••❀••
പൂജാമുറിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചു രാവിലത്തെ പൂജയെല്ലാം കഴിഞ്ഞു രാജേന്ദ്രൻ ഉമ്മറത്ത് നിൽക്കുമ്പോഴായിരുന്നു ശ്രീകുമാറിന്റെ കാറ് ഗേറ്റ് കടന്ന് വരുന്നത് അയാൾ കാണുന്നത്, അയാളുടെ മുഖമൊന്നു മുറുകി, മുറ്റത്ത് കാറ് നിർത്തി ശ്രീകുമാറും മായയും കിച്ചയും ഇറങ്ങി, അവർ ചിരിയോടെ നടന്ന് രാജേന്ദ്രന്റെ അടുത്ത് ചെന്നു,
“സുഖമാണോ രാജേന്ദ്രാ…?”
ചിരിയോടെ തന്നെ ശ്രീകുമാർ ചോദിച്ചു
“നീയെന്താടാ ഇവിടെ…?”
രാജേന്ദ്രൻ മുറുകിയ മുഖത്തോടെ ചോദിച്ചു
“ഹ… അതെന്ത് ചോദ്യ രാജേന്ദ്രാ… കാലം മാറിയത് രാജേന്ദ്രൻ അറിഞ്ഞില്ലേ, നിന്റെ ഭരണമൊക്കെ തീരാൻ പോവുല്ലേ… അപ്പൊ ഇവിടെ ചില മാറ്റങ്ങളൊക്കെ വരും, അതിലൊന്നാ ഇത്…”
ശ്രീകുമാർ പറഞ്ഞു,
രാജേന്ദ്രൻ ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ചുവച്ച് അയാളോന്ന് ചിരിച്ചു
“അയ്യോ അതോർത്ത് നീ വിഷമിക്കണ്ട, എന്തൊക്കെ മാറ്റം വന്നാലും ആരും ഈ രാജേന്ദ്രന്റെ രോമത്തിൽ തൊടില്ല, പൂച്ചയുടെ ജന്മമാ എന്റേത്… വീണാലും നാലുകാലിലെ വീഴു…”
രാജേന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു
“ഏത് തുടക്കത്തിനും ഒരവസാനമില്ലേ രാജേന്ദ്രാ… നിന്റവസാനം തുടങ്ങിക്കഴിഞ്ഞു, ഒന്നും രണ്ടുമല്ല ഈ കുടുംബത്തിലെ നാല് മരണങ്ങൾക്കാ നീ ഉത്തരം പറയേണ്ടത്, കൂടാതെ സാമ്പത്തിക തട്ടിപ്പുകളും, എല്ലാത്തിന്റേം അന്വേഷണം തീരാറായിട്ടുണ്ട്, നീയറിഞ്ഞുകാണില്ല ഇങ്ങനൊരു അന്വേഷണം നടക്കുന്നത്… നീ വലിയ പിടിപാടുള്ള ആളല്ലേ…? അതുകൊണ്ട് എല്ലാം രഹസ്യമായിരുന്നു…”
രാജേന്ദ്രനിൽ ഒരു നടുക്കമുണ്ടായി, അത് കണ്ട് ശ്രീകുമാർ ഒന്ന് പുച്ഛിച്ചു ചിരിച്ചു,
“ആ… ശ്രീകുമാർ, വാടോ, എന്താ അവിടെത്തന്നെ നിൽക്കുന്നത്, അകത്തേക്ക് വാ എല്ലാരും…”
വിശ്വനാഥൻ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു, എല്ലാവരുടെയും ശ്രദ്ധ വിശ്വനാഥന് നേർക്കായി, ശ്രീകുമാറും മറ്റുള്ളവരും വിശ്വനാഥനെ നോക്കി ചിരിച്ചു
“അളിയനറിയില്ലേ ശ്രീകുമാറിനെ…?”
