ഇനിയാർക്ക് വേണ്ടി? എന്തിന് വേണ്ടി? സ്വബോധത്തോടെയിരുന്നാൽ ഇരുട്ടിവെളുക്കും മുന്നേ ഭ്രാന്ത് പിടിക്കുമെന്ന് അവന് ഉറപ്പായി. അന്നാദ്യമായി ബിവറേജിൽ പോയി ഒരു പൈന്റ് വാങ്ങി വന്നു. ജീവിതത്തിലെ ആദ്യത്തെ വെള്ളമടി ആയതുകൊണ്ട് എത്ര വെള്ളം ചേർക്കണം എന്നൊന്നും അറിയില്ലായിരുന്നു. കൂമ്പു വാടുന്നതുവരെ കുടിച്ചു. ടീച്ചറിന്റെ വേർപാട് അവനെ അത്രയ്ക്ക് ഉലച്ചിരുന്നു.
ഇതുവരെയുള്ള ജീവിതം അവനൊന്ന് ഓടിച്ചുനോക്കി. ആറേഴ് വർഷമായി തന്റെ ഇരട്ടപ്പേരുമായി പൊരുത്തപ്പെട്ട് വരികയായിരുന്നു. പിന്നീട് ടീച്ചറുമായി ചേർത്ത് ഉണ്ടാക്കിയ കഥകളും കണ്ടില്ലെന്ന് നടിച്ചു. അവരായിരുന്നു ധൈര്യവും പ്രചോദനവും. ഇപ്പോൾ അച്ഛന് പിന്നാലെ അവരും പോയപ്പോൾ ഒറ്റപ്പെട്ടൽ വീണ്ടും ശ്വാസം മുട്ടിക്കുന്നു. ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.
അങ്ങനെയാണ് അവന്‍ ആ രാത്രി നാട് വിട്ടു പോകാന്‍ തീരുമാനിക്കുന്നത്. ആ നാട് ഓര്‍ക്കുവാന്‍ നല്ലതൊന്നും നല്‍കാതെ അവനെ അത്രയ്ക്കും വിഷമിപ്പിച്ചിരുന്നു. ജീവിക്കുവാനോ പ്രതീക്ഷിക്കുവാനോ ഒന്നും ഇല്ല. ആരും ഇല്ല. ആളുകളുടെ മുഖത്ത് പോലും നേരെ നോക്കാൻ പോലും തോന്നുന്നില്ല. നശിച്ച നാട്. വെളുപ്പിനുള്ള ട്രെയിനിൽ പോകാം, എങ്ങോട്ടെങ്കിലും. അത് ഓര്‍ത്താണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. മദ്യം തലയ്ക്ക് പിടിച്ചിട്ട് പോലും ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ താമസിച്ചു.
പാതിരാ കഴിഞ്ഞുകാണും. നല്ല ഉറക്കം പിടിച്ചുവരുന്ന സമയത്താണ് വാതിലിൽ ശക്തിയായ മുട്ട് കേട്ടത്.
അർദ്ധരാത്രിയിൽ ആരാ ഇവിടെ വന്ന് മുട്ടാൻ? കണ്ണൻ കണ്ണ് തിരുമ്മി വാതിൽ തുറന്നു. കള്ള് തലയ്ക്ക് പിടിച്ചത് കാരണം കണ്ണ് തെളിയുന്നില്ല. എങ്കിലും അവൻ കണ്ടു, പേടിച്ച മാൻപേടയെ പോലൊരു പെണ്ണിനെ, ഒരു പ്ലാസ്റ്റിക് കവറില്‍ തുണി ആണെന്ന് തോന്നുന്നു. നെഞ്ചിനോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ മുഴുവന്‍ ഭയം.
“എന്താ?? എന്ത് വേണം ?”
“ ഞാൻ… എന്നെ അറിയില്ലേ? അപ്പുറത്തെ വീട്ടിലെ സതീശന്റെ ഭാര്യയാ. കണ്ണന് ഓർമ്മ കാണും.. മായ… പണ്ട് കുറച്ച് ദിവസം ഇയാളവിടെ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ട്.”
അവനത് സത്യമാണോന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കള്ളിന്റെ വീര്യത്തിൽ മുഖം വ്യക്തമാകുന്നില്ല. കണ്ണ് ഒന്നൂടെ തിരുമ്മി നോക്കി. അതെ… മായേച്ചി. പണ്ടത്തെ തന്റെ കളിക്കൂട്ടുകാരി.
