സ്കൂൾ ബസ് പോയതും പവി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ഹേയ്, അതിനൊരു നടത്തം എന്ന് പറയാൻ പറ്റില്ല, അതൊരു ഓട്ടമായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്റർ അകലെയാണ് ബസ് സ്റ്റോപ്പ്. എട്ടരയുടെ ബസ് മിസ്സായാൽ പിന്നെ 20 മിനിറ്റ് കഴിഞ്ഞിട്ടേ അടുത്ത ബസ്സുള്ളൂ. അപ്പോൾ ഓഫീസിൽ എത്താൻ 20 മിനിറ്റ് വൈകും,, അത് അതിലും വലിയൊരു പുലിവാലാണ്!
പാതി വഴി നടന്നും പാതി ഓടിയും പവി ബസ് സ്റ്റോപ്പിനടുത്തെത്തുമ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിന്നും ബസ് വിട്ടു തുടങ്ങിയിരുന്നു. അല്പം മുന്നോട്ട് വന്ന ബസ് അവളെ കണ്ടതും അവിടെ തന്നെ നിർത്തി.
അവിടെ ‘തന്നെ’ കാത്തുനിൽക്കുന്നത് വെറും ഒരു ബസ്സ് മാത്രമല്ല, അതിനകത്ത് ഒരാൾ കൂടെ ഉണ്ടായിരുന്നു.
“എന്താ മേഡം, ഇന്നും ലേറ്റ് ആണല്ലോ, അല്ലേ?”
ടിക്കറ്റ് കീറി നീട്ടുന്നതിനിടയിൽ ആ കണ്ടക്ടർ പയ്യൻ തന്റെ പതിവ് പഞ്ചാരച്ചിരി മുഖത്ത് വിടർത്തി ചോദിച്ചു. കൂടെ ഒരു വലിയ അവകാശവാദവും കൂടി,,
“ഞാനില്ലായിരുന്നെങ്കിൽ മേഡം എന്നും ലേറ്റ് ആയിട്ടേ ഓഫീസിൽ എത്തുമായിരുന്നുള്ളൂ!”
എപ്പോഴും അവന്റെ സംസാരത്തിൽ അമിതമായ ഒരു സ്വാതന്ത്ര്യം കലർന്നിട്ടുണ്ടെന്ന കാര്യം പവിക്ക് കൃത്യമായി ബോധ്യമുണ്ടായിരുന്നു. എങ്കിലും, അവൾ മറുപടിയായി ഒരു ചെറിയ നന്ദിസൂചകമായ പുഞ്ചിരി മാത്രം നൽകി. കാരണം, അവനെ പിണക്കിയാൽ കാര്യങ്ങൾ വഷളാകും. ബസ് സ്റ്റോപ്പിൽ നിന്ന് വിട്ടുപോയ വണ്ടി തനിക്കുവേണ്ടി അവിടെ നിർത്തിയതുപോലെയുള്ള ആ വലിയ സൗജന്യം പിന്നീട് അങ്ങോട്ട് കിട്ടിക്കൊള്ളണമെന്നില്ല.
അതെ, നേരത്തെ പറഞ്ഞ ആ ബസ്സിലെ ‘ഒരാൾ’ ഇവനായിരുന്നു,, പവിയുടെ ഓഫീസിലേക്കുള്ള ഓരോ ദിവസത്തെയും ഓട്ടത്തിലെ സഹസഞ്ചാരി.
“ഇന്ന് കണ്ണ് എഴുതിയില്ലേ?”