വിശ്വനാഥൻ രാജേന്ദ്രനോട് ചോദിച്ചു,
അറിയാം എന്ന് ചുണ്ടിലൊരു ചിരി വരുത്തിക്കൊണ്ട് തലയാട്ടി,
വിശ്വനാഥൻ അവരെയും കൂട്ടി ഉള്ളിലേക്ക് നടന്നു
രാജേന്ദ്രന്റെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമം ഉരുണ്ടുകൂടിയിരുന്നു,
••❀••
രാജേന്ദ്രൻ ടെൻഷനോടെ മുറിയിലേക്ക് വന്ന് എന്തോ ആലോചിച്ച് ഉലാത്തി, ഷെൽഫ് തുറന്ന് ഒരു മദ്യക്കുപ്പിയെടുത്ത് മദ്യം വായിലേക്കൊഴിച്ചു, തൊണ്ട പൊള്ളുന്ന എരിവോടെ മദ്യം ആമാശയത്തിലേക്കോഴുകി, അപ്പോഴാണ് ശില്പ അവിടേക്ക് വന്നത്, വന്നപാടെ അസ്വസ്ഥതയോടെ അവൾ കട്ടിലിൽ കയറി ഇരുന്നു,
“അച്ഛനെന്താ ഒരു ടെൻഷൻ പോലെ…??”
ശില്പ അയാളോട് ചോദിച്ചു
“ഏയ്… ഒന്നൂല്ല മോളെ…”
“അല്ല… എന്തോ ഉണ്ട്…”
അവൾ പിന്നെയും ചോദിച്ചു
“അത്… എന്റെയുള്ളിൽ തിരികെടാതെ കിടക്കുന്ന ഒരു ബോംബ്, ആരുമറിയാത്ത ഒരെണ്ണം… ഞാനത് ചാരം കൊണ്ട് മൂടിയിട്ടിരുന്നു… അതിപ്പോ ആരെക്കെയോ ചികഞ്ഞെടുത്തോ എന്നൊരു തോന്നൽ…”
അയാൾ ആവലാതി മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു
ശില്പ അയാളെ നോക്കി നിന്നു
“എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ടായിരുന്നു”
ശില്പ പറഞ്ഞു
അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി
അവൾ നടന്നതെല്ലാം അയാളോട് പറഞ്ഞു, അയാൾ ഒരു നിമിഷം ആലോചിച്ചു, അയാളുടെ കണ്ണുകൾ കുറുകി
“ഓഹോ… അപ്പൊ അങ്ങനൊരു കഥ നടക്കുന്നുണ്ടല്ലേ… ഇനി ഒന്നും വച്ചു താമസിപ്പിക്കരുത്, എല്ലാം അവസാനിപ്പിക്കാൻ സമയമായി…”
അയാൾ കുടിലത കണ്ണിൽ നിറച്ചുകൊണ്ട് പറഞ്ഞു
ശില്പയും ഗൂഢമായി ചിരിച്ചു
••❀••
വൃന്ദ പുറമെ ധൈര്യം കാട്ടിയെങ്കിലും അവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറഞ്ഞിരുന്നു, കിച്ചയെ കണ്ടപ്പോൾ ഒരു ആശ്രയമെന്നവണ്ണം അവളോട് രാവിലത്തെ കാര്യങ്ങൾ പറഞ്ഞു, കിച്ച കുറച്ചുനേരം ഒന്നും മിണ്ടിയില്ല,
“നീയെന്തിനാ ഉണ്ണി ഇങ്ങനെ ഭയക്കുന്നെ, രുദ്രേട്ടൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, നീയിപ്പോ പണ്ടത്തെപോലെയല്ല, ഇപ്പൊ നിനക്ക് ചുറ്റും നിന്നെ സ്നേഹിക്കുന്നവരെല്ലാമുണ്ട്, ഈ ഞങ്ങളുണ്ട്, ഇപ്പോഴെങ്കിലും അല്പം ധൈര്യം കാണിക്ക്, പേടിച്ച് വിറച്ചിരിക്കാനാണെങ്കിൽ എന്നും അങ്ങനെ ഇരിക്കാനെ പറ്റു, ആ ഡാഷ് മോളുടെ കാര്യം രുദ്രേട്ടൻ നോക്കിക്കോളും, അവളുടെ തന്തയുടെ കാര്യം പോലീസും… കാവിലെ ഉത്സവം കഴിയട്ടെ, നിന്റെ വലിയച്ഛനെ വിലങ്ങുവച്ചു നിന്റെ മുന്നിലൂടെ നടക്കുന്നത് നിനക്ക് കാണാം…”
