“ കണ്ണന് എന്നെ മനസ്സിലായോ?”
“ ഉവ്വ്. നീതുച്ചേച്ചി അല്ലേ… ടീച്ചർ ഫോട്ടോ കാണിച്ച് തന്നിട്ടുണ്ട്.” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ അച്ഛൻ മരിച്ചെന്നറിഞ്ഞു. മൈ കൺഡോളൻസ്സ്. അതിരിക്കട്ടെ, പഠിത്തമൊക്കെ എങ്ങനെ പോകുന്നു?”
“ കുഴപ്പമില്ല ചേച്ചി. ടീച്ചറുണ്ടായതുകൊണ്ട് എല്ലാം സിസ്റ്റമാറ്റിക്കാ. ചേച്ചിയുടെയോ? തിരുവനന്തപുരത്ത് നിന്ന് എപ്പൊ വന്നു?”
“ അതൊക്കെ വന്നു.” അവളൊന്ന് നിർത്തി.
“ പിന്നേ.. ഞാൻ വന്നതേ, കണ്ണനെ ഒന്ന് കാണണമെന്ന് കരുതിയാ.”
“ എന്താ ചേച്ചി?”
അവൾ അടുക്കളയിലേക്ക് ഒന്ന് എത്തിനോക്കിയിട്ട് പറഞ്ഞു.
“ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇനി കണ്ണൻ ഈ വീട്ടിൽ വരരുത്. ഇയാളെയും അമ്മയെയും പറ്റി നാട്ടുകാര്‍ പലതും പറയുന്നുണ്ട്. എന്റെ കല്യാണം ഏകദേശം സെറ്റായിരിക്കുകയാണെന്ന് അറിയാമല്ലോ. ഞാനായിട്ട് കണ്ടെത്തിയ ആളാ. രണ്ട് കൊല്ലം കഴിഞ്ഞ് നടത്താനാ ഉദ്ദേശിച്ചേക്കുന്നത്. ഈ അവസ്ഥയില്‍ പെണ്ണിന്റെ അമ്മയെപ്പറ്റി നാട്ടില്‍ ഓരോ സംസാരമുള്ളത് പയ്യന്റെ വീട്ടുകാരുടെ ചെവിയിലെത്തി എന്റെ ജീവിതം കൂടി നശിപ്പിക്കണോ?”
കണ്ണൻ ഒന്നും മിണ്ടിയില്ല. അവനിത് അപ്രതീക്ഷിതമായിരുന്നു. നീതുവിനെ കണ്ടതിന്റെ എല്ലാ സന്തോഷവും തകർന്നു.
“ ചിലതൊക്കെ അച്ഛനോടും ആരോ പറഞ്ഞുകൊടുത്തിട്ടുണ്ട്. അച്ഛനും ഇതുതന്നെയാ നിന്നോട് പറയാന്‍ പറഞ്ഞത്.”
അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോഴേക്കും അംബിക ഓടിവന്നു.
“ നീയെങ്ങോട്ടും പോകണ്ട കണ്ണാ. ഇവൾ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ഇത്രയും കാലം എന്നെ തനിച്ച് ജീവിക്കാൻ വിട്ടിട്ട് ഇപ്പൊ കേറിവന്ന് ഓരോന്ന് പറയുന്ന ഇവടെ വാക്കിനോട് എനിക്ക് പുച്ഛം മാത്രമേയുള്ളൂ.”
“ ഓഹോ… അതിനുള്ള പ്രതികാരമായിരുന്നോ കണ്ടവന്മാരെ എപ്പോഴും വീട്ടിൽ വരുത്തി സൽക്കരിച്ച് ആളുകൾക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി കൊടുക്കുന്നത്?” നീതു പുച്ഛിച്ച് ചിരിച്ചു.
