“അത് പോട്ടെ സാരമില്ലാ…ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട് അയാളെപ്പറ്റി…ഒന്നും പറയാൻ പോകണ്ട…എന്തിനാ വെറുതെ…നീ ചെല്ല്…ഞാൻ വരാം…”
ആര്യൻ അവൻ്റെ മുറിക്കുള്ളിലേക്കു പോയി ഫാൻ ഓൺ ചെയ്ത ശേഷം കസേര വലിച്ചിട്ട് അതിന് കീഴിൽ ഇരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോഴേക്കും ലിയ വന്ന് അവനൊപ്പം ഇരുന്ന് സംസാരിച്ചു. അവൾ അവനെ ഇന്ന് നടന്ന കാര്യങ്ങളെ പറ്റി മറക്കാൻ സഹായിച്ചു.
ഉച്ചയോടെ ആര്യൻ ഊണ് കഴിക്കാൻ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ പലരും അവനെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കാഴ്ച അവൻ ശ്രദ്ധിച്ചു. കുറച്ച് മുൻപേ നടന്ന സംഭവം കാട്ടു തീ പോലെ മന്ദാരക്കടവ് മുഴുവൻ പടർന്നിട്ടുണ്ട് എന്നവന് മനസ്സിലായി. അവൻ ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ തന്നെ സൈക്കിൾ ചവിട്ടി.
***********
വൈകിട്ട് ലിയയെ ബസ്സ് സ്റ്റോപ്പിൽ ആക്കാൻ വേണ്ടി ചെന്ന ആര്യനെ കണ്ട കുട്ടച്ചനും അവനോട് നടന്ന സംഭവത്തെപ്പറ്റി ചോദിച്ചു. അവൻ കുറച്ച് വിശദീകരിച്ച ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ചന്ദ്രിക അവനെ കണ്ടതും “നീ ഒന്ന് ഇങ്ങു വന്നേ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് പുറകിൽ കൊണ്ടുവച്ച ശേഷം അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.
“ടാ ചെക്കാ…നീ എന്തുവായിരുന്നു രാവിലെ കാണിച്ചത്…?”
“എന്ത് കാണിച്ചെന്ന്…?”
“എന്ത് കാണിച്ചെന്നോ…രാജനെ തല്ലിയത് അറിയാൻ ഇനി ആരാ ബാക്കി ഉള്ളത്…?”
“തല്ലിയെന്നോ…അങ്ങനെയാണോ അപ്പോ എല്ലാവരും പറഞ്ഞു നടക്കുന്നത്…അയാളെ ഒന്ന് തള്ളി മാറ്റിയപ്പോ തറയിലേക്ക് വീണു…അതിന് അയാള് ചാടി വന്ന് എന്നെയാ തല്ലിയത്…”
“എന്തുവാണേലും നീ അവൻ്റെ ദേഹത്ത് കൈ വച്ചില്ലേ…അവൻ്റെ അടുത്ത് പോകാൻ പോലും പെടിയുള്ളവരുണ്ട് ഇവിടെ…അപ്പോഴാ…”
“എനിക്ക് ഒരു പേടിയും തോന്നിയില്ല…വെറുപ്പാണ് തോന്നിയത്…”
“ഹാ…എന്തായാലും കൊള്ളാം…”
“എല്ലാവരും അതിനെ പറ്റി തന്നെ ചോദിച്ച് വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കാതെ…ഞാൻ എങ്ങനെയെങ്കിലും ഒന്ന് മറക്കാൻ ശ്രമിക്കുവാ…”
“മ്മ്…ഞാൻ സത്യാവസ്ഥ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ…”
“ഞാൻ എങ്കിൽ പോട്ടേ ചേച്ചീ…”
“മ്മ്…ശരിയടാ…”
ആര്യൻ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി. അവൻ്റെ മനസ്സ് തീരെ ശാന്തമായിരുന്നില്ല. ആര്യൻ കുളിച്ച് കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ വേണ്ടി കിടന്നു. അൽപ്പ സമയം കിടന്നപ്പോഴേക്കും വാതിലിൽ ആരോ തട്ടുന്നത് കേട്ട് ആര്യൻ എഴുന്നേറ്റുപോയി വാതിൽ തുറന്നു.
