രണ്ടു നിമിഷം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി …
അജയ് അയാളുടെ പിന്നാലെ ചെന്നു..
” ചേട്ടാ ….”
പ്രായത്തിന് വളരെയധികം മൂത്ത അയാളെ പേരു വിളിക്കാനുള്ള സങ്കോചത്താൽ അവൻ വിളിച്ചു …
മുനിച്ചാമി തിരിഞ്ഞു..
” എന്ന തമ്പീ….”
” ഞങ്ങളിവിടെ വന്ന കാര്യം ആരും അറിയുകയൊന്നും വേണ്ട … ”
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു …
“ഇല്ല തമ്പീ…. ഇത് അറുപതേക്കർ വരും .. ഇങ്കെ പണിക്കാർ മാത്രം … ”
അജയ് ഒന്ന് നടുങ്ങി ..
പത്തറുപത് ഏക്കറിനുള്ളിൽ തങ്ങളല്ലാതെ മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലെന്ന സത്യം അവനെ ഭയപ്പെടുത്തി …
എട്ടല്ല, എൺപത്തിയെട്ടിന്റെ പണി ….!
“നിങ്ങളോ ….?”
ഒരാശ്വാസത്തിനെന്നവണ്ണം അവൻ ചോദിച്ചു …
” ഒരു കിലോമീറ്ററപ്പുറം താൻ എന്നുടെ ഷെഡ് ….”
മുനിച്ചാമിയുടെ ഒരു കിലോമീറ്റർ അജയ് ഭാവനയിൽ കണ്ടു …
“കവലപ്പെടാതെ തമ്പീ…. സോളാർ വേലി ഇരിക്കും … മിരുഗങ്ങളൊന്നും വരക്കൂടാത്… ”
അതിന് മൃഗങ്ങളെ ആർക്ക് ഭയം എന്ന് അജയ് മനസ്സിൽ പറഞ്ഞു ..
” അമ്മാവുക്ക് സൗഖ്യമാകട്ടെ തമ്പീ…. നാൻ പോറേൻ ….”
മുനിച്ചാമി മുറ്റത്തേക്കിറങ്ങി ….
ടി. വി. എസ് അകന്നു പോയിട്ടും കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ നിന്നു ….
ക്ലീറ്റസ് ഡേവിഡ് എബ്രഹാം …..!
ചുമ്മാതല്ലടാ നാറീ നീ നാട്ടിൽ പോകാത്തത് ….
മനസ്സിൽ അവനെ തെറി വിളിച്ചു കൊണ്ട് അജയ് പുറത്തേക്ക് നോക്കി നിന്നു …
പ്രകൃതി രമണീയത നിറഞ്ഞ ഇത്തരം സ്ഥലങ്ങൾ വല്ലപ്പോഴും സന്ദർശിക്കാമെന്നല്ലാതെ, സ്ഥിര താമസത്തിനു പറ്റിയതല്ലെന്ന് അവന് തോന്നിത്തുടങ്ങി …
വോൾട്ടേജ് ഇല്ലാഞ്ഞിട്ടാണോ ബൾബുകൾ മുനിഞ്ഞു കത്തുന്നതെന്ന് അവൻ സംശയിച്ചു …
അല്ല …! കോടമഞ്ഞ് തന്നെയാണ് പ്രശ്നക്കാരൻ …
തണുത്ത കാറ്റ് വീശിയപ്പോൾ അവൻ വാതിലടച്ച് തിരിഞ്ഞു …
അഭിരാമി അതേ ഇരിപ്പു തന്നെയായിരുന്നു …..
