“സാറേ …” അയാളെ കണ്ടതും അവർ വിളിച്ചു കൂവി …
” കൊച്ചുങ്ങളെ കാണാനില്ല … ”
” ഇവിടെയെവിടെയെങ്കിലും കാണും … ”
നിസ്സാരമട്ടിൽ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ മുന്നോട്ട് നടന്നു …
“സാറേ …” ഓട്ടോക്കാരൻ പിന്നിൽ നിന്ന് വിളിച്ചു ….
” ഒരഞ്ചു മിനിറ്റെടാ …”
അല്പം ദേഷ്യത്തിൽ വിനയചന്ദ്രൻ അയാളോട് തട്ടിക്കയറി …
എന്തോ പിറുപിറുത്തു കൊണ്ട് ഓട്ടോക്കാരൻ സീറ്റിലേക്ക് തന്നെയിരുന്നു …
“ആരാ വാതിൽ തുറന്നേ ….?”
” ഞാനാ …” തിരിച്ചു നടക്കുന്നതിനിടയിൽ അമ്മിണിയമ്മ പറഞ്ഞു ..
അവരെ ബോധിപ്പിക്കാൻ വേണ്ടി വിനയചന്ദ്രൻ റൂമുകളിൽ കയറിയിറങ്ങി …
” ഫോൺ രണ്ടും ഇവിടുണ്ട് ….”
ഹാളിലേക്ക് വന്ന അയാൾ പറഞ്ഞു …
” ഞാൻ വിളിച്ചിട്ട് എടുത്തില്ല ….”
” ചാവി ആരാ നിങ്ങൾക്കു തന്നേ..? ” വിനയചന്ദ്രൻ അജ്ഞത നടിച്ചു …
അമ്മിണിയമ്മ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു ….
“നിങ്ങൾ വീട് പൂട്ടി നിങ്ങളുടെ വീട്ടിലേക്ക് പോ ..”
“അവരെവിടെപ്പോയതാ ..?”
” ഞാനൊന്ന് അന്വേഷിക്കട്ടെ … പൊലീസിനെ അറിയിക്കേണ്ടി വരും … ”
” പോലീസോ …?” അവരൊന്ന് അന്ധാളിച്ചു …
“നിങ്ങള് ഞാൻ പറയുന്നത് കേൾക്ക് … പിന്നെ വേറെ ആരോടും ഇത് പറയാൻ നിക്കണ്ട ….”
അവർ തലകുലുക്കി …
വിനയചന്ദ്രൻ ഓട്ടോറിക്ഷയിൽ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ..
വിനയചന്ദ്രൻ എത്തുമ്പോൾ എസ്. ഐ എത്തിയിരുന്നില്ല ..
മറ്റൊരു പൊലീസുകാരന്റെ ചോദ്യത്തിന് ആഗമനോദ്ദേശ്യം അറിയിച്ച ശേഷം അയാൾ അവിടെ കിടന്ന കസേരയിലിരുന്നു..
വയർലെസ് ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട് വാതിൽക്കലേക്ക് മിഴികളെയ്തു അയാളിരുന്നു ..
അര മണിക്കൂർ കഴിഞ്ഞ ശേഷം എസ്.ഐ എത്തി.
ഒരു പൊലീസുകാരൻ വിളിച്ചപ്പോൾ വിനയചന്ദ്രൻ എഴുന്നേറ്റ് എസ്.ഐ യുടെ ക്യാബിനിലേക്ക് കയറി …
“ഇരിക്ക് …..”
സൗമ്യമായ സ്വരത്തിൽ എസ്.ഐ പറഞ്ഞു …
സുനിൽ ദയാനന്ദ് … സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് …
ടേബിളിലെ നെയിം ബോർഡിലേക്ക് നോക്കിക്കൊണ്ട് വിനയചന്ദ്രൻ അയാൾക്കെതിരെ കസേരയിലിരുന്നു …
” കാര്യം പറയൂ ….”
വിനയചന്ദ്രൻ രാവിലെ സംഭവിച്ച കാര്യങ്ങൾ അയാളോട് വിശദീകരിച്ചു. പൊലീസിനെ കബളിപ്പിക്കുകയാണ് എന്നറിയാമെങ്കിലും ആ പതർച്ച അയാൾ പുറമെ കാണിച്ചില്ല …
“അവർ പോകാനിടയുള്ള മറ്റു സ്ഥലങ്ങളിൽ നിങ്ങൾ അന്വേഷിച്ചോ…?”
