അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ പറഞ്ഞു …
“നാളെത്തന്നെ പോയേക്കാം ….”
പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു …
പുലർച്ചെ മുനിച്ചാമി വന്ന് വാതിലിൽ ഇടിച്ചു വിളിച്ചപ്പോഴാണ് ഇരുവരും ഉണർന്നത് …
ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു തങ്ങൾ രണ്ടുപേരും എന്നത് കണ്ണു തുറന്നപ്പോഴാണ് അവരറിഞ്ഞത് …
ജനൽഗ്ലാസ്സിനപ്പുറം ഉദയകിരണങ്ങൾ അജയ് കണ്ടു …
കോട്ടുവായ് ഇട്ടു കൊണ്ട് അവൻ പോയി വാതിൽ തുറന്നു …
ഒരു കുപ്പിയിൽ പാലുമായി മുനിച്ചാമി നിൽക്കുന്നു …
“ഉറങ്ങിപ്പോയി ….” ക്ഷമാപണ സ്വരത്തിൽ അവൻ പറഞ്ഞു …
“ശാരമില്ല തമ്പി … ”
അജയ് ചുവർ ക്ലോക്കിലേക്ക് നോക്കി .. എട്ടര കഴിഞ്ഞിരിക്കുന്നു ..
ക്ഷീണത്തിന്റെ കൂടെ സുഖദമായ തണുപ്പും ചേർന്നപ്പോൾ ബോധം കെട്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല..
“സായന്തനം നാൻ വര മുടിയാത്.. ”
അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി …
” ഇന്ന് ശനിയാഴ്ച .. പണിക്കാർക്ക് കൂലി കൊടുത്ത് ഞാൻ നാട്ടിൽ പോകും … പിന്നെ തിങ്കളാഴ്ച രാവിലെയേ വരൂ…” സ്ഫുടമല്ലാത്ത മലയാളത്തിൽ അവനു മനസ്സിലാകാൻ വേണ്ടി നിർത്തി നിർത്തിയാണ് അയാൾ സംസാരിച്ചത് …
“നാടെവിടാ ….?”
” തേനി ….”
“നല്ല ദൂരമുണ്ടല്ലേ ….”
” ഇല്ലെ …. അടുത്തു താൻ … ”
പറഞ്ഞത് മുനിച്ചാമി ആയതിനാൽ അജയ് അത് വിശ്വസിച്ചില്ല …
” എന്തെങ്കിലും വാങ്ങണോ …? ”
അജയ് അതിനു മറുപടി പറഞ്ഞില്ല …
ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ മുനിച്ചാമി വാങ്ങി തന്നതിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.. ഇനി അഥവാ തീർന്നാൽ തന്നെ അങ്ങാടിക്ക് നടന്നാണെങ്കിലും പോകണമെന്ന് അവൻ കണക്കുകൂട്ടി.
“നാൻ പോറേ …”
മുനിച്ചാമി പുറത്തേക്കിറങ്ങി …
” അമ്മാ…..?” അയാൾ തിരിഞ്ഞു നിന്ന് അന്വേഷിച്ചു …
“എഴുന്നേറ്റിട്ടില്ല … ”
” സൗഖ്യമായി വരും തമ്പീ…..”
മുനിച്ചാമി ദൈവം വീണ്ടും അനുഗ്രഹിച്ച് അയാളുടെ മയിൽവാഹനത്തിൽ കയറി സ്ഥലം വിട്ടു …
അയാളുടെ പ്രകൃതമോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു ….
ഈ കൊടും തണുപ്പിലും അയാൾ എത്ര ഉത്സാഹവാനും കർമ്മനിരതനുമാണെന്ന് അവൻ മനസ്സിലോർത്തു..
ചായ ഉണ്ടാക്കിയത് അജയ് ആണ് …
അവൻ ചായയുമായി ബെഡ്റൂമിലേക്ക് ചെന്നു…
അഭിരാമി കണ്ണു തുറന്നു കിടക്കുകയായിരുന്നു …
“മാഡം …. ടീ സാപ്പിട്….”
അജയ് അവൾക്കരികെ കട്ടിലിൽ ഇരുന്നു ….
“നിന്റെ ചുള്ളത്തിക്ക് കൊണ്ടുപോയിക്കൊട്….”
അവൾ കപട ദേഷ്യത്തോടെ പറഞ്ഞു …
അവന് കാര്യം മനസ്സിലായി ..
“വേണേൽ കുടിക്ക് … തണുക്കുന്നതിന് മുൻപ് … ”
അവനും ദേഷ്യത്തിൽ പറഞ്ഞിട്ട് കട്ടിലിനു മുകൾ വശത്തായി കിടന്ന ടേബിളിൽ ചായ ഗ്ലാസ് വെച്ചു.
“ഉച്ച കഴിഞ്ഞാൽ മുനിച്ചാമിയും പോകും … ”
” എങ്ങോട്ട് …?”
അഭിരാമി കിടക്കയിൽ നിവർന്നിരുന്നു …
” അയാളുടെ നാട്ടിൽ … ”
” എന്തു ചെയ്യും ….?”
” ഒന്നും സെയ്യാനില്ല മല്ലയ്യാ …”
അജയ് അവളെ നോക്കി ചിരിച്ചു …
” അവന്റെയൊരു ഓഞ്ഞ തമാശ ….”
അഭിരാമി ചായക്കപ്പ് കയ്യിലെടുത്തു …
” അത് ചുള്ളത്തിക്കുള്ളതാ ….”
” ഞാനും ചുള്ളത്തിയാ…”
വാശിയോടെ അഭിരാമി രണ്ടു കവിൾ പെട്ടെന്ന് കുടിച്ചു …
“ചായ ഉണ്ടാക്കാനൊക്കെ അറിയാല്ലോ ….?”
അവളത് കളിയാക്കിയാണോ പറഞ്ഞതെന്ന് അജയ് ഒരു നിമിഷം സംശയിച്ചു.
“പിന്നേ… തിളച്ച വെള്ളത്തിൽ ചായപ്പൊടിയിടാൻ ഡോക്ടറേറ്റ് എടുക്കണമായിരിക്കും … ”
അവനത് ചിരിച്ചു തള്ളി …
പല്ലു തേപ്പു കഴിഞ്ഞ് ഉപ്പുമാവും ഉണ്ടാക്കി കഴിച്ച് ഇരുവരും പുറത്തേക്കിറങ്ങി …
ഫോൺ വിളിക്കുക എന്നതായിരുന്നു ലക്ഷ്യം …
മുനിച്ചാമിയുടെ പത്തുമീറ്റർ കടന്ന് സിഗ്നൽ കിട്ടിയപ്പോൾ ആദ്യം ക്ലീറ്റസിനെ വിളിച്ചു. അവൻ ഫോണെടുത്തില്ല …
രണ്ടാമത് അജയ് വിനയചന്ദ്രനെ വിളിച്ചു.
മൂന്നാമത്തെ റിംഗിൽ അയാൾ ഫോണെടുത്തു..
” എപ്പോഴും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ …?”
വിനയചന്ദ്രന്റെ സ്വരം അവൻ കേട്ടു.
” അങ്കിളേ … ഞാനാ …”
” ങ്ഹാ… പറ അജയ് ….”
” എന്തുദ്ദേശത്തിലാ അങ്കിളമ്മയോട് ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞത് …?”
“കാര്യമുണ്ടെടാ… ”
” എന്തു കാര്യം …? എനിക്കൊന്നും മനസ്സിലാകുന്നില്ല …. ”
