അരളിപ്പൂന്തേൻ – 4

: ആയിരിക്കും പക്ഷെ അത് എന്നെ എങ്ങനെ അവളുടെ പാവയാക്കാം എന്നായിരിക്കും ചിന്തിക്കുന്നത്. ഇതിലും നല്ലത് ഏതെങ്കിലും കൊച്ചമ്മമാരുടെ അടിമയാവുന്നതാ. അതാവുമ്പോ ശാരീരിക പീഡനം സഹിച്ചാൽ മതിയല്ലോ.. ഇവൾ എന്തോ ഒരു തരം സൈക്കോ പീഡനമാണ് എന്നോട് ചെയ്യുന്നേ…ഏതെങ്കിലും ആണായിരുന്നെങ്കിൽ പണ്ടേ അവന്റെ കൈ ഞാൻ തല്ലിയൊടിച്ചിട്ടുണ്ടാവും. ഇത് ഒന്നും ചെയ്യാനും പറ്റുന്നില്ല… വല്ലാത്തൊരു അവസ്ഥയായിപ്പോയി

: ശ്രീ അറ്റകൈക്ക് അവളെ കേറി പ്രേമിച്ചാലോ…

: എന്റെ ലച്ചൂ…. ഞാൻ എന്ത് പറഞ്ഞാലും കൌണ്ടർ അടിക്കുന്ന അവളോടാണോ പോയി
ഇഷ്ടമാണെന്ന് പറയേണ്ടത്. കണക്കായിപ്പോയി, പക്ഷെ അവൾ മൈക്ക് വച്ച് എന്നെ നാണംകെടുത്തും. മാത്രമല്ല ഇഷ്ടമൊക്കെ മനസ്സിൽ നിന്നും വരേണ്ടതല്ലേ

: മനസ്സിൽ നിന്നാ വരേണ്ടത്…. നീ ഇപ്പൊ അവളോടുള്ള ശത്രുതയൊക്കെ മാറ്റിവച്ച് തുഷാരയെ ഒരു പെണ്ണായി കണ്ടുനോക്കിയേ..

: അവൾ സുന്ദരിയാണ്, ഇഷ്ടംപോലെ പിള്ളേര് പുറകെ നടന്നിട്ടും ആരോടും ഒന്ന് ചിരിക്കുകപോലും ചെയ്തിട്ടില്ല, അറിവും ഉണ്ട്, കാര്യങ്ങൾ നടത്താനുള്ള ചുറുചുറുക്കും ഉണ്ട്, എടീന്ന് വിളിച്ചാൽ പോടാന്ന് പറയാനുള്ള തന്റേടവും ഉണ്ട്. പക്ഷെ…

: ഇത്രയൊക്കെ നീ അവളെ മനസിലാക്കിയിട്ടുണ്ടെങ്കിൽ നിന്റെ ഉള്ളിലും എവിടെയോ തുഷാരയോടുള്ള പ്രണയമുണ്ട്…ഒരുനാൾ അത് പുറത്തുവരും..

: ഒലക്ക… എടി ഇതൊക്കെ അവളുടെ നാടകം ആണ്. ഈ കാശുള്ള വീട്ടിലെ പിള്ളേർക്കൊക്കെ ഓരോ വൃത്തികെട്ട ഹോബി കാണില്ലേ, അതുപോലെ എന്തോ ആണ്… മതി ഇനിയും പറഞ്ഞാൽ ചിലപ്പോ എനിക്ക് പ്രാന്താവും. കിടക്കാം വന്നേ ….

……….

കണ്ണടച്ചു കിടന്നാൽ തുഷാരയെന്ന വടയെക്ഷിയുടെ രൂപമാണ് മനസ്സിൽ. ഒരു ആത്മാവ് നമുക്ക് ചുറ്റും കറങ്ങിനടന്നാൽ എങ്ങനുണ്ടാവും, അതേ അവസ്ഥയാണ് എനിക്ക് ഇപ്പോൾ. ഒരു സന്തോഷവും ഇല്ല, കോളേജിൽ പോവാനുള്ള മൂടോക്കെ പോയി. ഇടയ്ക്കിടെ ലീവാക്കി വീട്ടിൽ തന്നെ ഇരുന്നു. അമ്മയുടെ മടിയിൽ തലവച്ച് എത്രനേരം കിടന്നെന്ന് അറിയില്ല. ഇന്ദ്ര ചന്ദ്രനെ ഭയപ്പെടാതെ നടന്ന ചെക്കനാ, ഇപ്പൊ ഒരു പെണ്ണുകാരണം എല്ലാം ചോർന്നുതുടങ്ങി. പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു.