” ഞാനിങ്ങോട്ടാണ് സാർ ആദ്യം വന്നത് … ”
” ഞങ്ങൾ അന്വേഷിക്കും. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ അന്വേഷിക്കണം … ”
” ഉറപ്പായും…”
” ഒരു പെറ്റീഷൻ എഴുതിക്കൊടുത്തിട്…”
“മറ്റൊരു കാര്യം കൂടി ഉണ്ട് സാർ …”
” എന്താ …?”
രാജീവ് വന്നതും വെല്ലുവിളിച്ചതും വിനയചന്ദ്രൻ പറഞ്ഞു. അഭിരാമി അയാളെ കുത്തിയ കാര്യം അയാൾ മറച്ചു വെച്ചു ….
” എന്നിട്ടത് ഇപ്പോഴാണോ പറയുന്നത് ….?”
എസ്. ഐ ദേഷ്യപ്പെട്ടു …
“വാക്കാലുള്ള ഭീഷണിയല്ലേ സർ … അത് ദേഷ്യം വന്നപ്പോൾ പറഞ്ഞതാകുമെന്ന് കരുതി … അല്ലെങ്കിലും അതിനൊക്കെ എങ്ങനെയാ പരാതി തരുക..?”
എസ്. ഐ അയാളെ ഇരുത്തി നോക്കി …
“നിങ്ങളെന്താ ചെയ്യുന്നത് …?”
“അദ്ധ്യാപകനായിരുന്നു … ”
ആ സമയത്തു തന്നെ അയാളുടെ മുഖത്ത് ഒരു ബഹുമാനം പ്രകടമായത് വിനയചന്ദ്രൻ ശ്രദ്ധിച്ചു.
” അവരുടെ മോനും കൂടെയുണ്ടെന്നല്ലേ പറഞ്ഞത് ….?”
“ഉണ്ടാവേണ്ടതാണ് … ”
” നിങ്ങൾ പേടിക്കണ്ട … വല്ല വിവരവും കിട്ടിയാൽ ഇങ്ങോട്ട് വിളിച്ചു പറഞ്ഞേക്കണം …”
“ശരി സാർ … ”
” മറ്റേയാളുടെ നമ്പർ കയ്യിലുണ്ടോ …?”
“ആരുടെ …?”
“ആ സ്ത്രീയുടെ ഭർത്താവിന്റെ …..?”
“ഇല്ല സാർ….”
“നിങ്ങൾ തമ്മിൽ ടച്ചൊന്നുമില്ലേ …?”
“ഇല്ല സാർ… , അമ്മാവന്റെ മരണ ശേഷമാണ് അഭിരാമി തന്നെ വിളിച്ചു തുടങ്ങിയത് … ”
” അയാളെന്താ ചെയ്യുന്നേ…?”
” ടൗണിൽ തന്നെ യൂസ്ഡ് വെഹിക്കിളിന്റെ ഒരു ഷോറൂമുണ്ട് … ”
” മതി … ഞാൻ കണ്ടു പിടിച്ചോളാം…”
റൈറ്ററെ പരാതി ഏല്പിച്ച്, അതിന്റെ ഒരു കോപ്പിയും വാങ്ങിയാണ് വിനയചന്ദ്രൻ ഇറങ്ങിയത് …
അപ്പോഴേക്കും ബാർ തുറന്നിരുന്നു …
രണ്ടു പെഗ് അടുപ്പിച്ച് ” നിൽപ്പനടി ” ച്ചിട്ട് അയാൾ ബാറിലെ കസേരയിലേക്കിരുന്നു ..
വാതിൽക്കലേക്ക് ശ്രദ്ധിച്ചാണ് വിനയചന്ദ്രൻ ഇരുന്നത് … അയാളാരെയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നി …
അര മണിക്കൂർ കഴിഞ്ഞപ്പോൾ കാവിക്കൈലിയും കള്ളി ഷർട്ടും ധരിച്ച് ഒരു ചെറുപ്പക്കാരൻ കയറി വന്നു …
“മാഷ് തുടങ്ങിയില്ലേ ….?”
