തുളസിദളം – 8അടിപൊളി  

വിവേക് ഒന്ന് നിർത്തി കണ്ണ് തുടച്ചു, എല്ലാം കേട്ട് തലകുനിച്ചിരിക്കുന്ന ശില്പയെ നോക്കി പുച്ഛച്ചിരി ചിരിച്ചു

“പക്ഷേ ദൈവം, അവളുടെ കൂടെയായിരുന്നു, മരിക്കും മുന്നേ അവൾ അയച്ച ആത്മഹത്യാ സന്ദേശം ആ കൂട്ടുകാരന് കിട്ടി… എല്ലാത്തിനോടും പകരം ചോദിക്കാൻ അവൻ തിരികെ വന്നു…”

അവൻ വല്ലാത്ത ഭാവത്തോടെ പറഞ്ഞ് നിർത്തി

“ആ സഹോദരൻ ആരാന്നറിയോ…? എന്റെ ശരത്… ആ സഹോദരി ആരാന്നറിയോ…? ശരണ്യ… ഞങ്ങളുടെ ചാരു… ആ കൂട്ടുകാരൻ ആരാന്നറിയോ…? ഈ ഞാൻ… പലിശക്കാരൻ ആരെണെന്നറിയോ…? രാജേന്ദ്രൻ… നിന്റെ തന്ത… പിന്നേ അയാളുടെ കൂട്ടുകാർ… മഹിയും സുരേഷും… വിടില്ല ഞാൻ ഒരുത്തനേം… എണ്ണിയേണ്ണി കണക്ക് പറയിക്കും ഞാൻ…”

ശില്പ എല്ലാം കേട്ട് തലകുനിച്ചിരുന്നു,

“നീയെന്നോട് ചെയ്തതിന്… അത് ഞാൻ അവധിക്ക് വയ്ക്കുവാ… നിന്നെ പണ്ട് ഞാൻ സ്നേഹിച്ചിരുന്നു എന്ന ഒരേ ഒരു കാരണത്താൽ മാത്രം… പക്ഷേ നിന്റെ വലങ്കയ്യില്ലേ…? നിന്റെ തന്ത… ആ വലംകൈ ഞാൻ വെട്ടിയിരിക്കും…”

അവൻ മുറുകിയ മുഖത്തോടെ പറഞ്ഞ് നിർത്തി പിന്നീട് പതിയെ നടന്ന് നീങ്ങി,

എല്ലാം കേട്ട് ശില്പ അനങ്ങാൻ വയ്യാതെ ഇരുന്നുപോയി

••❀••

ശില്പ തറവാട്ടിലെത്തുമ്പോൾ നന്ദനത്തിലെ കാറ് വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു ശിൽപയുടെ മുഖത്ത് പുച്ഛം തെളിഞ്ഞു, അവൾ അകത്തേക്ക് കയറി, അകത്ത് ശോഭയും നന്ദനും ഇരിക്കുന്നുണ്ടായിരുന്നു, അവൾ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു, ശോഭ എഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ ചേർത്തുപിടിച്ചു പുഞ്ചിരിച്ചു, ശില്പയും വരുത്തിയ ഒരു പുഞ്ചിരി അവർക്ക് കൊടുത്തു,

“മോളെവിടെ പോയതാ…?”

ശോഭ വാത്സല്യത്തോടെ ചോദിച്ചു

“ഞാൻ ടൌൺ വരെ പോയി ആന്റി…”

അവൾ പറഞ്ഞു

ശിൽപയുടെ നോട്ടം അവളെത്തന്നെ ഉറ്റുനോക്കിയിരുന്ന നന്ദനിൽ എത്തി നിന്നു, ശില്പ പതിയെ നോട്ടം പിൻവലിച്ച് മുഖം കുനിച്ചു,

“ഉത്സവമല്ലേ അപ്പൊ ഇവിടെവരെ വന്ന് മോളേകണ്ട് പോകാന്നു കരുതി, മാത്രല്ല വൃന്ദമോൾടെ ജാതകം ഞങ്ങടെ കയ്യിലായിപ്പോയി അതൂടെ തന്നിട്ട് പോകാന്ന് കരുതി…”

ശോഭ പുഞ്ചിരിയോടെ പറഞ്ഞു

ശില്പക്ക് അവരുടെ സാന്നിദ്യം വല്ലാത്ത അസ്വസ്ഥത തോന്നി

“പിന്നെ ഇവിടൊരാൾ ഇന്നലെ വന്നിട്ട് മോളറിഞ്ഞില്ല എന്ന് പറഞ്ഞു… എന്ത് പറ്റി പിണങ്ങിയോ രണ്ടാളും…”

