” നീ പേടിക്കാതെ ….”
” ഇവിടെ വന്ന് അയാളൊന്നും ചെയ്യില്ലാന്ന് അങ്കിളിനെന്താ ഉറപ്പ് …?”
അവനിനി സംശയത്തിനിട കൊടുക്കണ്ട എന്ന് കരുതിയാകണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ വിനയചന്ദ്രൻ അവനോട് പറഞ്ഞു …
അജയ് ഒന്നും മിണ്ടാതെ കേട്ടു നിന്നു … അവരുടെ സംസാരം വ്യക്തമല്ലെങ്കിലും ഗൗരവതരമാണെന്നറിഞ്ഞ് അഭിരാമി അവനരികെ ചെവി വട്ടം പിടിച്ചു നിന്നു …
” അയാളെ ഇന്നലെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട് … വീട്ടിൽ വന്നയാൾ ബഹളമുണ്ടാക്കിയ കാര്യം അമ്മിണിയമ്മ പൊലീസിനോട് പറഞ്ഞിട്ടുമുണ്ട് ….”
വിനയചന്ദ്രൻ പറയുന്നത് അവൻ കേട്ടു നിന്നു.
“ഇനി നിങ്ങൾക്കെന്ത് സംഭവിച്ചാലും അതിനുത്തരവാദി അയാളാണ് … അതുകൊണ്ട് അങ്ങനെയൊരു സാഹസം അയാൾ ചെയ്യില്ല … “
” അതിന് അമ്മിണിയമ്മയെ കൂട്ടി ഒരു പരാതി കൊടുത്താൽ പോരായിരുന്നോ അങ്കിളേ ….?”
“ഇതിനുത്തരം ഞാൻ പിന്നെ പറഞ്ഞു തരാം … ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ഫോൺ വെച്ചു.
ആലോചനയോടെ കട്ടായ ഫോൺ ഓഫ് ചെയ്ത് അജയ് പാന്റിന്റെ കീശയിലിട്ടു …
” എന്താ കാര്യം …?”
” നമ്മളെ ഇങ്ങോട്ടാരാ പറഞ്ഞു വിട്ടത് …?”
അജയ് ചോദിച്ചു …
“വിനയേട്ടൻ ….”
ഒരു നിമിഷം കഴിഞ്ഞ് അവൾ മറുപടി പറഞ്ഞു …
” എന്നാ അയാൾ തന്നെ നമ്മളെ കാണാനില്ല എന്നു പറഞ്ഞു പൊലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട് … ”
” പൊലീസിലോ …?”
“ഉം … ”
” ജയിലിൽ കിടക്കാനുള്ള സകല വഴിയും അയാളുണ്ടാക്കി വെക്കുന്നുണ്ട് ….”
രോഷത്തോടെ അജയ് പറഞ്ഞു …
” ജയിലിലോ ….?”
“അല്ലാതെ പിന്നെ … അമ്മയീ ലോകത്തൊന്നുമല്ലേ …”
അഭിരാമി മിണ്ടിയില്ല ….
“തെറ്റിദ്ധാരണ പരത്തുക, പൊലീസിനെ കബളിപ്പിക്കുക, പിന്നെ നമുക്കറിയാത്ത വകുപ്പും ചേർത്ത് കേസ് വരുമ്പോഴറിയാം …”
“എനിക്ക് പേടിയാകുന്നെടാ അജൂ ….”
മറുപടിയായി അവനവളെ രൂക്ഷമായി നോക്കി …
ഫോൺ വിളി കഴിഞ്ഞ് ഇരുവരും തിരികെ ഫാം ഹൗസിലേക്ക് പോയി …
നിശബ്ദരായി ഇരുവരും രണ്ടു റൂമുകളിലെ കട്ടിലിൽ പോയിക്കിടന്നു …
ചെയ്തത് അബദ്ധമായി എന്ന് അഭിരാമിക്ക് തോന്നിത്തുടങ്ങി…
ഇനി തിരികെ ചെല്ലുമ്പോൾ എന്തൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരുമെന്നോർത്ത് അവളാകുലപ്പെട്ടു …
ഒന്ന് മാറി നിന്നു എന്ന് പറയാം … പക്ഷേ അതാരോടും പറയാതെ പോന്നതാണ് പ്രശ്നം … പോരാത്തതിന് ഫോൺ വരെ എടുത്തില്ല … ഒരാളുടെയെങ്കിലും ഫോൺ എടുത്തിരുന്നുവെങ്കിൽ ഒന്ന് മറന്നു പോയി എന്നെങ്കിലും പറയാമായിരുന്നു …
വിനയചന്ദ്രന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് അവൾ സംശയിച്ചു തുടങ്ങി…
പ്രത്യക്ഷത്തിൽ എല്ലാ മനുഷ്യരും പാവങ്ങളാണ് … അടുത്തറിയുമ്പോഴല്ലേ തനി സ്വഭാവം വെളിവാകൂ….
പക്ഷേ …..?
എല്ലാത്തിലുമേറെ അവളെ തളർത്തിയത് അജയ് യുടെ പെരുമാറ്റമായിരുന്നു ….
അവന്റെ കൂടെ രക്ഷയെ കരുതിയാണ് താൻ വിനയേട്ടന്റെ വാക്കു വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടത് …
അവനും തന്നോട് ദേഷ്യം പ്രകടിപ്പിച്ചു തുടങ്ങിയത് അവൾക്ക് താങ്ങാനാകുമായിരുന്നില്ല ….
മകനാണെങ്കിലും അത്രത്തോളം ആത്മബന്ധം അവനുമായി ഉണ്ടായിട്ടില്ല … അതിനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ ….
പലരുടെയും വാശിക്കു മുൻപിലും മറ്റുള്ളവരുടെ വാക്കു കേട്ടും തന്റെ ജീവിതം ഒഴുക്കിലകപ്പെട്ട തോണിയായിത്തീർന്നത് സജലങ്ങളായ മിഴികളോടെ അവൾ തിരിച്ചറിഞ്ഞു …
ആരുടേയോ തിരക്കഥയിൽ നടിക്കുന്നവൾ ….
തനിക്കാരാണ് അഭിരാമിയെന്ന് പേരിട്ടതെന്ന് അവളോർത്തു …
മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒന്നും തന്നെ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ….
വാതിൽക്കൽ അജയ് യുടെ തല കണ്ട് അവൾ മിഴികൾ തുടച്ചു …
” അമ്മാ….”
പതിഞ്ഞ സ്വരത്തിലായിരുന്നു അവന്റെ വിളി …
അവൾ കിടന്നുകൊണ്ട് തന്നെ തല ചെരിച്ച് അവനെ നോക്കി …
“വാ … ഒന്ന് പുറത്തു പോകാം … ”
അനുസരണയോടെ അവൾ എഴുന്നേറ്റു .
പതിവിന് വിപരീതമായി വാതിൽ പൂട്ടിയാണ് അവർ മൺറോഡിലേക്കിറങ്ങിയത്. …
റേഞ്ചിൽ കയറിയപ്പോൾ അജയ് ഫോണെടുത്ത് ക്ലീറ്റസിനെ വിളിച്ചു ..
ഇത്തവണ അവൻ ഫോണെടുത്തു …
