അർത്ഥം അഭിരാമം – 2അടിപൊളി  

നാലു മണി കഴിഞ്ഞപ്പോൾ മുതൽ കോടമഞ്ഞ് കയറി അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു …

നെരിപ്പോടിനരികെ മറ്റൊരു നെരിപ്പോടായി അജയ് ഒരു പലകയിൽ കുത്തിയിരുന്നു …

അവനരികിൽ കസേരയിൽ അഭിരാമിയും ഉണ്ടായിരുന്നു …

” അമ്മാ…..” അജയ് വിളിച്ചു …

നിറഞ്ഞ മിഴികളോടെ അവൾ മുഖം തിരിച്ച് അവനെ നോക്കി ….

” നമ്മൾ കാണിച്ചത് വിഡ്ഢിത്തരമല്ലേ …..?”

അവൾ മനസ്സിലാകാതെ അവനെ നോക്കി ….

” അയാൾ ഇവിടേക്ക് വന്നാലോ ….? ഐ മീൻ അയാളുടെ ആളുകൾ ….?”

ഒരു നടുക്കം അഭിരാമിയുടെ ഉള്ളിൽ വീണു …

അവൻ അയാളെന്ന് ഉദ്ദ്ദേശിച്ചത് രാജീവിനെയാണെന്ന് അവൾക്ക് മനസ്സിലായി …

അജയ് അവനിരുന്ന പലകയോടെ അവളിലേക്കടുത്തു …

അവളുടെ കാൽച്ചുവട്ടിലിരുന്ന് അവൻ തുടർന്നു …

” ഇവിടെയാണെങ്കിൽ അയാൾക്ക് നമ്മളെ ഇല്ലാതാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല … ”

” അജയ് …..?”

ചോദ്യഭാവത്തിൽ പേടിയോടെ അവൾ അവനെ നോക്കി …

ആ ഒരു സാദ്ധ്യത താനൊരിക്കലും ചിന്തിച്ചിരുന്നതല്ലല്ലോ എന്ന് അവളോർത്തു..

ഈ ഓണംകേറാമൂലയിലെ കാട്ടിൽ തങ്ങളെ തല്ലിക്കൊന്നിട്ടാൽ ആരും അറിയാൻ പോകുന്നില്ല എന്ന സത്യത്തെ അവൾ പേടിയോടെ നോക്കിക്കണ്ടു …

“വിനയേട്ടൻ പറഞ്ഞപ്പോ ….” അവളൊന്നു വിക്കി …

“ആര് … ആ കള്ളുകുടിയനോ ….?” അജയ് ദേഷ്യപ്പെട്ടു.

” അമ്മയിത്ര മണ്ടിയായിപ്പോയല്ലോ …”

അഭിരാമി മിണ്ടിയില്ല …

വിനയേട്ടൻ മദ്യപിച്ചിട്ടാണ് ഇതൊക്കെ തന്നോട് പറഞ്ഞതെന്ന സത്യം അവളോർത്തു.

” അയാൾക്കും ഇതിൽ എന്തെങ്കിലും ലാഭം കാണും …”

അജയ് ആരോടെന്നില്ലാതെ പറഞ്ഞു …

അഭിരാമി ഒന്നുകൂടി നടുങ്ങി …

വിനയചന്ദ്രന്റെ പെരുമാറ്റത്തിൽ അങ്ങനെയൊരു അസ്വാഭാവികത അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …

“വിനയേട്ടൻ അത്തരക്കാരനല്ല … ”

സ്വയം വിശ്വസിക്കാനെന്നവണ്ണം അവൾ പറഞ്ഞു …

“പണത്തിന്റെ മുൻപിൽ അങ്ങനെയൊന്നില്ല അമ്മാ….”

അജയ് യുടെ മറുപടി പെട്ടെന്നായിരുന്നു …

അത് സത്യമാണെന്ന് അനുഭവത്തിലറിഞ്ഞ കാര്യമായതിനാൽ അഭിരാമി തർക്കിക്കാൻ പോയില്ല …

അനുഭവത്തേക്കാൾ വലിയ ഗുരു മറ്റൊന്നില്ലല്ലോ ..