ശോഭ നന്ദനെ നോക്കിപ്പറഞ്ഞു

“ഏയ്‌… ഇല്ലാന്റി…”

ശില്പ പറഞ്ഞു

“എന്തായാലും രണ്ടുപേരും സംസാരിച്ച് പിണക്കം വല്ലോമുണ്ടങ്കി മാറ്റിയേക്ക്…”

അവർ പിന്നെയും പറഞ്ഞു

“ചെല്ലടാ…”

ശോഭ നന്ദനെ നോക്കിപ്പറഞ്ഞു

അതുകേട്ട് നന്ദൻ എഴുന്നേറ്റ് ശില്പയെ നോക്കി പിന്നീട് പുറത്തേക്ക് നടന്നു, ശില്പ അവന്റെ പിന്നാലെ നടന്നു

“എന്താ ശിൽപയുടെ ഉദ്ദേശം…”

മുഖത്തെ മാവിന്റെ ചുവട്ടിൽ നിന്ന് നന്ദൻ ഗൗരവത്തിൽ ശില്പയോട് ചോദിച്ചു

“എന്തുദ്ദേശം…?”

അവൾ ചോദിച്ചു

“തനിക്കീ കല്യാണത്തിന് താല്പര്യമില്ലേ…?”

“അതെന്താ നന്ദേട്ടൻ അങ്ങനെ ചോദിക്കുന്നത്…?”

“പിന്നെങ്ങനെ ചോദിക്കണം…? എന്റെ ഒരു കാൾ അറ്റന്റ് ചെയ്തിട്ട് എത്ര ദിവസമായെന്നറിയോ…? വീട്ടീന്ന് അമ്മ വിളിച്ചാൽ പോലും താൻ കാൾ എടുക്കില്ല… പിന്നേ ഞാനെന്താ കരുതേണ്ടത്…?”

അവൻ ചോദിച്ചു

“അത്.. ഇവിടെ ഉത്സവത്തിന്റേം മറ്റും തിരക്കായതുകൊണ്ടാ നന്ദേട്ടാ… പലപ്പോഴും ഫോൺ മുറിയിൽ വച്ചിട്ട് മറന്ന് പോകും…”

“മ്…”

നന്ദൻ ഒന്ന് മൂളി.

“നന്ദേട്ടനിന്ന് പൂജ കഴിഞ്ഞല്ലേ പോകുള്ളൂ…?”

അവൾ അവനെ ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു

“മ്… സന്ധ്യയ്ക്ക് അച്ഛനും വരും…”

അവൻ പറഞ്ഞു, പിന്നീട് അവർ അവിടെനിന്ന് കുറച്ചുനേരം സംസാരിച്ചു, അതിനുള്ളിൽ ശില്പ അവന്റെ മനസ്സിലെ സംശയങ്ങളെല്ലാം മാറ്റിയെടുത്തിരുന്നു,

••❀••

ദേവി വിഗ്രഹം അന്നത്തെ പൂജയോടെ ആചാരങ്ങൾ പാലിച്ച് കാവിൽ പ്രതിഷ്ഠിക്കും, പൂജകൾ മുറപോലെ നടന്നുകൊണ്ടിരുന്നു, കക്കാട് തിരുമേനിയും പൂജയിൽ പങ്കെടുത്തു,

തറവാട് മുറ്റത്തെ കളത്തിന് മുന്നിൽ അദ്ദേഹം ധ്യാനനിമഗ്നനായി ഇരുന്നു ധ്യാനത്തിൽ നിന്നുണർന്ന കക്കാട് തിരുമേനി മുഖമുയർത്തി എല്ലാവരെയും നോക്കി,

“ആരാ ഇന്ന് മുതൽ കാവിൽ വിളക്ക് വയ്ക്കുന്നത്…?”

