പക്ഷേ ജീവിതത്തിലേക്ക് ഡോക്ടറുടെ കടന്നുകയറ്റത്തിനു ശേഷം,
അത്തരം പതിവുകളെല്ലാം പതിയെ വഴിതെറ്റിത്തുടങ്ങിയിരുന്നില്ലേ…?
സിനിമ തീരുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു… സാധാരണ അത്താഴം കഴിഞ്ഞ് പത്ത് മണിയോടെ
ഉറക്കത്തിലേക്ക് വഴുതി വീഴാറുണ്ടായിരുന്ന നമ്മൾ,
അന്ന് അത്താഴം കഴിക്കുമ്പോൾ തന്നെ
പന്ത്രണ്ടു മണി പിന്നിട്ടിരുന്നു…
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു…
ഷബീനയ്ക്ക് സിനിമയുടെ ക്ലൈമാക്സ് പൂർണ്ണമായി മനസ്സിലായിരുന്നില്ല…
ഞാൻ അത് അവൾക്ക് വിശദീകരിച്ച് കൊടുക്കുകയായിരുന്നു…
അവൾ അതീവ ശ്രദ്ധയോടെ, ഒരു വാക്കും നഷ്ടപ്പെടാതെയെന്ന പോലെ,
എന്റെ ഓരോ വിശദീകരണവും കേട്ടിരുന്നു…
അതിനിടയിൽ—
തീൻമേശയുടെ അറ്റത്ത് വച്ചിരുന്ന ഷബീനയുടെ മൊബൈൽ സ്ക്രീൻ പെട്ടെന്ന് തെളിഞ്ഞു….
മരത്തിന്റെ മേശ ആയതുകൊണ്ട്
ഗർർ… എന്ന വൈബ്രേഷൻ ശബ്ദം
കാതുകളെ അസഹ്യമാക്കുന്ന വിധം മുഴങ്ങി…
നമ്മുടെ രണ്ടുപേരുടെയും നോട്ടം
ഒരു നിമിഷം കൊണ്ടു തന്നെ
മൊബൈലിലേക്ക് പാഞ്ഞു…
ശബ്ദം നിശ്ശബ്ദമായെങ്കിലും
സ്ക്രീനിലെ വെളിച്ചം അണഞ്ഞിരുന്നില്ല…
“ഈ സമയത്ത് ആരായിരിക്കും…?”
എന്ന ചിന്തയോടെ ഞാൻ മൊബൈലിലേക്കു തന്നെ നോക്കി നിന്നു…
മുഖത്ത് വലിയൊരു ഭാവവ്യത്യാസവുമില്ലാതെ ഷബീനയും!!
സ്ക്രീനിലെ വെളിച്ചം അണഞ്ഞതോടെ
അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി—
“നിങ്ങൾ കഥ തുടരൂ” എന്ന്
വാക്കുകളില്ലാതെ പറയുന്നതുപോലെ…
പക്ഷേ ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങും മുൻപേ മൊബൈൽ വീണ്ടും വിറച്ചു…
ഒരിക്കൽ മാത്രമല്ല… തുടർച്ചയായി…
സ്ക്രീൻ മിന്നിയും അണഞ്ഞും,,,
ഗർർ… ഗർർ… ഗർർ… എന്ന ശബ്ദം
മുറിയിലെ നിശ്ശബ്ദതയെ കീറി മുറിച്ചു..
അതെല്ലാം ഒരു ഫോൺ കോളിനേക്കാൾ നമ്മുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒരു കടന്നുകയറ്റം പോലെ തോന്നി…
വിറകൊള്ളുന്ന മൊബൈലിലേക്ക് നോക്കി നിന്ന ഷബീനയുടെ മുഖത്ത്
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത
ഒരു ഭാവം തെളിഞ്ഞിരുന്നു…
നിമിഷങ്ങളോളം നീണ്ട മിന്നലും വിറയലും ഒടുവിൽ ശാന്തമായി…
ഷബീന പതിയെ എന്റെ മുഖത്തേക്ക് നോക്കി… അവളുടെ മുഖത്ത് അതേ പതർച്ച…അതേ അശാന്തി…
“ഡോ… ഡോക്ടർ ആയിരുന്നോ…?”
ചോദിക്കുമ്പോൾ എന്റെ ശബ്ദം
എന്നെ തന്നെ വഞ്ചിക്കുന്ന പോലെ
വിറച്ചിരുന്നു…
എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നതല്ലാതെ ഷബീന മറുപടി പറഞ്ഞില്ല…
പക്ഷേ അവളുടെ കണ്ണുകളിൽ
എല്ലാം ഉണ്ടായിരുന്നു…
കുറ്റബോധം!!
എന്നോടുള്ള വാക്കുകളില്ലാത്ത മാപ്പ് പറച്ചിൽ…
ഒരു തരത്തിലുള്ള സഹതാപം…
അതെല്ലാം കടന്ന് എന്റെ ഹൃദയം കുത്തിപ്പൊളിച്ച ഒരു നിശ്ശബ്ദ സമ്മതം..
അവളുടെ കണ്ണുകളിൽ അത് മുഴുവനായി വ്യക്തമായിരുന്നു…
കുറച്ച് നിമിഷങ്ങൾ മൗനം തന്നെ നമ്മൾക്കിടയിൽ കെട്ടിക്കിടന്നു…
മുഖത്തോട് മുഖം നോക്കി ഇരുന്നതല്ലാതെ, ഒരു വാക്കും പുറത്ത് വന്നില്ല… പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു… പക്ഷേ പറയാൻ ശേഷിയില്ലാത്ത പോലെ…
എനിക്ക് വിശപ്പ് എന്ന തോന്നൽ തന്നെ അപ്രത്യക്ഷമായിരുന്നു…
ഞാൻ പതിയെ എഴുന്നേറ്റപ്പോൾ, എന്റെ ഓരോ ചലനവും സൂക്ഷ്മമായി പിന്തുടരുന്ന ഷബീനയുടെ നോട്ടവും എനിക്കൊപ്പം ഉയർന്നു…
അപ്പോൾ മൊബൈൽ വീണ്ടും വിറച്ചു… ആ വിറയൽ എന്റെ നെഞ്ചിനുള്ളിൽ ഒരു മുറിവ് വീണ്ടും തുറന്നതുപോലെ തോന്നി…
ഷബീന എന്നെയും പിന്നെ മൊബൈലിലേക്കും മാറിമാറി നോക്കി… മൂന്നു തവണ…
ഒരൊ നോക്കിലും സംശയവും പേടിയും ചേർന്നു…
ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് നോട്ടം തറപ്പിച്ചപ്പോൾ, ഞാൻ നിശ്ശബ്ദമായി മൊബൈലിലേക്കു കണ്ണോടിച്ചു…
ആ കോൾ അറ്റൻഡ് ചെയ്തോളൂ എന്നത് വാക്കുകളില്ലാതെ അവളോട് പറഞ്ഞു…
അവൾ തലകുലുക്കി…
വാക്കുകളില്ലാത്ത ഒരു “വേണ്ട”
ലജ്ജയേക്കാളും നാണക്കേടിനേക്കാളും കൂടുതൽ വേദന നിറഞ്ഞൊരു നിഷേധം…