വിനോദത്തിനു വന്നവർ വിലാപത്തിലകപ്പെട്ട പോലെ ഇരുവരും മുഖത്തോട് മുഖം നോക്കിയിരുന്നു …

അജയ് ഇടയ്ക്കിടക്ക് വളഞ്ഞ കമ്പികൊണ്ട് കനലുകൾ ഇളക്കിയിടുന്ന ശബ്ദം മാത്രം ഹാളിൽ കേട്ടു …

നിശബ്ദത മാത്രം ….!

രണ്ടാമതൊന്ന് ആലോചിക്കാതെ അമ്മ ഇവിടേക്ക് പോന്നത് മരണ ഭയം മൂലമാണെന്ന് അവന് മനസ്സിലായി …

അല്ലാതെ ഏതു വഴിക്കു പോയാലും നാലു തവണ ആലോചിക്കുന്നവളാണ് അമ്മ …

ഒരാളോടും അഭിപ്രായം ചോദിക്കാനോ പറയാനോ കഴിയാതെ , സകലരേയും സംശയത്തോടെ മാത്രം വീക്ഷിച്ച് കഴിയേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്ന് അജയ് മനസ്സിൽ ഉൾക്കൊണ്ടു തുടങ്ങി..

പുരുഷനാണെങ്കിൽ അവൻ പിന്നെയും പിടിച്ചു നിൽക്കാൻ പറ്റും…

സ്ത്രീയാണെങ്കിൽ …?

അതു മാത്രമേ തന്റെ അമ്മയ്ക്കും സംഭവിച്ചിട്ടുള്ളൂ എന്ന് പതിയെ പതിയെ അജയ് അറിഞ്ഞു തുടങ്ങി..

അമ്മ നോക്കിയത് തങ്ങളുടെ രക്ഷ മാത്രമാണ് …. അതിന് അമ്മയ്ക്ക് വിശ്വസിക്കാനായി ബാക്കിയുണ്ടായിരുന്ന ഒരേ ഒരാൾ വിനയനങ്കിൾ ആയിരുന്നു … അയാൾ പറഞ്ഞു … . അമ്മ അനുസരിച്ചു … ഇതിന്റെ പേരിൽ അമ്മയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലായെന്ന് അവന് മനസ്സിലായിത്തുടങ്ങി …

മനസ്സ് ശാന്തമായപ്പോൾ അവന്റെ ചിന്തകൾക്ക് വെളിച്ചം വീണു …

വിനയനങ്കിളിനെ ഒന്ന് വിളിച്ചാലോ എന്ന് അജയ് ഒരു നിമിഷം ആലോചിച്ചു …

ഇരുട്ടു നിറഞ്ഞു തുടങ്ങുന്ന നേരത്ത് അരക്കിലോമീറ്റർ സഞ്ചരിക്കാനുള്ള മടി കൊണ്ട് അവനത് വേണ്ടാന്ന് വെച്ചു …

ചെറിയൊരു ഭയം അവന്റെയുള്ളിലും നാമ്പെടുത്ത് തുടങ്ങിയിരുന്നു …

പുറത്ത് ടി. വി. എസിന്റെ ശബ്ദം കേട്ടപ്പോൾ അജയ് എഴുന്നേറ്റു . അവൻ തുറന്ന വാതിലിലൂടെ മുനിച്ചാമി അകത്തേക്ക് കയറി വന്നു …

അയാളുടെ കയ്യിൽ രണ്ട് വലിയ കവറുകൾ ഉണ്ടായിരുന്നു …

“പുതപ്പും സെറ്ററുമാ…”

കവർ ടേബിളിലേക്ക് വെച്ചിട്ട് അയാൾ പറഞ്ഞു..

കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസു പൊതി എടുത്ത് അയാൾ അജയ്ക്ക് നേരെ നീട്ടി …

“മെഡിസിനാ …. ക്ലൈമറ്റ് താൻ റൊമ്പ മോശം … ”

ഇനിയും താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ഭാവത്തിൽ അയാൾ തല ചൊറിഞ്ഞു നിന്നു …

രണ്ടു നിമിഷം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി …

അജയ് അയാളുടെ പിന്നാലെ ചെന്നു..

” ചേട്ടാ ….”

പ്രായത്തിന് വളരെയധികം മൂത്ത അയാളെ പേരു വിളിക്കാനുള്ള സങ്കോചത്താൽ അവൻ വിളിച്ചു …

മുനിച്ചാമി തിരിഞ്ഞു..

” എന്ന തമ്പീ….”

