പതിവിന് വിപരീതമായി, ഞാൻ തിന്നുകഴിഞ്ഞ പാത്രം ഞാൻ തന്നെ എടുത്തു… എച്ചിൽ വാരുമ്പോൾ കൈകൾ അല്പം വിറച്ചു…
അത് വിശപ്പല്ലായിരുന്നു…
അകത്തൊതുക്കിയ ഒരു കലക്കം മാത്രമായിരുന്നു…
എന്റെ ആ നീക്കങ്ങൾ കണ്ട്, ഭ്രമിച്ച കണ്ണുകളോടെ എന്നെ നോക്കുന്ന ഷബീനയുടെ എച്ചിലുകൾ വാരാൻ എന്റെ കൈ നീണ്ടു…
ഭ്രമത്തോടെ തന്നെ അവൾ എന്റെ കൈയിൽ കയറി പിടിച്ചു…
എന്നെ തടഞ്ഞുനിർത്തുന്നുവെന്ന പോലെ…
വീണ്ടും കുറച്ച് നിമിഷങ്ങൾ— മുഖത്തോട് മുഖം നോക്കി,,, വാക്കുകളില്ലാതെ…
അവളുടെ കൈകൾ ബലമായി മാറ്റാൻ ഞാൻ ശ്രമിച്ചില്ല…
സ്വയം വിട്ടൊഴിയാൻ അവൾക്കും മനസ്സുണ്ടായില്ല…
അപ്പോഴേക്കും മൊബൈൽ വീണ്ടും വിറവിറച്ചു… അസഹിഷ്ണുതയുള്ള ഒരു ആവർത്തനം പോലെ… ക്ഷമ തീരുന്ന ഒരു ഓർമ്മിപ്പിക്കൽ പോലെ…
ഞാൻ വീണ്ടും കണ്ണുകൾ കൊണ്ടു അവളോട് കോൾ എടുക്കാൻ ആവശ്യപ്പെട്ടു…
അവിശ്വസനീയമായ കണ്ണുകളോടെ അവൾ കുറച്ചുനേരം കൂടെ എന്റെ മുഖത്തേക്ക്തന്നെ നോക്കി നിന്നു…
ആ നോട്ടത്തിൽ ഒരു ജീവിതം മുഴുവൻ കെട്ടിപ്പിടിച്ച വേദന ഉണ്ടായിരുന്നു…
പിന്നീട് പതിയെ… വളരെ പതിയെ…
എന്റെ കൈകളിലെ പിടിത്തം അവൾ വിട്ടു…
അക്ഷമയോടെ വിറയ്ക്കുന്ന ‘മൊബൈൽ’ കൈകളിൽ പിടിച്ചുകൊണ്ട് അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി…
അത് ഒരു ചോദ്യം ആയിരുന്നില്ല…
അവസാനമായി അനുവദനം തേടുന്ന ഒരു നോട്ടം മാത്രം…
ഞാൻ ഒന്നും പറഞ്ഞില്ല… പറഞ്ഞാൽ സ്വയം തകർന്നുപോകുമെന്നുറപ്പുള്ള വാക്കുകൾ ഞാൻ ഉള്ളിലൊതുക്കി…
മിണ്ടാതെ അവളുടെ പ്ലേറ്റ് കൈകളിൽ എടുത്തു … അവളുടെ എച്ചിലും ഞാൻ തന്നെ വാരി…
അടുക്കളയിലേക്ക് നടക്കുമ്പോൾ ശരീരത്തിനു കാറ്റിനെക്കാളും ഭാരം കുറഞ്ഞതുപോലെ തോന്നി…
എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ശരീരംപോലെ…
ഹൃദയം പൊട്ടിത്തെറിച്ചിട്ടും,
കാലുകൾ ഇടറാതെ തന്നെ ഞാൻ നടന്നു… വീഴാൻ പോലും അവകാശമില്ലാത്ത അവസ്ഥ…
