അവൻ കൊടുത്ത പൈസയുമായി മുനിച്ചാമി സ്ഥലം വിട്ടു …
“നാളെത്തന്നെ ഇവിടം വിട്ടു പോകേണ്ടി വരും … ”
അഭിരാമി പറഞ്ഞു …
” അതെന്താ …?”
” ഈ തണുപ്പ് എനിക്ക് സഹിക്കാൻ വയ്യ അജു … ”
” അതിനല്ലേ അമ്മാ ഇത് … ”
അജയ് ചെറിയ സ്റ്റാൻഡിനു മുകളിലിരുന്ന ലൈറ്ററുമായി നെരിപ്പോടിനരികിലേക്ക് നീങ്ങി …
തീ പിടിച്ചു കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു …
പുക ഹാളിൽ നിറഞ്ഞു …
പതിയെ പുക മാറി ചൂടായിത്തുടങ്ങി …
“നീ കൊണ്ടു വന്ന സ്ഥലം കൊള്ളാം..”
” കാശ് കുറഞ്ഞാൽ അങ്ങനെയിരിക്കും … ” അജയ് പറഞ്ഞു.
“പുറത്തിറങ്ങാൻ പറ്റിയിട്ടു വേണ്ടേ കാഴ്ച കാണാൻ ….”
പറഞ്ഞിട്ട് അഭിരാമി സോഫയിലേക്കിരുന്നു …
അജയ് അടുത്തുള്ളപ്പോൾ ഒരു സുരക്ഷിതത്വബോധം തന്നെ വലയം ചെയ്യുന്നതും രാജീവിന്റെ ഭീഷണി തന്നിൽ നിന്നും മറഞ്ഞുപോകുന്നതും അഭിരാമി അറിയുന്നുണ്ടായിരുന്നു …
അജയ് നിലത്തിരുന്ന് തീ കാഞ്ഞു തുടങ്ങി … ഒരു കസേര വലിച്ചിട്ട് അവൾ അവന്റെയടുത്തേക്കിരുന്നു …
” ക്ലീറ്റസിനെ ഒന്ന് വിളിക്കണം … ” അവൻ പറഞ്ഞു …
വിനയേട്ടനെ വിളിച്ചു പറയേണ്ട കാര്യം അപ്പോൾ അവളോർത്തു.
അജയ് ബാഗിൽ നിന്നും ഫോണെടുത്തു ..
“ഭാഗ്യം … ഇങ്കെ റേഞ്ച് കിടക്കമാട്ടെ അമ്മാ….”
തമാശ രീതിയിൽ ഫോണിലേക്ക് നോക്കി അവൻ പറഞ്ഞു.
” എന്ത് ചെയ്യും …?”
അപ്പോൾ പുറത്ത് ഒരു ടി.വി. എസിന്റെ പഴയ സ്കൂട്ടർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു …
അജയ് പുറത്തേക്ക് നോക്കി …
വണ്ടിയുടെ ഫ്രണ്ടിലിരുന്ന ഒരു ചാക്കു കെട്ട് വലിച്ചു കൊണ്ട് മുനിച്ചാമി കയറി വന്നു …
“വെജിറ്റബിൾസ് എല്ലാമേ ഇങ്കെ കിടയ്ക്കും … ”
ഹാളിലേക്ക് വന്ന് അയാൾ പറഞ്ഞു.
“നിങ്ങൾക്കു മലയാളം അറിയില്ലേ …?” അജയ് ചോദിച്ചു …
“തെരിയും തമ്പീ… എന്നുടെ ഭാച താൻ തമിള് …
നിങ്ങൾ പറഞാൻ എനിക്കു മനസ്സിലാകും … ” അതയാൾ മലയാളത്തിലാണ് പറഞ്ഞത്.
” ഞങ്ങളോട് മലയാളം പറഞ്ഞാൽ മതി … ”
അജയ് പറഞ്ഞു.
“ആമ തമ്പി .. ശ്ശോ…. ശരി, ശരി ….”
മുനിച്ചാമി ചിരിച്ചു..
