ച്ചെ …… മോശായിപ്പോയി..അമ്മായി അത് കാണാൻ പാടില്ലായിരുന്നു. ശെ…. ആഹ്…..സാരല്ല. ഒരു എക്സ്പീരിയൻസായി എടുക്കാം… ശങ്കർ നെടുവീർപ്പിട്ടു….
അന്ന് ഉച്ചയ്ക്ക് ശേഷം , രാവിലത്തെ കനത്ത ചൂടിനെ പിന്തുടർന്നെത്തിയത് നല്ല മഴക്കോളായിരുന്നു. വെളിയിൽ ഉണക്കാനിട്ട മല്ലീം മുളകുമൊക്കെ കാറ്റടിച്ചപ്പോഴെ ഞാനും ശങ്കറും കൂടി ഉള്ളിലേയ്ക്ക് കൊണ്ട് പോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മഴക്കോളാണ് നമ്മുടെ ജോലികൾക്ക് വിരാമമിടുന്നത്. സമയം മൂന്നോടടുക്കുമ്പോ വരും ഉരുണ്ട് കൂടി. വലിയ പറമ്പായത് കൊണ്ട് കാറ്റ് ചൂളം വിളിച്ച് വീശും. ചിലപ്പോഴൊക്കെ അത് ഇവിടെ തന്നെ തമ്പടിച്ച പോലെ എനിക്ക് തോന്നിയിരുന്നു. ഈ പുരയിടത്തെ വിഴുങ്ങും പോലെ . ചുറ്റിലുമുള്ള മരങ്ങളെയും മറ്റുമൊക്കെ ചുഴറ്റിയെടുത്ത് ഒത്ത നടുക്കുള്ള ഈ കെട്ടിടത്തിലേക്ക് പതിക്കും പോലെ ഒരു ചക്രവാതം. എല്ലാവരും അകത്ത് കയറി. ഞാനും. പെട്ടെന്നാണ് ഞാനത് ഓർത്തത്. വിറക് വെട്ടിയതൊക്കെ പുറത്താണ് .അത് നനഞ്ഞാൽ പിന്നെ ഉപയോഗിക്കാനാകാതെ ആവും. പുറത്ത് ഒരു ചെറിയ കെട്ടിടമുണ്ട് അത് തുറന്ന് അതിനുള്ളിലാക്കാനാണ് അമ്മാവൻ പറഞ്ഞത്. താക്കോൽ കൂട്ടം ഉണ്ട് കയ്യിൽ
“അളിയാ ഞാൻ അത് ചെന്ന് തുറക്കാം നീ ആ വിറകൊക്കെ അടുക്കി എടുക്ക്…” അരവിന്ദിനോട് വിളിച്ച് പറഞ്ഞ് ഞാൻ കാറ്റിനെതിരെ ഓടി.
പണ്ടേ ഞാൻ അത് ഒരു ചായ്പ്പാണെന്നാണ് കരുതിയിരുന്നത്. കാരണം കൊച്ചിലെ അത് പൂട്ടി കിടപ്പാണ്. പക്ഷെ അത് ഈ തറവാടിനെ താരതമ്യപ്പെടുത്തുമ്പോഴാണ് ചായ്പ്പ് . ശരിക്ക് അതൊരു കുഞ്ഞ് ഓടിട്ട വീടിന്റെ വലുപ്പമുണ്ട്. ഞാൻ താക്കോൽ കൂട്ടമെടുത്ത് തുറക്കാൻ നോക്കുമ്പൊഴാ പൂട്ടിന്റെ സ്ഥിതി ശ്രദ്ധിച്ചത്. ആകെ തുരുമ്പെടുത്ത് മൂടിയിരുന്നു അത്. ഞാൻ പിന്നെ താക്കോല് കണ്ടെത്താൻ നിന്നില്ല കല്ലെടുത്ത് ഒന്ന് തട്ടി. നിസാരം. പൂട്ട് ഊരി കളഞ്ഞ് വാതിൽ ഞാൻ തുറന്നു .
പെട്ടെന്നാണ് വലിയൊരു ശബ്ദത്തിൽ എന്തോ എന്നെ വന്ന് മൂടുന്ന പോലെ തോന്നിയത്.
വവ്വാൽ…….!
