തിരിച്ചു വന്ന് വിനയചന്ദ്രൻ വീണ്ടും കുടി തുടങ്ങും. ബന്ധുക്കൾ വീണ്ടും കൊണ്ടു ചെന്നാക്കും. നാലഞ്ചു തവണ ഇതിങ്ങനെ ആവർത്തിച്ചപ്പോൾ കുടുംബക്കാർ അവരുടെ വഴിക്കും വിനയചന്ദ്രൻ തന്റെ വഴിക്കും നടന്നു തുടങ്ങി.
അതിനിടയിൽ അഭിരാമിയുടെ ജീവിതത്തിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. പണമായിരുന്നു വില്ലൻ …
പിള്ള മരുമകനെ കണ്ണടച്ചു വിശ്വസിച്ചു. ബിസിനസ്സ് ആവശ്യം പറഞ്ഞ് ഒരു ബിൽഡിംഗ് രാജീവ് കൈക്കലാക്കി. സ്വർണ്ണവും അല്ലാതെ കൈപ്പറ്റിയിട്ടുള്ള പണവും അതിനു പുറമെയായിരുന്നു. തന്റെ മരുമകൻ ഇത്തിൾക്കണ്ണിയാണെന്ന് പിള്ള തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
പിള്ള കേസു കൊടുത്തു.
ഒത്തുതീർപ്പും അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. അഭിരാമിയെയും മകനേയും വീട്ടിലാക്കി രാജീവ് പ്രതികാരം തുടങ്ങി. അതിനിടയിൽ രാജീവിന്റെ പരസ്ത്രീ ഗമനം കൂടി അറിഞ്ഞതോടെ പിള്ള രാജീവിനെ തകർക്കാനുള്ള വഴികൾ തേടി … ഒന്നും വിജയം കാണാതെ പോയതോടെ പിള്ളയ്ക്ക് ഭ്രാന്തായി.
എല്ലാം കണ്ടും കേട്ടും മനസ്സാ കരഞ്ഞും വീടിനകത്ത് നാമജപവുമായി കഴിഞ്ഞിരുന്ന ഹേമലതയുടെ നിർബന്ധ പ്രകാരം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ കോവിലിലേക്ക് പിള്ളയും ഹേമലതയും പോയി. തിരിച്ചു വന്നത് ജീവനറ്റായിരുന്നു.
കാർ ആക്സിഡന്റിൽ അവർ കൊല്ലപ്പെടുമ്പോൾ അതിനു പിന്നിൽ രാജീവ് ആണെന്ന് പരക്കെ ശ്രുതിയുണ്ടായിരുന്നുവെങ്കിലും തെളിവില്ലായിരുന്നു.
മാസങ്ങളോളം അതിനു പിന്നാലെ അഭിരാമി കളക്ട്രേറ്റിലും പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങിയെങ്കിലും അതൊന്നും എവിടെയും എത്തിയില്ല … കാരണം ആർക്കും അതിന് താല്പര്യമില്ലായിരുന്നു .. അഭിരാമിയുടെ കൂടെ ആരും ഇല്ലായിരുന്നു താനും.
പിള്ളയുടെയും ഭാര്യയുടെയും മരണത്തിന്റെ ശൂന്യതയിലേക്ക് രാജീവ് വീണ്ടും നുഴഞ്ഞു കയറി …
ഒരാശ്രയവും ഇല്ലാതിരുന്ന അഭിരാമിക്ക് മറ്റൊരു നിർവ്വാഹവുമില്ലായിരുന്നു.
ബന്ധുക്കളില്ല ….
ഉള്ള ബന്ധുക്കൾ അകൽച്ചയിലും …
കുറച്ചു മാസങ്ങൾ കുഴപ്പമില്ലായിരുന്നു. രാജീവ് അതിനു ശേഷം തനി സ്വഭാവം പുറത്തു കാണിച്ചു തുടങ്ങി.
