തുഷാരയുടെ വീടിന്റെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് വണ്ടി കയറിയതും ഞാൻ ശരിക്കൊന്നു ഞെട്ടി. എന്താ വീട്. മുറ്റത്ത് കിടക്കുന്ന വണ്ടികൾ കണ്ടാൽ മതിയല്ലോ. ഭംഗിയായി അലങ്കരിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡൻ, പൂക്കൾ കൊണ്ട് സമൃദ്ധമായ പൂച്ചട്ടികൾ. കയറിവരുന്ന ആരുടേയും മനംമയക്കുന്ന കാഴ്ചകൾ. വണ്ടിയുടെ ശബ്ദം കേട്ടയുടനെ ഒരു സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നു. അപ്പൊ ഇതാണ് ഇന്ദിര. തുഷാരയെ മുറിച്ചുവച്ചതുപോലുണ്ട്. ആ മുഖത്തിന്റെ ഐശ്വര്യം കണ്ടാൽ മതിയല്ലോ. നോക്കിനിന്നുപോകും. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ തുഷാര ഓടി അമ്മയുടെ ചെവിയിൽ പോയി എന്തോ പറഞ്ഞതോടെ രണ്ടുപേരുടെയും മുഖം വിടർന്നു. ഇന്ദിരാമ്മ ഉമ്മറത്തുനിന്നും ഇറങ്ങിവന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങിയ എന്നെയവർ അടിമുടിയൊന്ന് നോക്കി…
: അയ്യോ കുപ്പായത്തിലൊക്കെ ചോര…
: അമ്മ പേടിക്കണ്ട, അത് എന്റെ ചോരയാ… ചെറുതായിട്ട് തലയൊന്ന് പൊട്ടി. സ്റ്റിച്ച് ഒന്നും ഇല്ല.
: അയ്യോ എന്തുപറ്റി…
(ഇതും പറഞ്ഞ് ഇന്ദിരാമ്മ എന്നെ സംശയത്തോടെ ഒന്ന് നോക്കി…)
: അമ്മ ഏട്ടനെ നോക്കണ്ട… മൂപ്പര് അടിച്ചതൊന്നും അല്ല. ഞാൻ മാനത്തുനോക്കി നടന്നപ്പോ ചെറുതായിട്ടൊരു കാർ വന്ന് തട്ടി.
: അപ്പൊ ശരി ഞാൻ ഇറങ്ങട്ടെ… കയറുന്നതൊക്കെ പിന്നെയാവാം
: അയ്യോ മോൻ പോവാണോ… ആദ്യായിട്ട് വന്നിട്ട് ഒരു ചായപോലും കുടിക്കാതെ…
: ഏട്ടന് ഇപ്പൊ ചായയൊന്നും വേണ്ട…
: ഡീ…വീട്ടിൽ വരുന്നവരോട് ഇങ്ങനാണോ പെരുമാറേണ്ടത്.. ഒന്ന് കിട്ടിയാലുണ്ടല്ലോ…
: അങ്ങനെ ഇപ്പൊ അമ്മ ഏട്ടന് ചായ ഇടണ്ട. ആദ്യത്തെ ചായ എന്റെ വക. അതിന് സമയം ആയിട്ടില്ല അല്ലെ ഏട്ടാ…
: ആന്റി ശരി…ഞാൻ ഇറങ്ങുവാ…
: അയ്യേ ആന്റിയോ… അമ്മേന്ന് വിളിച്ചോ. അതല്ലേ മോളെ അതിന്റെ ശരി…
: പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ…
: ഏട്ടൻ എന്തെങ്കിലും പറഞ്ഞോ….
: ഒന്നുമില്ല… ശരി..
വണ്ടിയെടുത്തത് മുന്നോട്ട് പോകാൻനേരം ചുമ്മാ ഗ്ലാസിലൂടെ നോക്കുമ്പോൾ രണ്ടുപേരും ചിരിച്ചുകൊണ്ട് ടാറ്റ പറയുന്നുണ്ട്. തുഷാരയുടെ ചുണ്ടുകൾ എനിക്കുനേരെ മുത്തമെറിഞ്ഞു. അവൾക്കറിയാം ഞാൻ എന്തായാലും ഗ്ലാസ്സിലൂടെ നോക്കുമെന്ന്.
………….