“ ച്ഛി.. നിർത്തെടി… നിന്റെ അച്ഛനെന്ന് പറയുന്ന മനുഷ്യന്‍ എന്നെയിവിടെ ആക്കിയിട്ട് അവിടെ ചെയ്യുന്നതൊക്കെ പൊന്നുമോൾക്കും അറിയാവുന്നതാണല്ലോ. അതൊന്നും ചോദ്യം ചെയ്യാൻ ഈ ഉത്സാഹമില്ലല്ലോ. അതെങ്ങനെയാ.. അപ്പൊ തന്തപ്പടീടെ കാശ് വേണം! ആയിക്കോ.. പക്ഷേ അതിന് തള്ള മരിച്ച ഒരു കൊച്ചിനോട് ഞാനിത്തിരി സ്നേഹം കാണിച്ചതിന് ഇങ്ങനെ ഉരുകേണ്ട കാര്യമില്ല!”
കണ്ണൻ പതിയെ എഴുന്നേറ്റു.
“ വേണ്ട ടീച്ചറേ… എന്നെ ചൊല്ലി നിങ്ങളാരും വഴക്കിടണ്ട. ഞാൻ കാരണം ടീച്ചറുടെ കുടുംബത്തിലൊരു പ്രശ്നം ഉണ്ടാകരുത്. എനിക്കത് സഹിക്കാൻ കഴിയില്ല. ഇനി ഞാൻ ആർക്കുമൊരു ബുദ്ധിമുട്ടാവില്ല.” അവൻ ഗദ്ഗദത്തോടെ പറഞ്ഞു.
“ ബുദ്ധിമുട്ടോ? കണ്ണന് അറിയുമോ, കഴിഞ്ഞ ആറേഴ് വർഷമായി ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാ. ഇവളുടെ അച്ഛനെന്ന് പറയുന്നയാൾ രണ്ട് വർഷത്തിലൊരിക്കൽ ഒരു ചടങ്ങ് പോലെ വന്നിട്ട് പോകും. പിന്നെ കടമ തീർക്കാൻ വർഷത്തിൽ കുറച്ച് ഫോൺ കോള്. ഇടയ്ക്കിടെ ഓരോ മെസ്സേജ്. തീർന്നു! അതാണ് ഞാനും അങ്ങേരും തമ്മിലുള്ള ബന്ധം. ആകെയുള്ള ഒരാശ്വാസം ഇവളായിരുന്നു. പക്ഷേ എന്ത് ചെകുത്താൻ ബാധിച്ചതാണെന്ന് അറിയില്ല. ഇവളും എന്നിൽ നിന്ന് എന്നോ അകന്നു. പ്ലസ് ടൂവിന് മനപ്പൂര്‍വ്വം ദൂരെ ചേർന്നതും അത് കഴിഞ്ഞ് അവിടെ കണ്ടവന്റെ കൂടെ ലിവിംഗ് ടുഗതർ നടത്തിപ്പോഴൊന്നും ഇവൾക്ക് ഈപ്പറഞ്ഞ നാണക്കേടും മാനക്കേടും ഇല്ലായിരുന്നു. അമ്മയെന്നൊരു ജീവി ഇവിടുണ്ടെന്ന് ചിന്തിച്ചിട്ടില്ല ഇവള്. ആ അവൾ ഇന്നലെ പെട്ടെന്നൊരു ദിവസം വന്ന് കേറിയപ്പോഴേ ഞാനൂഹിക്കണമായിരുന്നു. സ്നേഹം കൊണ്ടല്ല, എന്തോ ദുരുദ്ദേശ്യം കൊണ്ടാണെന്ന്. ഇനി നീ പറ, ഇവരെയൊക്കെ ഇനിയും എന്തിനാ ഞാൻ നോക്കിയിരിക്കുന്നത്? ഇവളുടെ വാക്കും കേട്ട് എൻ്റെ മോൻ ഇവിടെയിനി കാല് കുത്തില്ലെങ്കിൽ പിന്നെയീ ടീച്ചറമ്മ ജീവനോടെ ഉണ്ടാവില്ല. ചങ്കിൽ തട്ടിയാ ഈ പറേന്നത്..” അംബിക ഉറച്ച സ്വരത്തില്‍ പറഞ്ഞുതീർത്തു.
