അർത്ഥം അഭിരാമം – 1 7അടിപൊളി  

” പെ ട്ടെന്ന് ….? ”

അഭിരാമി വിക്കി ..

” നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ …?” അയാൾ സ്വരമുയർത്തി.

” പറയുന്നത് ഓർമ്മ വേണം .. നിങ്ങളുടെ രണ്ടു ഫോണുകളും സൈലന്റ് മോഡിലാക്കി അവിടെ തന്നെ വെച്ചേക്കണം .. ”

അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കിയിരുന്നു ..

“സ്വർണ്ണവും പണവുമൊന്നും വീട്ടിൽ വെക്കണ്ട … ”

” അതൊക്കെ ലോക്കറിലാ …”

” പ്രമാണങ്ങളോ …?”

” സേഫ് ആണ് … ” അവൾ അത്രയുമേ പറഞ്ഞുള്ളൂ … അയാളെ അത്രയ്ക്ക് വിശ്വസിക്കാൻ മാത്രം മണ്ടിയല്ലായിരുന്നു അവൾ…

“നീ വീട്ടിൽ ചെന്നിട്ട് വീടിന്റെ ഒരു ചാവി അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കണം … ”

” ന്തി …ന് ?”

” എന്നിട്ടിങ്ങനെ പറയണം .. ഏതു നിമിഷവും അയാൾ കൊല്ലും… ഒരു ചാവി നിങ്ങളുടെ കയ്യിലും ഇരുന്നോട്ടെ … എന്ന് … “

” വിനയേട്ടാ … അത് …?”

” ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം…”

” പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക … ”

അഭിരാമി ഒന്നും മിണ്ടിയില്ല …

“ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം … ”

സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.

” ഒരു കാര്യം കൂടി ….”

അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു …

“നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് … ”

” ഫോണില്ലാതെ … ”

” ഏറിയാൽ പത്തു ദിവസം അഭി …. ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം … ”

” എവിടെപ്പോകാനാ …?”

” എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ … അത് നീ തീരുമാനിക്കുക … അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് … ”

” അവനോട് പറയണ്ടേ….?”

” വരുമ്പോഴേ പറയണ്ട … ”

അവൾ കാർ പിന്നോട്ടെടുത്തു … ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു….

അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി …

“എന്താ വിനയേട്ടാ ….?”

“പറഞ്ഞതൊന്നും മറക്കരുത് … അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം … ”

” ഉം… ”

മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു …

അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.

അമ്മിണിയമ്മ അവൾക്ക് ചായയെടുത്തു.

അവൾ ചായ കുടിക്കുന്നതും നോക്കി അവർ ചുമരും ചാരി നിന്നു.

“എന്തായി മോളേ ….?”

“എന്താകാൻ …? ”

പറഞ്ഞിട്ട് ചായക്കപ്പുമായി അവൾ റൂമിലേക്ക് പോയി .. തിരികെ വന്നത് ഒരു ചാവിയുമായായിരുന്നു.

” അമ്മിണിയമ്മ ഇത് പിടി ..”

“ന്താ ത് …?”

” ഈ വീടിന്റെ ഒരു ചാവിയാ…”

“ന്തിന്…?”

“അയാളെന്നാ വന്ന് കൊല്ലുകാന്നറിയില്ലല്ലോ … എന്റെ ബോഡി എടുത്തോണ്ട് പോകാൻ വാതിൽ തല്ലിപ്പൊളിക്കാനിട വരുത്തണ്ട … ”

” മോളെന്തൊക്കെയാ യീ പറയുന്നേ…?”

“അമ്മിണിയമ്മയും കേട്ടതല്ലേ അയാൾ പറഞ്ഞത് …?”

” ന്ന് വച്ച് അങ്ങനെ അവൻ ചെയ്യോ ….?”

“എന്റെ അച്ഛനെ വെല്ലുവിളിച്ച് അവൻ പറഞ്ഞത് നിങ്ങൾ മറന്നോ…?”

അമ്മിണിയമ്മ ഒന്നും മിണ്ടിയില്ല …

” ഇത് കയ്യിലിരിക്കട്ടെ …”

അവൾ ബലമായി താക്കോൽ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.

” അജു ഇന്ന് വന്നേക്കും ….” അവൾ പറഞ്ഞു.

” അതാ നല്ലത് … ഒരാള് കൂട്ടുള്ളത് നല്ലതാ… ഞാനത് മോളോട് എങ്ങനെയാ പറയണേന്ന് കരുതിയിരിക്കുവായിരുന്നു … ”

” അമ്മിണിയമ്മ സമയമായെങ്കിൽ പൊയ്ക്കോ…”

“മോൻ വന്നിട്ട് പൊയ്ക്കോളാം…”

“അവൻ ഒരുപാട് രാത്രിയാകും വരാൻ … ”

രണ്ടു കിലോമീറ്റർ മാറിയാണ് അമ്മിണിയമ്മയുടെ വീട് . മരിച്ചു പോയ മകന്റെ ഭാര്യയും രണ്ടു കുട്ടികളും ആണ് അവരുടെ കൂടെ വീട്ടിലുള്ളത്.

ഏഴുമണിയായപ്പോഴേക്കും മനസ്സില്ലാ മനസ്സോടെ അമ്മിണിയമ്മ പോകാനിറങ്ങി …

അവർ പോയ ശേഷം വാതിലുകളും ജനലുകളും അടച്ച് അഭിരാമി മുറിയിൽ കയറി …

വർഷങ്ങളായുള്ള പതിവാണത്…

അവൾക്ക് അസുഖങ്ങളോ മറ്റോ വരുമ്പോഴാണ് അമ്മിണിയമ്മ അവിടെ താമസിക്കുക ..

Leave a Reply

Your email address will not be published. Required fields are marked *