അയാൾ ചാക്കുകെട്ട് അടുക്കളയിൽ കൊണ്ടുപോയി വെച്ചിട്ട് വീണ്ടും പുറത്തേക്ക് പോയി .. ഒരു ഫ്ലാസ്ക്കുമായാണ് കയറി വന്നത് …
“ചായ … ”
അതയാൾ അജയ് നു നേരെ നീട്ടി …. മുനിച്ചാമി അടുക്കളയിൽ പോയി ഗ്ലാസ് കഴുകി കൊണ്ടു വന്നു …
ചൂടുവെള്ളം അകത്തേക്ക് ചെന്നപ്പോൾ അഭിരാമിക്ക് അല്പം ആശ്വാസമായി …
മുനിച്ചാമി തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു …
“തമ്പീ…” അയാൾ വിളിച്ചു ..
ചായ ഗ്ലാസ്സുമായി അജയ് അയാളുടെയടുത്തേക്ക് ചെന്നു…
അയാൾ ബില്ലും ബാക്കി പണവും അവന് നേരെ നീട്ടി …
അവനത് വാങ്ങി, പോക്കറ്റിലിട്ടു …
“തോട്ടത്തിൽ വേലയിറുക്ക് … ”
” ഇവിടെ റേഞ്ചില്ലേ ….?”
“പത്തു മീറ്ററുക്കപ്പുറം താൻ കിടയ്ക്കും … ”
മുനിച്ചാമി പോകാനിറങ്ങിയിട്ട് സ്റ്റെപ്പിൽ തിരിഞ്ഞു നിന്നു …
“കവലപ്പെടേണ്ട തമ്പീ… കടവുൾ താൻ പെരിയവൻ.. അമ്മ സൗഖ്യമായിടും…”
പറഞ്ഞിട്ട് അയാൾ വണ്ടിയുമെടുത്തു പോയി …
മുനിച്ചാമി പറഞ്ഞതെന്താണെന്ന് അജയ് ന് മനസ്സിലായില്ല ..
അടുക്കളയിൽ ഗ്യാസും സ്റ്റൗവും ഉണ്ടായിരുന്നു …
സൂര്യരശ്മികൾ വട്ടവടയ്ക്കു മുകളിൽ ചിതറി വീണു തുടങ്ങി …
പ്രകാശം പരന്നു തുടങ്ങിയതോടെ തണുപ്പ് അകന്നു തുടങ്ങിയതായി ഇരുവർക്കും മനസ്സിലായി …
അടുക്കളയിൽ സാധനങ്ങൾ എടുത്തു വെച്ചിട്ട് ഇരുവരും വാതിൽ ചാരി പുറത്തേക്കിറങ്ങി …
മുനിച്ചാമിയുടെ പത്തു മീറ്റർ അരക്കിലോമീറ്ററായിരുന്നു …
അവിടെ നിന്നു കൊണ്ട് അവൻ ക്ലീറ്റസിനെ വിളിച്ചു.
ഡാഡിയുടെ കൂട്ടുകാർ ചിലപ്പോൾ വന്നേക്കുമെന്നും അതുകൊണ്ടാണ് ഫാം ഹൗസിൽ താമസം ഏർപ്പാടാക്കിയതെന്നും ക്ലീറ്റസ് പറഞ്ഞു ..
ഡൈവോഴ്സും മാതാപിതാക്കളുടെ മരണവും കാരണം തകർന്നു പോയ അമ്മയെ സന്തോഷിപ്പിക്കാൻ കുറച്ചു ദിവസം താമസിക്കാനാളു വരും എന്നാണ് മുനിച്ചാമിയോട് ക്ലീറ്റസ് പറഞ്ഞിരുന്നത് ..
മുനിച്ചാമി നേരത്തെ പറഞ്ഞ വാക്കുകളുടെ അർത്ഥം അപ്പോൾ അവന് മനസ്സിലായി …
കോടമഞ്ഞ് അകന്നു തുടങ്ങിയപ്പോൾ വട്ടവടയുടെ പ്രകൃതി ഭംഗി വെളിവായിത്തുടങ്ങി ..