ശാലിനി ആയിരുന്നു. അവളെ കണ്ടപ്പോൾ തന്നെ ആര്യൻ ഊഹിച്ചു നടന്ന കാര്യം അറിഞ്ഞുള്ള വരവാണെന്ന്. ശാലിനി അകത്തേക്ക് കയറി അവനോട് കാര്യം തിരക്കി.
“ശരിയാണോ കേട്ടതൊക്കെ…?”
“കേട്ടത് എങ്ങനെയാ…?”
“നീ അയാളെ തല്ലിയെന്ന്…”
“തല്ലിയൊന്നുമില്ല…ഒന്ന് തള്ളിയപ്പോ അയാള് പിന്നിലേക്ക് തെറിച്ച് താഴെ വീണു…”
“മ്മ്…ചേച്ചിയും ഉപദേശിക്കാൻ വന്നതായിരിക്കും അല്ലേ…?”
“അല്ലാ…അടുത്ത തവണ അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിനക്ക് ധൈര്യമുണ്ടെങ്കിൽ രണ്ടെണ്ണം കൂടി കൊടുക്കണമെന്ന് പറയാൻ വന്നതാ…”
ശാലിനിയുടെ ആ വാക്കുകൾ ശരിക്കും ആര്യനെ ആശ്ചര്യപ്പെടുത്തി. ഒന്ന് ചിന്തിച്ചപ്പോൾ അത് പറയാൻ അവൾക്കൊരു കാരണവും ഉണ്ടെന്ന് ആര്യന് മനസ്സിലായി.
“ഇനി അയാളെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ചേച്ചീടെ വക രണ്ടെണ്ണം കൊടുത്തേക്കാം എന്താ പോരേ…”
“ഹാ മതി…”
“എൻ്റെ ചേച്ചീ…” ആര്യൻ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.
“അയാള് സുഹറ ചേച്ചിയെ ശരിക്കും ഉപദ്രവിച്ചോടാ…?”
“അതേ ചേച്ചീ…കണ്ട് നിൽക്കാൻ പറ്റിയില്ല…പ്രതികരിച്ച് പോയതാ…”
“മ്മ്…പിന്നേ ഞാൻ വെറുതേ പറഞ്ഞതാ…നീ ഇനി ഒരു പ്രശ്നത്തിനും പോകണ്ടാ…”
“ഞാനായിട്ട് ഒന്നിനും പോകില്ല അതുറപ്പ്…പോരെ…?”
“മ്മ്…വൈകിട്ട് കണ്ടില്ലല്ലോ അങ്ങോട്ട്…”
“ഞാൻ ഒന്ന് കിടന്നു…ഒരു ക്ഷീണം പോലെ…”
“നിനക്ക് എന്തെങ്കിലും സഹായം വേണോ…?”
“ഏയ് വേണ്ട ചേച്ചീ…”
“അല്ലെങ്കിലും ഒന്നും വേണമെന്ന് പറയില്ലാലോ…കഴിക്കാൻ ഒക്കെ ഇരിപ്പുണ്ടോ…?”
“അതൊക്കെ ഉണ്ട്…ഞാൻ രാവിലെ തന്നെ എല്ലാം വച്ചിട്ടാ പോകുന്നത്…”
“അത് ശരി…എന്തൊക്കെയാ ഉണ്ടാക്കിയത് ഞാൻ ഒന്ന് നോക്കട്ടെ…” ശാലിനി അടുക്കളയിലേക്ക് നടന്നു.