തുഷാര ഉഷാറായി വീണ്ടും കോളേജിലേക്ക് വന്നുതുടങ്ങിയപ്പോൾ ചില തെണ്ടികൾക്ക് അവളെക്കുറിച്ച് പുതിയ കഥകൾ മെനയാൻ ഭയങ്കര താല്പര്യമുള്ളതുപോലെ എനിക്ക് തോന്നി. പ്രണയ നൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണാണെന്ന് വരെ ചില കോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞു കേട്ടുതുടങ്ങി. അത് തുഷാരയുടെ കാതുകളിൽ എത്തിയാൽ ചിലപ്പോൾ അവൾ എന്നെത്തന്നെ വെറുത്തുപോകും. അതുകൊണ്ട് മുന്നേ ഞാൻ പറഞ്ഞ രണ്ടാമത്തെ വഴിയായ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരും ഇവറ്റകളുടെ വായടക്കാൻ.
കോളേജ് ഡേ ഫങ്ങ്ഷന് ആങ്കറായി വീണ്ടും തെരഞ്ഞെടുത്ത തുഷാര ഒരു ടെൻഷനുമില്ലാതെ കോളേജിലേക്ക് വന്നെങ്കിലും എന്റെ മനസ്സിൽ കഴിഞ്ഞ വർഷത്തെ കയ്പുള്ള ഓർമ്മകൾ ആശങ്ക സൃഷ്ടിച്ചു. സമാപന സമ്മേളന വേദിയിലേക്ക് നടന്നു നീങ്ങുന്ന തുഷാരയെ കണ്ടയുടനെ കുറേപേർ കൂവിവിളിച്ചുകൊണ്ട് അവളുടെ പഴയ ഡയലോഗ് വീണ്ടും ആവർത്തിച്ചു. പുറകിൽ നിന്നും നടന്നുവരുന്ന തുഷാരയെ തിരിഞ്ഞു നോക്കികൊണ്ട് ഒരു സദസ്സ് മുഴുവനും അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പാഷാണത്തിലെ കൃമികൾ ഓരിയിടുന്നതിന് നടുവിലൂടെ നടന്നുവരുന്ന അവളുടെ ആത്മവിശ്വാസം ചോരുന്നതായി എനിക്ക് തോന്നി.
“വണ്ടിക്ക് തലവെച്ച് ചവാൻ നോക്കിയിട്ട് പോലും തിരിഞ്ഞുനോക്കിയില്ലല്ലോ ഏട്ടാ….”
“ അഹങ്കാരി പെണ്ണേ…. തുഷാരേ…ഞങ്ങളെ കൂടി ആ ജീവിതത്തിലേക്ക് ഒന്ന് കൈപിടിച്ച് കയറ്റുമോ…”
വേദിക്ക് മുന്നിലേക്ക് നടന്നടുത്ത തുഷാരയുടെ മനോവീര്യം ചോർന്നിരിക്കാം.. അവൾ നിസ്സഹായയായി നിന്നു… ഇതേ വേദിയിൽ വച്ച് കഴിഞ്ഞതവണ അവൾ കണ്ണുനീർ ഒഴുക്കിയത് തന്റെ സ്നേഹം തുറന്നുപറഞ്ഞപ്പോഴായിരുന്നെങ്കിൽ, ഇന്ന് അവളുടെ മനസ് പിടയുന്നത് ഇത്രയും കാലം താൻ കാത്തിരുന്ന ജീവന്റെ പാതിയുടെ അലിയാത്ത മനസിന് മുന്നിലാണ്. ഇത്രയും അപമാനം ഏൽക്കേണ്ടിവന്നിട്ടും തന്നെ തിരിഞ്ഞുനോക്കാത്ത പ്രിയതമനെ അവൾ വെറുത്തുതുടങ്ങുന്ന ആ നിമിഷത്തിൽ ഏറ്റവും പുറകിൽ നിന്നും ചവിട്ടി തെറിപ്പിച്ച കസേര ചെന്നുവീണ ശബ്ദം തുഷാരയെ ഞെട്ടിച്ചില്ല… സദസ്സ് മുഴുവൻ പുറകിലേക്ക് നോക്കിയിരിക്കുമ്പോൾ തുഷാര മാത്രം തലകുനിച്ച് സ്‌തബ്ധയായി നിന്നു.
