“ അതൊന്നും വേണ്ടടാ. അതൊക്കെ ഒത്തുതീർപ്പായി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കല്യാണം നടക്കും. പക്ഷേ…” അവളൊന്ന് നിർത്തി. എന്തോ പറയാന്‍ മടിക്കുന്നത് പോലെ.
“ എന്താ ടീച്ചറമ്മേ… വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ടീച്ചറ് എന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നുണ്ട്.”
“ ഒന്നുമില്ലെടാ… പിന്നെ പറയാം. നീ പൊക്കോ… അടുത്താഴ്ച കാണാം.”
ഒരു നിമിഷം അംബികയെ ഒന്ന് നോക്കി അവൻ കാറിൽ കേറാനൊരുങ്ങി. പെട്ടെന്നാണ്, എന്തോ ബോധോദയം വന്നത് പോലെ അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവനെ പുറകോട്ട് വലിച്ചത്.
“ കണ്ണാ…”
“ എന്താ ടീച്ചറമ്മേ…” അവൻ തിരിഞ്ഞുനിന്നു.
അവൾ അതിന് ഉത്തരം പറഞ്ഞില്ല. പകരം എത്തിവലിഞ്ഞ് അവനിലേക്ക് ഉയർന്നു. പിന്നെ അവന്റെ നെറ്റിയിൽ… കണ്ണുകളിൽ… കവിളുകളിൽ… താടിയിലൊക്കെ കൊച്ചു കുട്ടിയെ പോലെ അവൾ ഉമ്മകൾ നിരത്തി. ചുംബനങ്ങളുടെ വേഗതയും ചടുലതയും ഏറിയേറി വന്നു. ഭ്രാന്തമായി അവനിൽ തുരുതുരാ ഉമ്മകൾ ചൊരിഞ്ഞു. ഒടുവില്‍… ഒരു സെക്കന്റ് നേരത്തേക്ക്… ഒരു സെക്കന്റ് നേരത്തേക്ക് മാത്രം, അവളുടെ വിതുമ്പുന്ന ചുണ്ട് അവന്റേതിൽ അമർന്നു. അവളുടെ മലർന്ന ചുണ്ടുകൾ അവന്റെ മീശ കൂട്ടി ചെറുതായി ഒന്ന് നൊട്ടിവലിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൻ മുഖമകറ്റി അവരെ നോക്കി. ആ വെളുത്ത മുഖത്തിന്റെ തുടുത്ത കവിളുകളിലൂടെ കണ്ണീർ ചാലുതീർത്ത് ഒഴുകുന്നുണ്ടായിരുന്നു. സിന്ദൂരപ്പൊട്ടിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. ടീച്ചർ കണ്ണുകൾ ഇറക്കിപ്പിടിച്ചിരിക്കുന്നു. നെഞ്ചുപൊട്ടുന്ന ദുഃഖം അവരെ അലട്ടുന്നുണ്ടെന്ന് അവനു തോന്നി.
“ എന്താ ടീച്ചറമ്മേ ഇത്… ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ… അടുത്താഴ്ച നമുക്കൊന്നിച്ച് ചേച്ചിയെ കണ്ട് സംസാരിക്കാം. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാം. കല്യാണം കഴിയുന്ന വരെ ചേച്ചി അവിടെ നിൽക്കട്ടെ. കണ്ണ് തുടച്ചേ…” കണ്ണൻ അവരുടെ കണ്ണീർ തുടച്ചുകൊടുത്തു. മെയ്യ് തളരുന്നത് പോലെ അംബിക കുറച്ച് നേരം അവന്റെ മാറത്ത് ചാഞ്ഞുകിടന്നു.
“ എന്റെ മോന്‍ നന്നായി പഠിക്കണം കേട്ടോ…” പതിഞ്ഞ സ്വരത്തില്‍ അവൾ പിറുപിറുത്തു.
രണ്ടുമിനിറ്റെങ്കിലും അവന്റെ നെഞ്ചിൽ അവൾ ചുണ്ടമർത്തി നിന്ന് കാണണം. ഇനിയൊരിക്കലും ഒരു കൂടിക്കാഴ്ച ഇല്ലാത്തത് പോലെ ആ ശരീരത്തിലാകെ അവളുടെ വിരലുകൾ ഇഴഞ്ഞുനടന്നു. ഭൂലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും അവന്റെ ശരീരശാസ്ത്രം സ്വന്തം മനസ്സിൽ പതിഞ്ഞിരിക്കണം എന്നതുപോലെ. പിന്നെ യാത്രാമൊഴി നേർന്നു.
ടീച്ചറുടെ മൂർദ്ധാവിൽ അലസമായി പാറിപ്പറന്ന് കിടന്ന മുടിയിഴകളിൽ നനുത്ത ചുംബനം നൽകി അവൻ യാത്ര പറഞ്ഞിറങ്ങി. ഇനിയൊരിക്കലും തമ്മില്‍ കാണില്ലെന്ന് അറിയാതെ കണ്ണൻ കാറോടിച്ച് കണ്ണിൽനിന്ന് മറയവേ അംബിക ചങ്ക് പൊട്ടിക്കരഞ്ഞു.
വീട്ടിലെത്തിയിട്ടും അവന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അംബികയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടാം ദിവസം പെട്ടെന്ന് ടീച്ചറുടെ ഫോൺ സ്വിച്ച് ഓഫായി. പിന്നീട് എത്ര വിളിച്ചിട്ടും കിട്ടാഞ്ഞിട്ട് അവനാകെ പരിഭ്രമിച്ചു. അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോയി. പക്ഷേ അവിടെ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ നീതു ഡിസ്ചാര്‍ജ് വാങ്ങിപ്പോയെന്നാണ് അറിഞ്ഞത്. നീതു എന്ന പേഷ്യന്റിനെ ആരെങ്കിലും അന്വേഷിച്ച് വന്നാൽ തരാൻ ഒരു കവറും ടീച്ചർ ഏല്പിച്ചെന്ന് അറിഞ്ഞു. അത് തനിക്കുള്ളതാണെന്ന് തിരിച്ചറിഞ്ഞ് അവനത് തുറന്നുനോക്കി. അക്ഷരങ്ങളിലൂടെ കണ്ണോടിക്കവേ അവന്റെ കൈകൾ വിറച്ചു.
“ കണ്ണാ… ഇനിയൊരിക്കലും ആർക്ക് വേണ്ടിയും ഉപേക്ഷിക്കില്ലെന്ന് പറഞ്ഞ മോനെ, മോൾക്ക് വേണ്ടി ഉപേക്ഷിച്ച് ഈ അമ്മ കടല് കടക്കുകയാണ്. അന്വേഷിക്കരുത്. വിധിയുണ്ടെങ്കിൽ ഇനിയും കാണാം. ഇല്ലെങ്കില്‍…. ഇല്ലെങ്കിൽ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാം. കൂടുതലൊന്നും എഴുതാൻ ശക്തിയില്ല. മാപ്പ്.”
എഴുതിയത് പൊയ് വാക്കാണോ എന്നറിയാൻ വീട്ടിലെത്തിയിട്ടും പലകുറി അവനാ കത്ത് വായിച്ചുനോക്കി. അക്ഷരങ്ങൾ കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. കണ്ണീർ വന്ന് മറഞ്ഞ് വരികൾ അവ്യക്തമായതോടെ അവനാ കത്ത് കീറിക്കളഞ്ഞു.
