“ആണല്ലേ…ഉച്ച കഴിഞ്ഞ് ഒന്ന് അവിടം വരെ പോയി സ്ഥലമൊക്കെ ഒന്ന് മനസ്സിലാക്കി വച്ചേക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു.”
“ഓഹ് അതങ്ങനെ മനസ്സിലാകാൻ ഒന്നും ഇല്ലാന്ന്…നാളെ നേരിട്ട് പോയി അങ്ങ് ചാർജ് എടുത്താൽ മതിയന്നെ…പിന്നെ ആര്യൻ്റെ ഇഷ്ട്ടം…സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണണം എന്നുണ്ടെങ്കിൽ പൊക്കോ അത്രതന്നെ.”
“ഹാ ശരി ചേച്ചി…പിന്നെ സൈക്കിളിൻ്റെ കാര്യം…”
“ഹാ സൈക്കിൾ…നമ്മടെ കുട്ടച്ചൻ്റെ ചായക്കടയുടെ അപ്പുറത്ത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ഉണ്ട് അവൻ്റെ അടുത്ത് കാണും സൈക്കിൾ വാടകയ്ക്ക് ഒക്കെ എടുക്കാൻ…പക്ഷേ ഇന്ന് ഞായറാഴ്ച ആയോണ്ട് അവൻ കട തുറക്കില്ല…അവൻ്റെ വീടാണെങ്കിൽ മന്ദാരക്കടവിന് അപ്പുറത്തുമാ…ഒരു കാര്യം ചെയ്യാം തോമാച്ചനോട് ഞാൻ പറഞ്ഞേക്കാം…പുള്ളിക്കാരൻ ടൗണിൽ വല്ലോം പോകുന്ന വഴിക്ക് അവനെ കണ്ട് കാര്യം പറഞ്ഞോളും അതാകുമ്പോ അവൻ വന്ന് ഇന്ന് തന്നെ എടുത്ത് തന്നോളും.”
“അയ്യോ…അയാൾക്ക് അതൊരു ബുദ്ധിമുട്ടാവുമോ?”
“ഓ എന്ത് ബുദ്ധിമുട്ട്…അല്ലെങ്കിൽ തന്നെ ബുദ്ധിമുട്ടായാലും ഇപ്പൊ സാരമില്ല ആര്യൻ്റെ കാര്യം നടക്കണ്ടെ…പിന്നെ തോമാച്ചൻ പറഞ്ഞാൽ അവൻ എതിരൊന്നും പറയത്തുമില്ല വലിയ കാര്യമാ പുള്ളിയെ എല്ലാർക്കും…മാത്രവുമല്ല അവൻ കട ഇട്ടിരിക്കുന്നതും നമ്മടെ കെട്ടിടത്തിലാ…അതുകൊണ്ട് നമ്മൾ ഒരു ആവശ്യം പറയുമ്പോൾ അവൻ പറ്റില്ലെന്ന് പറയില്ല.”
“ആഹാ…എങ്കിൽ ചേട്ടത്തി തോമാച്ചനോട് ഒന്ന് പറഞ്ഞേക്കാമോ.”
“ഞാൻ പറഞ്ഞേക്കാം ആര്യൻ ധൈര്യമായിട്ട് പൊയ്ക്കോ.”
“ഹാ എങ്കിൽ ശരി ചേട്ടത്തി കാണാം.”
“ഹാ…പിന്നെ ചോദിക്കാൻ മറന്നു…അഹാരം ഒക്കെ എങ്ങനാ ആര്യൻ തന്നെ ഉണ്ടാക്കുമോ?”
“ഹാ ചേട്ടത്തി അത്യാവശം പാചകം ഒക്കെ അറിയാം.”
“കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി വച്ചിരുന്നു പഴയ പോസ്റ്റ്മാൻ പറഞ്ഞത് അനുസരിച്ച്…ആര്യൻ പറഞ്ഞതുപോലൊക്കെ തന്നെയാണോ അയാള് പറഞ്ഞത് ആവോ…അതൊക്കെ മതിയായിരുന്നോ?”
“അതേ ചേട്ടത്തി ഞാൻ പറഞ്ഞതൊക്കെ അവിടെ ഉണ്ട്…പിന്നെ കൂടുതൽ ഒന്നും പറയാഞ്ഞത് എല്ലാം ഞാൻ തന്നെ വന്നിട്ട് റെഡി ആക്കാം എന്നൊരു കണക്കുകൂട്ടലിൽ ആയിരുന്നു.”
“ഹാ അതും നന്നായി ഒരു കണക്കിന്…രാവിലെ കഴിച്ചായിരുന്നോ?”
“കഴിച്ചു ചേട്ടത്തി.”
“അഥവാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട കേട്ടല്ലോ.”
“ഓ ഉറപ്പായിട്ടും…എങ്കിൽ പിന്നെ ഞാൻ പോയിട്ട് വരാം ചേട്ടത്തി…തോമാച്ചനോട് പറഞ്ഞേക്കെ.”
“ശരി ആര്യാ…”
ആര്യൻ അവിടുന്ന് ഇറങ്ങി നേരെ കുട്ടച്ചൻ്റെ കടയിലേക്ക് വച്ചു പിടിച്ചു. പോകുന്ന വഴിക്ക് പരിചയം ഇല്ലാത്ത പല മുഖങ്ങളും തന്നെ ആരാണെന്ന ഭാവത്തിൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും നാളെ മുതൽ മനസ്സിലായിക്കോളും എന്ന ചിന്തയിൽ ആര്യൻ അവരെയൊക്കെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടത്തം തുടർന്നു.
അങ്ങനെ നടക്കുമ്പോൾ അതാ പരിചയം ഉള്ള ഒരു മുഖം ആര്യൻ്റെ കണ്ണിൽ പെട്ടു. കുറച്ച് അകലെ നിന്നും ഒരു ബക്കറ്റും കൈയിലേന്തി നൈറ്റിക്ക് മുകളിലൂടെ ഒരു നനഞ്ഞ തോർത്തും കഴുത്തിലൂടെ വിരിച്ച് ഇട്ടുകൊണ്ട് ശാലിനി നടന്നു വരുന്നു…കുളിച്ചിട്ട് വരുന്ന വഴിയാണെന്ന് ആര്യന് മനസ്സിലായി. തന്നെയും ശാലിനി കണ്ടൂ എന്ന് അവളുടെ ചുണ്ടത്ത് വിരിഞ്ഞ പുഞ്ചിരിയിൽ നിന്നും ആര്യൻ ഊഹിച്ചു. ആര്യൻ വേഗം തന്നെ നടന്നുകൊണ്ട് ശാലിനിയുടെ അടുത്ത് എത്തി.
“ആഹാ ഇപ്പോളാണോ നീരാട്ട് ഒക്കെ കഴിഞ്ഞ് തമ്പുരാട്ടി എഴുന്നള്ളുന്നത്.” ആര്യൻ കളിയാക്കിക്കൊണ്ട് ചോദിച്ചു.
“ഓഹോ ഇതാണോ ഞാൻ ആരെയും കളിയാക്കത്തില്ലെന്ന് രാവിലെ പറഞ്ഞ ആള്.”
“അത് പിന്നെ രാവിലെ നമ്മള് പരിചയപ്പെട്ടു വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ഹഹ…പിന്നെ രാവിലെ ആ പറഞ്ഞത് സീരിയസ് ആയിട്ട് തന്നെയായിരുന്നു കേട്ടോ.”
“മ്മ് ഉവ്വാ…ഹും” ശാലിനി ഒരു പരിഭവം അഭിനയിച്ചു.