” ഞങ്ങളിവിടെ വന്ന കാര്യം ആരും അറിയുകയൊന്നും വേണ്ട … ”

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു …

“ഇല്ല തമ്പീ…. ഇത് അറുപതേക്കർ വരും .. ഇങ്കെ പണിക്കാർ മാത്രം … ”

അജയ് ഒന്ന് നടുങ്ങി ..

പത്തറുപത് ഏക്കറിനുള്ളിൽ തങ്ങളല്ലാതെ മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലെന്ന സത്യം അവനെ ഭയപ്പെടുത്തി …

എട്ടല്ല, എൺപത്തിയെട്ടിന്റെ പണി ….!

“നിങ്ങളോ ….?”

ഒരാശ്വാസത്തിനെന്നവണ്ണം അവൻ ചോദിച്ചു …

” ഒരു കിലോമീറ്ററപ്പുറം താൻ എന്നുടെ ഷെഡ് ….”

മുനിച്ചാമിയുടെ ഒരു കിലോമീറ്റർ അജയ് ഭാവനയിൽ കണ്ടു …

“കവലപ്പെടാതെ തമ്പീ…. സോളാർ വേലി ഇരിക്കും … മിരുഗങ്ങളൊന്നും വരക്കൂടാത്… ”

അതിന് മൃഗങ്ങളെ ആർക്ക് ഭയം എന്ന് അജയ് മനസ്സിൽ പറഞ്ഞു ..

” അമ്മാവുക്ക് സൗഖ്യമാകട്ടെ തമ്പീ…. നാൻ പോറേൻ ….”

മുനിച്ചാമി മുറ്റത്തേക്കിറങ്ങി ….

ടി. വി. എസ് അകന്നു പോയിട്ടും കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ നിന്നു ….

ക്ലീറ്റസ് ഡേവിഡ് എബ്രഹാം …..!

ചുമ്മാതല്ലടാ നാറീ നീ നാട്ടിൽ പോകാത്തത് ….

മനസ്സിൽ അവനെ തെറി വിളിച്ചു കൊണ്ട് അജയ് പുറത്തേക്ക് നോക്കി നിന്നു …

പ്രകൃതി രമണീയത നിറഞ്ഞ ഇത്തരം സ്ഥലങ്ങൾ വല്ലപ്പോഴും സന്ദർശിക്കാമെന്നല്ലാതെ, സ്ഥിര താമസത്തിനു പറ്റിയതല്ലെന്ന് അവന് തോന്നിത്തുടങ്ങി …

വോൾട്ടേജ് ഇല്ലാഞ്ഞിട്ടാണോ ബൾബുകൾ മുനിഞ്ഞു കത്തുന്നതെന്ന് അവൻ സംശയിച്ചു …

അല്ല …! കോടമഞ്ഞ് തന്നെയാണ് പ്രശ്നക്കാരൻ …

തണുത്ത കാറ്റ് വീശിയപ്പോൾ അവൻ വാതിലടച്ച് തിരിഞ്ഞു …

അഭിരാമി അതേ ഇരിപ്പു തന്നെയായിരുന്നു …..

അജയ് ക്ലോക്കിലേക്ക് നോക്കി … ആറര കഴിഞ്ഞതേയുള്ളൂ …

ബാംഗ്ലൂരിലെ വൈകുന്നേരത്തെ ആറര അവനൊന്ന് ഓർത്തു നോക്കി …

കാഴ്ചകൾ കാണാൻ വന്ന സ്ഥലം ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ അവൻ വെറുത്തു തുടങ്ങി …

ഇതും ഭൂമിയിലെ തന്നെ ഒരു സ്ഥലമാണ് …

ഫ്ളാസ്ക്കിലിരുന്ന ചായ അവൻ രണ്ടു ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു.

ഒരു ഗ്ലാസ്സ് എടുത്ത് അവൻ അവളുടെ നേരെ നീട്ടി ….

“കുടിക്കമ്മാ …”

അവന്റെ ദേഷ്യവും പിണക്കവും മാറിയോ എന്ന സംശയത്തോടെ അഭിരാമി ഗ്ലാസ്സ് കയ്യിൽ വാങ്ങി …

“പത്തറുപത് ഏക്കർ ഉണ്ട് ഈ സ്ഥലം ….”

Leave a Reply

Your email address will not be published. Required fields are marked *