പിന്നീട് മൊബൈലിന്റെ വിറയൽ ശബ്ദങ്ങൾ ഞാൻ കേട്ടില്ല…
കേട്ടത് ഷബീനയുടെ പതിഞ്ഞ, സൂക്ഷ്മമായ സംസാരങ്ങൾ മാത്രം…
അവൾ എന്താണ് പറയുന്നത് എന്ന് എനിക്ക് വ്യക്തമായിരുന്നില്ല…
വാക്കുകളല്ലായിരുന്നു അത്…
ശ്വാസത്തിന്റെ ശബ്ദത്തിൽ ഒളിപ്പിച്ചൊരു സംഭാഷണം…
എന്നിൽ നിന്ന് എല്ലാം കൈവിട്ടുപോകുകയാണ്…
അതുവരെ ഉള്ളിൽ അടച്ചുവെച്ചിരുന്ന കരച്ചിൽ പുറത്തേക്കു വന്നു …
കച്ചറഡബ്ബിയിലേക്ക് എച്ചിലുകൾ തട്ടുമ്പോൾ, കണ്ണുനീർ കൈത്തണ്ടയിലേക്ക് ഉറ്റുറ്റ് വീണു…
പാത്രം കഴുകുമ്പോൾ, പൊടിഞ്ഞുവീണ കണ്ണുനീരെല്ലാം അഴുക്കുവെള്ളത്തോടൊപ്പം ചേർന്ന് ഒഴുകിപ്പോയി… എന്നെപ്പോലെ തന്നെ,
മറയാതെ പോകാൻ പറ്റാത്ത ഒരു മലിനതയായി…
ഇന്നാദ്യമായി, ഞാൻ സ്വയം തിന്നുകഴിഞ്ഞ പാത്രങ്ങൾ എടുത്തതും,
അവളുടെയും എന്റെയും എച്ചിലുകൾ ഞാൻ തന്നെ വാരിയതും—
അതിന്റെ അർത്ഥം എനിക്കിപ്പോഴും വ്യക്തമായിരുന്നില്ല…
അത് അവളോടുള്ള എന്റെ പരിഹാസമായിരുന്നോ…??
അല്ലെങ്കിൽ അവൾക്ക് അവളുടെ കാമുകനോട് സംസാരിക്കാൻ
ഞാൻ ബോധപൂർവ്വം ഒരുക്കിക്കൊടുത്ത സ്വകാര്യതയായിരുന്നോ…??
അല്ലെങ്കിൽ…
എന്റെ പ്രതിഷേധത്തിന്റെയും തോൽവിയുടെയും വാക്കുകളില്ലാത്ത,
പേടിച്ച ഒരു പ്രഖ്യാപനമായിരുന്നോ…??
ഒന്നും എനിക്കറിയില്ല… എനിക്കറിയാവുന്നത് ഒരേയൊരു കാര്യം മാത്രം— തെറ്റ് എന്റെ ഭാഗത്താണ്… ഇതെല്ലാം തുടങ്ങിവച്ചത് ഞാൻ തന്നെയാണ്… അതുകൊണ്ട്,
ഇതെല്ലാം സഹിക്കാൻ ഞാൻ ബാധ്യസ്തനാണ്!!
പാത്രങ്ങളെല്ലാം കഴുകി ഒതുക്കി വെച്ചതിന് ശേഷം ഞാൻ നന്നായി മുഖം കഴുകി…
ഞാൻ കരഞ്ഞത് അവൾ അറിയരുത് എന്നൊരു നിർബന്ധം എനിക്ക് ഉണ്ടായിരുന്നു…
ആണുങ്ങൾക്ക് കരയാൻ അവകാശമില്ല എന്ന ലോകനിയമം ഞാൻ വീണ്ടും വീണ്ടും മനസ്സിലാക്കി…
കിച്ചണിൽ നിന്ന് റൂമിലേക്കു നടക്കവേ ഞാൻ ഷബീനയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…