അദ്ദേഹം ചോദിച്ചു

“അത്… എന്റെ മകൾ ശില്പയാണ് തിരുമേനി…”

ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുന്നേ രാജേന്ദ്രൻ പറഞ്ഞു

“ആ കുട്ടിയൊന്ന് മുന്നിലേക്ക് നീങ്ങി നിൽക്കു…”

അദ്ദേഹം പറഞ്ഞു,

ശില്പ മുന്നിലേക്ക് നീങ്ങി നിന്നു

“ഏതാ കുട്ടീടെ ജന്മനക്ഷത്രം…”

“ആയില്യം…”

അവൾ പതിയെ പറഞ്ഞു

അദ്ദേഹം അവളെയൊന്ന് നോക്കി പിന്നീട് കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് ചുവന്ന പുഷ്പം നേദിച്ചു, പിന്നീട്ദ്ദേഹം കണ്ണുകൾ തുറന്നു

“അല്ല… ഈ കുട്ടിയല്ല… കാർത്തിക നക്ഷത്രത്തിൽ ജനിച്ച കുട്ടിയെയാണ് കാണുന്നത്… അങ്ങനൊരുകുട്ടി ഈ തറവാട്ടിലുണ്ടോ…?”

അദ്ദേഹം ചോദിച്ചു

എല്ലാവരും പരസ്പരം നോക്കി പിറുപിറുത്തു,

“ഇപ്പൊ ഇവിടെ ഇല്ലെച്ചാലും ഇനീം വന്നുകൂടായ്ക ഇല്ല… കാവിലമ്മയുടെ ഇച്ഛ… അത് നടക്കും…”

അത് കേട്ട് എല്ലാരിൽനിന്നും മാറി ആരുടെയും ശ്രദ്ധ പെടാതെ ദൂരെ മാറി ഇരുന്ന കാക്കാത്തിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അവർ പതിയെ കണ്ണുകളടച്ചു, അവരുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ട് ഒന്ന് തിളങ്ങി,

അതേസമയം ഒരു നിലവിളി കേട്ട് എല്ലാരുടെയും ശ്രദ്ധ അവിടെക്കായി

നിലവിളക്കിൽ എണ്ണ പകർന്നുകൊണ്ടിരുന്ന വൃന്ദയുടെ ധാവണിത്തുമ്പിൽ തീ പടർന്നു, അത് കണ്ട കൂടെ നിന്നവർ ചേർന്ന് അത് കെടുത്തി, അവരുടെ നിലവിളിയാണ് ഉയർന്ന് കേട്ടത്,

“അയ്യോ… ദുശ്ശകുനമാണല്ലോ…”

ആരോ കൂട്ടത്തിൽ വിളിച്ചു പറഞ്ഞു

“ഈ അസത്ത് കാരണം പൂജ മുടങ്ങിയല്ലോ…”

ബന്ധുക്കളിലാരോ വിളിച്ചു പറഞ്ഞു

അത് കേട്ട വൃന്ദയുടെ കണ്ണ് നിറഞ്ഞു, ധാവണിയിൽ തീ പിടിച്ചത് കണ്ട് അവൾ വല്ലാതെ പേടിച്ചിരുന്നു

കക്കാട് തിരുമേനി അവളെ തന്നെ നോക്കിയിരുന്നു, പതിയെ അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

“കുട്ടി മുന്നോട്ട് വരിക…”

അദ്ദേഹം വൃന്ദയെ അരികിലേക്ക് വിളിച്ചു

അവൾ ഭയത്തോടെ അദ്ദേഹത്തിനരികിലേക്ക് നടന്നു,

അവളെടുത്ത് വരുന്നവരെ തിരുമേനി അവളെത്തന്നെ ഉറ്റുനോക്കിയിരുന്നു,

“കുട്ടി ഈ തറവാട്ടിലെ അംഗം തന്നല്ലേ…”

അദ്ദേഹം പുഞ്ചിരി വിടാതെ ചോദിച്ചു

അവൾ ഭയത്തോടെ തലയാട്ടി,

“കുട്ടി കളത്തിന് മുന്നിലിരിക്കു…”

അദ്ദേഹം പറഞ്ഞു

വൃന്ദ തൊഴുകയ്യോടെ കളത്തിന് മുന്നിലിരുന്നു,

“ഈ കുട്ടിയുടെ ജാതകം കാണിക്കു…”

അവിടെനിന്ന വിശ്വനാഥനോടായി പറഞ്ഞു

വിശ്വനാഥൻ തിരിഞ്ഞ് നളിനിയെ നോക്കി

പെട്ടെന്ന് അവിടെയുണ്ടായിരുന്ന ശോഭ തന്റെ ബാഗിൽ പരതി വൃന്ദയുടെ ജാതകം നളിനിയുടെ കയ്യിലേൽപ്പിച്ചു, അത് കണ്ട രാജേന്ദ്രന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി

Leave a Reply

Your email address will not be published. Required fields are marked *