“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല…രണ്ട് പപ്പടം കാച്ചണം…പിന്നെ രസം ഇരിപ്പുണ്ട്…ഉച്ചയ്ക്കത്തെ ചമ്മന്തിയും…”
“ആഹാ…നിനക്ക് അച്ചാർ വല്ലോം വേണോ…ഞാൻ കൊണ്ടുത്തരാം…”
“വേണ്ട ചേച്ചീ…ഇന്നെന്തായലും ഇനി വേണ്ട ഞാൻ എന്നെങ്കിലും വേണമെങ്കിൽ വന്ന് വാങ്ങിച്ചോളാം…”
“ഹാ…”
ശാലിനി അവൻ ഉണ്ടാക്കി വച്ചിരുന്ന ചമ്മന്തി ഫ്രിഡ്ജിൽ നിന്നുമെടുത്ത് ഒന്ന് രുചിച്ചു നോക്കി.
“മ്മ്…കൊള്ളാമല്ലോടാ…”
“താങ്ക്യൂ…”
“എന്തൊക്കെയോ വെച്ചുണ്ടാക്കി തരാമെന്ന് പറഞ്ഞിരുന്നല്ലോ വന്നപ്പോൾ…”
“വാ ഒരു ദിവസം…ഇവിടെ എവിടെയെങ്കിലും കോഴി കിട്ടുമോ ചേച്ചീ…”
“നിനക്ക് കോഴിക്കറി ഉണ്ടാക്കാൻ അറിയുമോ അതിന്…”
“പിന്നില്ലാതെ…കിട്ടുമെങ്കിൽ ഞായറാഴ്ച എൻ്റെ വക നല്ല ഒന്നാന്തരം ചിക്കൻ കറി ഉണ്ടാക്കി തരാം…”
“അത് ശരി…കോഴി കിട്ടും…പക്ഷേ ഒരു രണ്ട് കിലോമീറ്റർ പോണം ഇവിടുന്ന്…”
“അതൊക്കെ പോകാം കുഴപ്പമില്ല…”
“ഹാ…ബസ്സ് സ്റ്റോപ്പിൽ നിന്ന് നേരെ രണ്ട് കിലോമീറ്റർ ടൗണിൽ പോണ വഴി പോയാൽ കിട്ടും…പക്ഷേ രാവിലെ തന്നെ പോണം…”
“ഓക്കേ…ഞാൻ പോയ്ക്കോളാം…”
“അല്ലാ…പറഞ്ഞപോലെ ഈ ആഴ്‌ച നീ നാട്ടിൽ പോണില്ലേ…?”
“ഇല്ല ചേച്ചീ…മാസത്തിൽ ഒരിക്കൽ വന്നാൽ മതിയെന്നാ അമ്മ പറഞ്ഞത്…പിന്നെ ഒരു ദിവസത്തേക്ക് പോയി വരുന്നതും ബുദ്ധിമുട്ടില്ലേ…അതുകൊണ്ട് പോകുന്നില്ല…”
“മ്മ്…”
“ഇന്നും പോയില്ലേ വൈകിട്ട് കുളത്തിൽ…”
“ഓ ഇല്ലാ…നാളെ മുതൽ പോകാമെന്ന് കരുതി…”
“അത് ശരി…”
“എന്നാൽ പിന്നെ ഞാൻ പോട്ടെടാ…”
“ശരി ചേച്ചീ…”
“നീ എന്തുവാ ഇനി പരുപാടി…ഓ ഏതേലും പുസ്തകം വായിക്കാൻ ഉണ്ടാകും അല്ലേ…”
“അതെന്താ എന്തോ കുത്തി പറയുന്നത് പോലെ…?”
“ഉയ്യോ…ഒന്നുമില്ലേ…”
“പുതിയ പുസ്തകം ഏതെങ്കിലും വേണോ…വേണമെങ്കിൽ പറഞ്ഞാൽ മതി…”
“എനിക്കൊന്നും വേണ്ട ഇനി നിൻ്റെ പുസ്തകം…”
“എല്ലാം വായിച്ച് കഴിഞ്ഞിട്ട് ഇനി വേണ്ടന്നോ…”