിടെ ഒരു കുഞ്ഞ് കിടക്കുന്നുണ്ടെന്ന് ആരും പറയില്ല.
ആ കാഴ്ച്ച കണ്ടതും, ആ നിമിഷം തന്നെ ഞാൻ എന്നെത്തന്നെ ശപിച്ചു.
‘ഛെ! നീ എന്തൊരു ചീപ്പാണ് അഭിമന്യു… അവളേക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കാൻ നിനക്ക് എങ്ങനെ തോന്നി?’
അവൾ എന്നെ ജീവനായി സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടും, ഇത്രയും മാന്യമായി പെരുമാറിയിട്ടും, അവളുടെ ചാരിത്ര്യത്തെ സംശയിക്കാൻ മാത്രം എന്റെ മനസ്സ് ഇത്ര മോശമായോ?
സ്വന്തം മനസ്സിന്റെ വലിപ്പമില്ലായ്മ ഓർത്ത് എനിക്ക് എന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി.വേഗം കണ്ണുകൾ പിൻവലിച്ച്, കുറ്റബോധത്തോടെ ഞാൻ തലയുർത്തി അനുവിനെ നോക്കി. അവൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.
പതിവ് പോലെ ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. സന്തോഷമാണോ, ദേഷ്യമാണോ, അതോ പുച്ഛമാണോ… ഒന്നും തിരിച്ചറിയാൻ പറ്റാത്ത ആ നോട്ടം. “എന്റെ വയറിലേക്കാണോടാ നീ നോക്കിയത്?” എന്ന് അവൾ ചോദിക്കുമോ എന്ന് വരെ ഞാൻ ഭയന്നു.
അതിനിടയിലാണ് അവിടെ ഉണ്ടായിരുന്ന, അത്യാവശ്യം പ്രായവും നല്ല തടിയുമൊക്കെയുള്ള ഒരാൾ ശബ്ദമുയർത്തി സംസാരിച്ചത്. പുള്ളി ഒരു കാരണവരെപ്പോലെ പറഞ്ഞു:
“എന്നാലും… ചെക്കനും പെണ്ണിനും എന്തെങ്കിലും സ്വകാര്യം സംസാരിക്കാൻ കാണില്ലേ? ഇതൊരു കീഴ്വഴക്കമല്ലേ… അവർ മാറി നിന്ന് സംസാരിച്ചോട്ടെ. നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.”
അത് കേട്ടതും അനുവിന്റെ നോട്ടം നേരെ അവളുടെ അമ്മയുടെ മുഖത്തേക്ക് പോയി. ഒരു അനുവാദത്തിന് വേണ്ടിയുള്ള നോട്ടം.
ലക്ഷ്മി മാഡം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ‘പൊയ്ക്കോളൂ’ എന്ന രീതിയിൽ തലയാട്ടി.
അനു മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ‘വാ’ എന്ന് പറയാതെ പറയുന്ന നോട്ടം.
ഞാൻ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. ആ വലിയ ഗോവണിപ്പടികൾ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി. വഴിയിലൊന്നും അവൾ തിരിഞ്ഞു നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മുന്നിൽ നടക്കുന്ന അവളുടെ മുടിയഴിച്ചിട്ട രൂപം മാത്രം ഞാൻ കണ്ടു.
ഏതോ വലിയ ഹോട്ടലിലെ കോറിഡോർ പോലെ തോന്നിക്കുന്ന ഇടനാഴിയിലൂടെ നടന്ന്, അവൾ ഒരു മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി…. പിന്നാലെയായി ഞാനും…
അനുവിന്റെ റൂം! അത് മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
പുറത്തെ ഹാളിലെ അതേ തണുപ്പ്. പക്ഷേ, ഇവിടെ കുറച്ചുകൂടി മത്തുപിടിപ്പിക്കുന്ന ഒരു സുഗന്ധം തങ്ങിനിൽക്കുന്നുണ്ട്. ലാവണ്ടറിന്റെയും മുല്ലപ്പൂവിന്റെയും ഇടകലർന്ന മണം.
വിശാലമായ മുറിയാണ്. നടുവിൽ രാജകീയമായ ഒരു കിങ് സൈസ് ബെഡ് . അതിൽ വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റ് പോലും പട്ടിന്റേതാണെന്ന് തോന്നും. തലയിണകൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടാൽ തൊടാൻ പോലും മടി തോന്നും.
മുറിയുടെ ഒരു വശം ഫ്രഞ്ച് വിൻഡോ എന്നപോലെ മുഴുവൻ ഗ്ലാസാണ് . കർട്ടൻ മാറ്റിയിട്ടാൽ പുറത്തെ പൂന്തോട്ടം മുഴുവൻ കാണാം.
