അവൾ താഴേക്ക് ഇറങ്ങി വന്നു. ഞങ്ങളെയൊന്ന് നോക്കി . ആ ചിരിയിൽ ഒരു വല്ലാത്ത ഗാംഭീര്യം.
ശേഷം നേരെ നടന്ന്, ഞങ്ങൾക്ക് എതിർവശത്തുള്ള ആ വലിയ സോഫയിൽ ചെന്നിരുന്നു.
പക്ഷേ…
അതൊരു സാധാരണ ഇരുത്തമായിരുന്നില്ല.
അവൾ ആ സോഫയിൽ ചാരിയിരുന്ന്, വലതുകാൽ ഇടതുകാലിന് മുകളിൽ കയറ്റിവെച്ചു. കൈകൾ രണ്ടും മാറോട് ചേർത്തുപിടിച്ച്, ഒരു റാണിയെപ്പോലെ തലയുയർത്തിയാണ് ഇരിക്കുന്നത്…
ആ ഇരിപ്പിൽ ഒരു അധികാരമുണ്ടായിരുന്നു. ഈ വീടിന്റെയും, ഈ സാമ്രാജ്യത്തിന്റെയും അവകാശി ഞാനാണ് എന്നൊരു പ്രഖ്യാപനം എന്ന പോലെ.
ഞാൻ അറിയാതെ എന്റെ ഇരുപ്പൊന്ന് ഒതുക്കി. കാലുകൾ രണ്ടും ചേർത്തു വെച്ച്, കൈകൾ മടിയിൽ വെച്ച്, ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ ഇരുന്നു.
അവളുടെ മുന്നിൽ, അതും ഇത്രയും മുതിർന്നവരുടെ നടുവിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കാൻ എനിക്കപ്പോൾ ധൈര്യം വന്നില്ല.പോരാത്തതിന് ഇതെന്റെ വീടും കൂടിയല്ല….
എന്തുകൊണ്ടാണ് ഞാൻ ഇവളുടെ മുന്നിൽ ഇത്രയും മാറുന്നത് എന്നതിന്റെ ഉത്തരം ഞാൻ സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ്….
ഒരു പക്ഷെ അവൾക്ക് ഇതെല്ലാം ശീലമായതുകൊണ്ടാവാം… അല്ലെങ്കിൽ, പണത്തിന്റെ ആത്മവിശ്വാസം നൽകുന്ന ധൈര്യം കൊണ്ടാവാം.
എന്തായാലും, ആ നിമിഷം മുന്നിലിരിക്കുന്ന അനുവിനെ കണ്ടപ്പോൾ എനിക്ക് തോന്നി, ഞങ്ങൾ തമ്മിലുള്ള ദൂരം ആ സോഫകൾ തമ്മിലുള്ള ദൂരത്തേക്കാൾ വലുതാണെന്ന്!
ഒന്നും വേണ്ടായിരുന്നു….. എനിക്കെന്തോ ഞങൾ ചെരേണ്ടവരല്ല എന്നൊരു തോന്നൽ…
ഇറങ്ങി പോയാലോ..
ഏകദേശം ആ ചിന്തയിൽ തന്നേ ഉറച്ച് നിൽക്കുമ്പോഴാണ് അനുവിന്റെ കുടുംബത്തിൽ പെട്ടവരെന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ട് സ്ത്രീകൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്. പിന്നാലെ യൂണിഫോം ധരിച്ച ജോലിക്കാരും ഉണ്ടായിരുന്നു….
അവരുടെ കൈകളിലെ വലിയ ട്രേകളിൽ നിറയെ വിഭവങ്ങൾ. സ്വർണ്ണനിറമുള്ള ബോർഡറുള്ള വിലകൂടിയ കപ്പുകളിലാണ് ചായ. കൂടെ പേര് പോലും അറിയാത്ത കുറെ തരം പലഹാരങ്ങൾ. കശുവണ്ടിയും ബദാമും ഒക്കെ വേറെ….
ഞാൻ പേടിയോടെയാണ് ആ ചായക്കപ്പ് കയ്യിലെടുത്തത്. വല്ലതും തട്ടി താഴെ വീണാൽ എന്റെ അക്കൗണ്ടിലുള്ള കാശ് മുഴുവൻ കൊടുത്താലും മതിയാവില്ലല്ലോ എന്ന ഭയം.
എല്ലാവരും ചായ കുടി തുടങ്ങി. ആ നിശബ്ദതയിൽ കപ്പും സോസറും കൂട്ടിമുട്ടുന്ന ‘കിരുകിരാ’ ശബ്ദം മാത്രം.
അതിനിടയിലാണ് ലക്ഷ്മി മാഡം സംസാരിച്ചു തുടങ്ങിയത്.
“നമ്മൾ കാര്യങ്ങളൊക്കെ ഫോണിലൂടെ സംസാരിച്ചതാണല്ലോ… ഇനിയിപ്പോ അധികം ആലോചിച്ച് സമയം കളയണ്ട.”
അവർ ചായക്കപ്പ് ടീപ്പോയിയിൽ വെച്ചു.
“എനിക്ക് ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തണം.”
ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. അവർ ഇത് മുൻപും ഫോണിലൂടെ സൂചിപ്പിച്ചതാണ്. പെട്ടെന്ന് നടത്തണം എന്ന ആഗ്രഹം അവർക്കുണ്ട്.
പക്ഷേ, ആ വർത്തമാനത്തിൽ ഒരു വല്ലാത്ത ധൃതിയുണ്ടോ?
“അല്ല മാഡം… പെട്ടെന്ന് എന്ന് പറയുമ്പോൾ? ഒരു ഡേറ്റ് മനസ്സിൽ കണ്ടിട്ടുണ്ടോ?”
ഏട്ടൻ ചായക്കപ്പ് താഴെ വെച്ചിട്ട് ചോദിച്ചു
ഒരു നിമിഷം അവിടെ നിശബ്ദമായി. ലക്ഷ്മി മാഡം ഒന്ന് ആലോചിച്ചു. ശേഷം വളരെ കൂളായി പറഞ്ഞു:
“അടുത്ത ആഴ്ച!”
“ബ്ഭ്…!”
ഞാൻ കുടിച്ചുകൊണ്ടിരുന്ന ചായ തരിപ്പിൽ പോയി!
തൊണ്ടയിൽ കുടുങ്ങിയ ചായ മൂക്കിലൂടെയും വായിലൂടെയും തെറിച്ചു. ഞാൻ ചുമച്ചുപോയി. കണ്ണ് നിറഞ്ഞ് വെള്ളം വന്നു.
എല്ലാവരും ഞെട്ടി എന്നെ നോക്കുന്നു. അനു പോലും കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട്.
ഞാൻ എങ്ങനെയൊക്കെയോ ചുമയൊന്ന് ഒതുക്കി. തൊണ്ടയിൽ തീ എരിയുന്നത് പോലെ.
‘അടുത്ത ആഴ്ചയോ?!’
എന്റെ കിളി മൊത്തം പറന്നുപോയി.
നേരത്തേ എന്ന് പറഞ്ഞപ്പോൾ ഇത്രയും നേരത്തേ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അടുത്ത മാസമോ, അല്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞോ എന്നൊക്കെയാണ് ഞാൻ വിചാരിച്ചത്.