ചില്ലറ ബാക്കി തരുന്നതിനിടയിൽ അവന്റെ സ്വകാര്യ മന്ത്രണം കേട്ടപ്പോൾ പവി ഇത്തവണയും ഒന്ന് പുഞ്ചിരിച്ചു. അത് മനഃപൂർവ്വമായിരുന്നില്ല, അറിയാതെ മുഖത്ത് വന്നുപോയതായിരുന്നു. ഇതും ഒരു പതിവായി മാറിയിരിക്കുന്നു. എന്നും എന്തെങ്കിലും ഒരു കമന്റ് തന്നെക്കുറിച്ച് പറയാതെ അവന് ഒരു സമാധാനവുമില്ല. ഇടയ്ക്കിടെ കിട്ടുന്ന ഈ പഞ്ചാര വാക്കുകൾ പവിയെ സംബന്ധിച്ച് ഇപ്പോൾ ഒരു ശീലമായിക്കഴിഞ്ഞിരിക്കുന്നു.
ആദ്യമൊക്കെ പവിക്ക് അവൻ തന്നെ ഇത്രകണ്ട് ശ്രദ്ധിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരുതരം ഭയമായിരുന്നു, വെപ്രാളമായിരുന്നു, ശകലം വെറുപ്പും തോന്നിയിരുന്നു.
പക്ഷേ പോകെ പോകെ, അവൻ തന്നെ ഇത്രമാത്രം ശ്രദ്ധിക്കുന്നത് എന്തിനെന്നുള്ള കൗതുകം അവളുടെ മനസ്സിലേക്ക് വന്നു കയറി.
ദിവസേന തന്നിൽ കാണുന്ന ചെറിയ ചെറിയ മാറ്റങ്ങൾ പോലും അവൻ ശ്രദ്ധിക്കും,, അതിനെപ്പറ്റി എന്തെങ്കിലും ഒന്ന് പറയും. ഒന്നെങ്കിൽ വസ്ത്രധാരണത്തെ പറ്റി, അല്ലെങ്കിൽ പൊട്ടിനെ പറ്റി,, എന്തിന്, താൻ ഉപയോഗിക്കുന്ന പെർഫ്യൂം
മാറിയാൽ പോലും അവൻ അറിയും.
ഒരാൾ നമ്മളെ ഇത്രമാത്രം ശ്രദ്ധിക്കുമ്പോൾ ആർക്കായാലും കുറച്ച് സന്തോഷം തോന്നില്ലേ? അത്രമാത്രം,, അതിനപ്പുറം അതിരുവിട്ട ഒരു ബന്ധവുമില്ല. അവൻ എന്തെങ്കിലും കമന്റുകൾ പറയുമ്പോൾ മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കും എന്നല്ലാതെ, പവി ഇന്നേവരെ വാ തുറന്ന് അവനോടൊന്നും സംസാരിച്ചിരുന്നില്ല. ഇപ്പോഴും അവർക്ക് പരസ്പരം അവരുടെ പേരുകൾ പോലും അറിയില്ലായിരുന്നു.
മുമ്പൊക്കെ പലപ്പോഴും അവൻ ടിക്കറ്റ് കൊടുക്കുമ്പോൾ അതിനുപിറകിൽ അവന്റെ മൊബൈൽ നമ്പർ എഴുതിയിടുമായിരുന്നു. അത് പവി ശ്രദ്ധിച്ചിരുന്നു എങ്കിലും ഇന്നേവരെ ആ നമ്പർ അവൾ തന്റെ മൊബൈലിലേക്ക് പകർത്തിയിട്ടില്ല. ബസ്സിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ആ ടിക്കറ്റ് കീറി ചവറ്റുകുട്ടയിലേക്ക് ഇടും. അല്ലാതെ അവൾ അതിനോട് യാതൊരു താല്പര്യവും കാണിച്ചിരുന്നില്ല. പക്ഷേ, സത്യം പറയണമല്ലോ,, അങ്ങനെ പലതവണ ആ നമ്പർ എഴുതിയ ടിക്കറ്റുകൾ കിട്ടിയതുകൊണ്ട് തന്നെ, മൊബൈലിൽ സേവ് ചെയ്തില്ലെങ്കിലും അവളുടെ ഹൃദയത്തിൽ ആ നമ്പർ ഇപ്പോൾ കൃത്യമായി ‘സേവ്ഡ്’ ആയിരുന്നു.