വിരലുയർത്തി രണ്ട് എന്ന് വിനയചന്ദ്രൻ ആംഗ്യം കാണിച്ചു …
” എന്നാൽ ഞാനൊന്നു വിട്ടിട്ടു വരാം … ”
ചെറുപ്പക്കാരൻ കൗണ്ടറിനടുത്തേക്ക് നീങ്ങി …
അവൻ തിരികെ വരുന്നതും പ്രതീക്ഷിച്ച് വിനയചന്ദ്രനിരുന്നു …
ചെറുപ്പക്കാരൻ ഒന്നടിച്ചിട്ട് വിനയചന്ദ്രന്റെയടുത്തേക്ക് വന്നു …
“സനോജേ ….”
” പറ മാഷേ …” ചിറി തുടച്ചിട്ട് ചെറുപ്പക്കാരൻ വിനയചന്ദ്രന്റെയടുത്തുള്ള കസേരയിലിരുന്നു …
” എഴുന്നൂറു രൂപയും എണ്ണക്കാശും … നമ്മുടെ ഒരു ചെക്കനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് … ”
” വിശ്വസ്തനാണോ …?”
“അല്ലാത്തവനെ ഞാനീ പണി ഏൽപ്പിക്കുമോ ..?”
” നീ തന്നെ അവനെ ഡീൽ ചെയ്താൽ മതി … എന്നെ അവൻ അറിയണ്ട ..”
“അത്രയേയുള്ളൂ … ”
” നീ എന്താ പയ്യനോട് പറഞ്ഞത് …?”
” വണ്ടിക്കേസാണെന്നാ പറഞ്ഞത് … ”
” അതങ്ങനെ തന്നെ ഇരിക്കട്ടെ … ”
” രാവിലെ മുതൽ രാത്രി എട്ടൊമ്പത് മണി വരെ അവൻ നോക്കിക്കോളും … അതു കഴിഞ്ഞുള്ള സമയം….?”
“അത്രയും സമയം മതി … ”
വിനയചന്ദ്രൻ പറഞ്ഞു …
” ഒന്നു കൂടി വിട്ടാലോ മാഷേ ….?”
” നമുക്ക് ഒരെണ്ണം വാങ്ങി പോകാം … കുറച്ചു കാര്യങ്ങളുണ്ട് … ”
വിനയചന്ദ്രൻ എഴുന്നേറ്റു .
# # #
ഓഫീസിലിരിക്കുമ്പോഴാണ് രാജീവിന് കാൾ വന്നത്..
എസ്. ഐ ആയിരുന്നു ലൈനിൽ ..
“രാജീവല്ലേ …?”
“അതെ…”
” ഞാൻ എസ്.ഐ സുനിലാണ് … “
ഒരു നടുക്കം രാജീവിലുണ്ടായി …
“നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ…”
” പരാതിയോ …?”
എസ് ഐ അയാളോട് കാര്യം പറഞ്ഞു …
രാജീവ് ഇരുന്ന ഇരുപ്പിൽ വിയർത്തു …
“നിങ്ങൾ സ്റ്റേഷനിലേക്ക് ഒന്ന് വന്നേ മതിയാകൂ ….”
” വരാം സർ ….”
എസ്. ഐ ഫോൺ കട്ടാക്കിയത് രാജീവറിഞ്ഞു ..
അഭിരാമി മിസ്സിംഗ് …..!
അവൾ മരിക്കുന്നത് തന്റെ ജോലി കുറയ്ക്കുമെന്ന് അറിയാമെങ്കിലും അയാളെ ഒരു നടുക്കം ഗ്രസിച്ചു കൊണ്ടിരുന്നു …
ഇപ്പോൾ അവൾക്ക് എന്തു സംഭവിച്ചാലും അതിനുത്തരവാദി താൻ തന്നെയാണെന്ന സത്യം അയാളെ മഥിച്ചു കൊണ്ടിരുന്നു …
വിനയചന്ദ്രനാകാം അതിനു പിന്നിലെന്ന് രാജീവിന് തോന്നി…..
പക്ഷേ പൊലീസ് കംപ്ലയിന്റ് വന്ന സ്ഥിതിക്ക് വിനയചന്ദ്രന് അത്ര ബുദ്ധിയൊന്നും കാണാനിടയില്ലെന്നും അയാൾ കണക്കു കൂട്ടി …
എവിടെയോ എന്തോ ഒന്ന് താൻ പ്രതീക്ഷിക്കാത്തത് സംഭവിച്ചു എന്ന് മാത്രം രാജീവ് അറിഞ്ഞു …
# # #
വട്ടവടയ്ക്കു മുകളിൽ വീണ്ടും മഞ്ഞു വീണു തുടങ്ങി …