ജീവനും കൊണ്ട് ഓടണമെന്ന് തോന്നി. പക്ഷെ ഞാനവിടെ കുനിഞ്ഞിരുന്നു. രംഗം നിശബ്ദമായതോടെയാണ് ഞാൻ കണ്ണ് തുറന്നത്. ഊഫ് …. ബാറ്റ് മാൻ സിനിമയിലെ ഞാനിതുങ്ങളെ ഇങ്ങനെ കണ്ടിട്ടുള്ളൂ… ഇതിവെടുന്നാണിത്രേം , അതും പതിറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ഇതിനകത്ത്. ഞാൻ അമ്പരന്നു. എന്തായാലും മാറാലയെല്ലാം വവ്വാലുകള് അതിന്റെ കൂടെ കൊണ്ട് പോയി.
ഞാനാ ഇരുട്ടിനുള്ളിലേക്ക് ഊളി നോക്കി. ഫോണിലെ ഫ്ലാഷടിച്ച് ഉള്ളിലേക്ക് കടന്നു. പഴമയുടെ ദുർഗന്ധവും മാറാലയും പൊടിയുമൊക്കെ ധാരാളമുണ്ട്. ബട്ട് എന്നെ അതിശയിപ്പിച്ചത് അതല്ല. അത് ശരിക്കും ഒരു വീടായിരുന്നു. ഞാൻ കരുതിയ പോലെ ചായ്പ്പ് അല്ല . ഡൈനർ ടേബിൾ ചെയർ എല്ലാം ഉണ്ട്. ഫാസിനേറ്റിംഗ് . ഫ്ലാഷ് പൊക്കിയതും പെട്ടെന്ന് ചുവരലമാരയിൽ എന്റെ പ്രതിരൂപം കണ്ട് ഞാൻ തന്നെ ഞെട്ടി പോയി. ഫോൺ താഴെ വീണു. കുനിഞ്ഞെടുത്തതും തല എന്തിലോ കേറി തട്ടി.
അത് ഒരു ഡോർ നോബായിരുന്നു. പെട്ടെന്നുള്ള പ്രേരണയിൽ ഞാൻ ആ ഡ്രായറുടെ നോബ് വലിച്ച് തുറന്നു. കരകര ശബ്ദത്തോടെ അത് മടിച്ച് മടിച്ച് തുറന്ന് വന്നു. അതിൽ ആദ്യം തന്നെ ഞാൻ കണ്ടത് ഒരു പാവയായിരുന്നു. വളരെ പഴയ മോഡൽ പാവ . പിന്നെ കുറെ കളിപ്പാട്ടങ്ങൾ . ചെറുതും വലുതും.
അപ്പൊ ഇവിടെ ആരോ താമസിച്ചിരുന്നു. ഞാൻ ആ മേശ അടയ്ക്കാൻ തുനിഞ്ഞപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്. ഒരു ബുക്ക്. ഞാനാ കളിപ്പാട്ടങ്ങൾക്കിടയിൽ നിന്നും ആ ബുക്കെടുത്തു. അത് ഒരു ഡയറിയായിരുന്നു. ഒട്ടുമുക്കാലും എഴുതി തീർത്ത ഒരു ഡയറി. അതിനകത്തെ എഴുത്താണ് എന്നെ അമ്പരപ്പെടുത്തിയത്. അത് അത് മുഴുവൻ ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്. പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. അതിന് അകമ്പടിയോടെ ഒരു ഇടിയും . മഴ ആരംഭിച്ചിരിക്കുന്നു. അരവിന്ദിന്റെ ഒച്ച ദൂരെ കേൾക്കാം. ഞാൻ ആ ബുക്ക് മുണ്ടിനിടയിൽ തിരുകി മേശ അടച്ചു. വേഗം പുറത്ത് ചെന്ന് വിറകെല്ലാം അകത്താക്കി. കതകടയ്ക്കാൻ നേരം ഒന്ന് ശങ്കിച്ചു. എങ്ങനെ പൂട്ടും. ചായ്പ്പല്ലേ എന്ന് കരുതിയാണ് പൂട്ടുപൊളിച്ചത്. ഇപ്പൊ എന്തോ അത് പൂട്ടണമെന്ന് മനസ്സ് പറയുന്നു. വിലപിടിപ്പുള്ള എന്തോ ….. ആഹ്… കൊളുത്തിട്ടു. താഴ് നാളെ സങ്കടിപ്പിക്കാം. ഞാനോടി വീട്ടിനുള്ളിൽ കടന്നു. അരവിന്ദും .