രാജീവിന്റെ കൂടെ മറ്റൊരു സ്ത്രീയെ നഗ്നരായി കാണേണ്ട സാഹചര്യം ഉണ്ടായതോടെ അഭിരാമി ആ ബന്ധത്തിന് ഫുൾ സ്റ്റോപ്പിട്ടു.
നിലവിൽ രണ്ട് കേസ് നടക്കുന്നുണ്ട് …
ഒന്ന് അച്ഛൻ തുടങ്ങി വെച്ച സാമ്പത്തിക കേസ് … രണ്ട് , വിവാഹ മോചന കേസ് ….
രാജീവുമായുള്ള ബന്ധം ഫുൾ സ്റ്റോപ്പിട്ട ശേഷമാണ് അഭിരാമി വിനയചന്ദ്രനെ വിളിച്ചു തുടങ്ങിയത് …
പ്രേമ, കാമ പൂർത്തീകരണമൊന്നും ആ വിളിക്കു പിന്നിൽ ഇല്ലായിരുന്നു.
വീട്ടുകാരുടെ സ്വാർത്ഥതയ്ക്കും ദുരഭിമാനത്തിനും സ്വന്തം ജീവിതം തന്നെ ബലി കൊടുക്കേണ്ടി വന്ന രണ്ടാത്മക്കളുടെ സല്ലാപങ്ങൾ മാത്രമായിരുന്നു അത് …
മരിച്ചു ജീവിക്കുന്നവരുടെ സംസാരം ….
വിനയചന്ദ്രൻ പിന്നീട് കോളുകളൊക്കെ വല്ലപ്പോഴും അറ്റന്റു ചെയ്തു തുടങ്ങിയപ്പോൾ അതും അസ്തമിച്ചു തുടങ്ങി …
അതിൽ ഒരാൾ മറ്റൊരാളോട് പരാതിയോ പരിഭവമോ പറയേണ്ട കാര്യമില്ല …
കാരണമത് ഉടമ്പടികളൊന്നുമില്ലാത്ത കേവല സംസാരം മാത്രമാണ് …
എനിക്ക് സമയമുള്ളപ്പോൾ ഞാൻ വിളിക്കും …
നിനക്ക് സൗകര്യമുണ്ടെങ്കിൽ ഫോൺ എടുക്കാം …
വിനയചന്ദ്രന് പ്രശ്നമില്ലായിരുന്നു … റമ്മും ബ്രാണ്ടിയും വിസ്ക്കിയും വോഡ്കയും അയാളുടെ പകലിരവുകളെ സന്തോഷ സമ്പന്നമാക്കി.
അഭിരാമിയുടെ കാര്യമായിരുന്നു കഷ്ടം ..
പുറത്തേക്കിറങ്ങുന്നത് വല്ലപ്പോഴുമായി …
കടമുറികളുടെ വാടക പിരിക്കാനോ , അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രം ഇറങ്ങും …
പതിനെട്ടു സെന്റ് സ്ഥലത്ത് മതിൽ കെട്ടിത്തിരിച്ച ഇരു നില വീട്ടിൽ പച്ചക്കറി കൃഷി ചെയ്തും പൂച്ചെടികളെ പരിപാലിച്ചും അജയ് നെ വിളിച്ചും പുസ്തകങ്ങൾ വായിച്ചും അവൾ സമയം കളഞ്ഞു …
സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം കംപ്യൂട്ടർ കോഴ്സിനൊക്കെ ചേർന്നെങ്കിലും അവളതും പൂർത്തിയാക്കിയില്ല.
വീട്ടുകാരുടെ വാശിക്കിടയിൽ മുറിഞ്ഞു പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അവൾ ഒരു വേള ആലോചിച്ചുവെങ്കിലും നാല്പത് കഴിഞ്ഞ തനിക്കിനി എന്ത് വിദ്യാഭ്യാസം, എന്നൊരു ചിന്ത അവളിൽ ഉടലെടുത്തതോടെ അതും അസ്തമിച്ചു.