ആകെ ഒരു ഉന്മേഷമില്ലാത്ത അവസ്ഥ. കോളേജിൽ പോക്കൊക്കെ താളംതെറ്റി. ഗ്രൗണ്ടിൽ വല്ലപ്പോഴും പോയാൽ ആയി. കിച്ചാപ്പി എന്നും വീട്ടിൽ വരും അവനോട് മനസുതുറക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ്. അവസാനം കിച്ചാപ്പി എന്നെയും കൂട്ടി ഓരോ കാര്യങ്ങളിൽ മുഴുകിത്തുടങ്ങിയതിൽ പിന്നെ മനസിന് എന്തോ വലിയ ആശ്വാസം കിട്ടിയപോലുണ്ട്. അതിനിടയിൽ കൂട്ടുകാരെല്ലാം ചേർന്ന് നല്ലൊരു യാത്രപോയി വന്നപ്പോഴേക്കും മനസൊക്കെ ഒന്ന് ഫ്രഷായി. സ്ഥിരമായി കോളേജിൽ പോകാൻ തുടങ്ങിയെങ്കിലും അടങ്ങി ഒതുങ്ങി പഠിപ്പിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ബുജിയായി ഞാൻ മാറിത്തുടങ്ങിയെന്ന സത്യം ഞാൻ പതുക്കെ തിരിച്ചറിഞ്ഞു. കോളേജിൽ ഉണ്ടായിരുന്ന കൂട്ടുകെട്ടൊക്കെ താളംതെറ്റി. ആരോടും അധികം കൂട്ടുകൂടാതെ ഒതുങ്ങി ജീവിക്കുന്ന എന്റെ നല്ല കൂട്ടുകാരിയായി പ്രിൻസി ടീച്ചർ മാത്രമാണ് ഇപ്പോൾ ഉള്ളത്. തുഷാര പലതവണ എന്നെ കാണാൻ ശ്രമിച്ചെങ്കിലും അവൾക്ക് മുഖംകൊടുക്കാതെ, അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ ജീവിക്കാൻ ഞാൻ പഠിച്ചു.

അതിനിടയിൽ ഒരു ദിവസം മീരയുടെ കല്യാണഫോട്ടോ പ്രിൻസി എനിക്ക് കാണിച്ചുതന്നപ്പോഴും എന്റെ മനസ് പിടഞ്ഞില്ല. കാരണം ഞാൻ അത്തരം ഒരു മനുഷ്യനല്ല ഇപ്പോൾ. എന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഓജസും തേജസുമുള്ള ശ്രീ മരിച്ചു. ആരോടും പരാതിയില്ല. നടന്നതെല്ലാം നല്ലതിനെന്ന ചിന്ത മാത്രം.

…………..

കോളേജ് ആന്വൽ ഡേയ് ഫങ്ക്ഷന് തിരിതെളിഞ്ഞ അവസരത്തിൽ സമാപന സമ്മേളന വേദിയിൽ ആങ്കറായി നിൽക്കുന്നത് തുഷാരയും മനുവുമാണ്. സ്റ്റേജിന്റെ ഏറ്റവും പുറകിൽ പ്രിൻസിയുടെ അരികിൽ ഇരിക്കുന്ന എന്റെ അടുത്ത് പ്രവിയും നീതുവുമുണ്ട്. പഴയ ശ്രീലാൽ ആണെങ്കിൽ ഇന്ന് മനുവിന് പകരം ആ സ്റ്റേജിൽ ഞാൻ ഉണ്ടാവേണ്ടതാണ്. സങ്കടമൊന്നും ഇല്ല. മനു ഇപ്പോഴും എന്റെ നല്ല കൂട്ടുകാരൻ ആണ്. അവസാനമായി നന്ദി പ്രകാശനത്തിന് പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ തുഷാരയാണ് വന്നത്. വാക്കുകൾ സ്പുടമായി ഉച്ചരിച്ചുകൊണ്ട് നല്ലൊരു നന്ദി പ്രകാശനം കഴിഞ്ഞ് എല്ലാവരും എഴുന്നേൽക്കാൻ നേരം തുഷാര ഒരുമിനിറ്റെന്ന് പറഞ്ഞു. എല്ലാവരും കസേരയിൽ തന്നെ ഇരുന്ന് അവളുടെ വാക്കുകൾക്കായി കാതോർത്തിരുന്നു..