അജയ് ക്ലോക്കിലേക്ക് നോക്കി … ആറര കഴിഞ്ഞതേയുള്ളൂ …
ബാംഗ്ലൂരിലെ വൈകുന്നേരത്തെ ആറര അവനൊന്ന് ഓർത്തു നോക്കി …
കാഴ്ചകൾ കാണാൻ വന്ന സ്ഥലം ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ അവൻ വെറുത്തു തുടങ്ങി …
ഇതും ഭൂമിയിലെ തന്നെ ഒരു സ്ഥലമാണ് …
ഫ്ളാസ്ക്കിലിരുന്ന ചായ അവൻ രണ്ടു ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു.
ഒരു ഗ്ലാസ്സ് എടുത്ത് അവൻ അവളുടെ നേരെ നീട്ടി ….
“കുടിക്കമ്മാ …”
അവന്റെ ദേഷ്യവും പിണക്കവും മാറിയോ എന്ന സംശയത്തോടെ അഭിരാമി ഗ്ലാസ്സ് കയ്യിൽ വാങ്ങി …
“പത്തറുപത് ഏക്കർ ഉണ്ട് ഈ സ്ഥലം ….”
അജയ് അവളുടെയടുത്ത് കസേരയിലിരുന്നു …
” നമ്മളല്ലാതെ ഈ ഭാഗത്ത് ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല ….”
അത് കേട്ട് അഭിരാമി ഒന്ന് വിക്കി …
“പേടിക്കണ്ട … മൃഗങ്ങൾ വരാതിരിക്കാൻ സോളാർ വേലിയിട്ടിട്ടുണ്ട് ….”
അവളെ നോക്കാതെ തന്നെ അവൻ തുടർന്നു …
” മുനിച്ചാമിയുടെ ഒരു കിലോമീറ്ററിനപ്പുറം അയാളുടെ ഷെഡ്ഡ് ഉണ്ട് … ”
അഭിരാമി അവനെ നോക്കി ….
” ഇത്രയുമാണ് വൈകുന്നേരത്തെ വാർത്തകൾ … ”
ചെറിയ ചിരിയോടെ അജയ് മുഖം ചെരിച്ചു …
ഒരു പുഞ്ചിരി അമ്മയുടെ മുഖത്തും അവൻ കണ്ടു..
“ആരും വന്ന് കൊല്ലില്ലെന്ന് ഉറപ്പാ …. പേടിച്ചു ചാകാതിരുന്നാൽ മതി ….”
അവനത് പറഞ്ഞപ്പോൾ അവളൊരൊറ്റ ചിരിയായിരുന്നു …
ചായ അവളുടെ ശിരസ്സിൽ കയറി വിക്കി ….
അജയ് വലം കൈത്തലം കൊണ്ട് അവളുടെ ശിരസ്സിൽ പതിയെ തട്ടിക്കൊണ്ടിരുന്നു …
” എന്നാലും ഞാൻ നിങ്ങളെ സമ്മതിച്ചു …. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച് ….”
“നീയല്ലേ ഈ കാട്ടുമുക്ക് കണ്ടുപിടിച്ചത് …?”
“ഇപ്പോ എനിക്കായോ കുറ്റം …?”
” ഞാനങ്ങനെ പറഞ്ഞൂന്ന് വെച്ച് നീയും കുറച്ചൊക്കെ ചിന്തിക്കണ്ടേ ….: ?”
“അതിനവിടെ വെച്ച് ഇങ്ങനെയൊന്നുള്ള കാര്യം എന്നോട് പറഞ്ഞില്ലല്ലോ…”
” ഫോൺ വിളിച്ചപ്പോൾ ടൂറ് ആണോന്ന് നീയല്ലേ ചോദിച്ചേ …?”
അവളും വിട്ടു കൊടുത്തില്ല …
“മതി … മതി … നാളെത്തന്നെ തിരിച്ചു പോയേക്കാം … ” അജയ് പറഞ്ഞു …
” പോയേക്കാം … ”
അവളും സമ്മതിച്ചു …
” നമ്മളെ കാണാനില്ലെന്ന് നാടു മുഴുവൻ പാട്ടായിക്കാണും … അമ്മിണിയമ്മയല്ലേ ആള് ….”