“ഒരു മുഖവുരയില്ലാതെ നിങ്ങൾക്കുമുന്നിൽ എനിക്കൊരു കാര്യം പറയാനുണ്ട്. ഞാൻ
ഇപ്പോൾ വേദിയിലിരിക്കുന്ന എല്ലാവർക്കുമായി നന്ദി പറയുകയുണ്ടായി. അത് വെറും കാപട്യമായിരുന്നു. എനിക്ക് മനസ് തുറന്ന് നന്ദിപറയാനുള്ളത് ഒരാളോട് മാത്രമാണ്. അഹങ്കാരിയായ എന്നെ ഇന്ന് ഈ കോളേജിലെ നല്ലൊരു വിദ്യാർത്ഥിയാക്കി മാറ്റിയ ആ ആളോട്, ഇത്രയും വലിയൊരു പരിപാടിയിൽ ഞാൻ ഈ സ്റ്റേജിനെ അഭിമുകീകരിക്കാൻ എനിക്ക് അവസരമൊരുക്കിയത് അയാളാണ്, തുഷാരയെന്ന തന്റേടിയായ അഹങ്കാരി പെണ്ണിനെ നല്ലവഴിക്ക് കൊണ്ടുവരാൻ ആ വ്യക്തി സ്വയം ഇല്ലാതായി. എനിക്കുവേണ്ടി എരിഞ്ഞടങ്ങിയ ചാരമാണ് അയാളിന്ന്. എന്റെ വാശിയും കുറുമ്പും ഒരാളുടെ സന്തോഷങ്ങൾ കെടുത്തിയപ്പോൾ അതെനിക്കൊരു ഹരമായിരുന്നു. വർഷങ്ങളോളം സ്നേഹിച്ച പെണ്ണ് ഇട്ടെറിഞ്ഞുപോയപ്പോഴും പതറാതെ നിന്ന ആ നിലപാടിന്റെ ആൾരൂപം തുഷാരയെന്ന വെറും പീറപ്പെണ്ണിന്റെ ചെയ്തികൾ കാരണം താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചെടുത്ത തീരുമാനത്തിന് മുന്നിൽ അടിപതറിയ ആ ദുഖകരമായ കാഴ്ച്ച എന്റെ കണ്ണുകളെ തുറപ്പിച്ചത് പുതിയൊരു ലോകത്തേക്കാണ്. ഇന്ന് നിങ്ങൾ കാണുന്ന തുഷാരയെന്ന പുതിയ ലോകത്തിലേക്ക്. ആ വ്യെക്തിയോടുള്ള നന്ദിയും കടപ്പാടും ഞാൻ ഈ അവസരത്തിൽ കൂപ്പുകൈകളോടെ നിങ്ങൾക്കുമുന്നിൽ വയ്ക്കുന്നു. ആ മഹത് വ്യക്തി മറ്റാരുമല്ല ഈ കോളേജിലെ തന്നെ ഏറ്റവും സീനിയർ ആയ വിദ്യാർത്ഥി… വിദ്യാർത്ഥി എന്നുപറഞ്ഞാൽ കുറഞ്ഞുപോകും, ഏട്ടനാണ് നമുക്ക് എല്ലാവർക്കും, ശ്രീലാൽ. ഞാൻ എന്റെ മനസ്സിൽ ശ്രീയേട്ടനെന്ന് വിളിക്കുന്ന ആ നല്ല മനുഷ്യനോടുള്ള നന്ദി മാത്രമാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്. ഇത്രയും കാര്യങ്ങൾ ശ്രീയേട്ടന്റെ മുന്നിൽ പോയിനിന്ന് പറയാനുള്ള ധൈര്യം എനിക്കില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരവസരത്തിൽ ഞാൻ നിങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ഇത്രയും പറഞ്ഞപ്പോഴും ഒരിക്കൽ പോലും എന്റെ കണ്ണുകൾ ശ്രീയേട്ടന്റെ കണ്ണുകളിലേക്ക് പോവാതിരുന്നത്. ആദ്യമായി ഞാൻ ആ മുഖത്തേക്ക് നോക്കി സംസാരിച്ച ദിവസം എന്റെ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ നാണംകെട്ട് അപമാനിതനായി ഇറങ്ങിപോകേണ്ടിവന്ന ആ ഏട്ടനുവേണ്ടി ഞാൻ ഇത്രയും വലിയ സദസിനെ സാക്ഷിയാക്കി ചോദിക്കുകയാണ്…. ഈ അഹങ്കാരി പെണ്ണിനെ ആ ജീവിതത്തിലേക്ക് കൂടി കൈപിടിച്ച് കയറ്റുമോ…

Leave a Reply

Your email address will not be published. Required fields are marked *