മൗനങ്ങൾ പാടുമ്പോൾ 1

തൊട്ടു മുന്നിൽ ഗേറ്റു തുറന്നിറങ്ങുന്ന ചാര നിറത്തിലുള്ള ട്രാക്സും വെളുത്ത, കഴുത്തില്ലാത്ത ടീഷർട്ടും ധരിച്ച ദീർഘകായനെക്കണ്ട് അവളുടെ ചലനം മന്ദഗതിയിലായി. ചുരുണ്ട മുടിയും അവിടവിടെ നര വീണ സമൃദ്ധമായ താടിയും. മിന്നൽ പോലെ കണ്ട ശാന്തമായ മുഖം. എന്തോ അവൾക്ക് സേഫാണെന്നു തോന്നി. പുള്ളിയുടെ പിറകേ അവളും നടന്നു. ഗുഡ്മോണിംഗ് വക്കീൽ സാറേ! എതിരേ വന്ന കിഴവൻ പറഞ്ഞു.
പുള്ളി നടത്തം മുറിക്കാതെ കയ്യുയർത്തി. ആ നീണ്ട കാലുകൾ വക്കീലിന്റെ നടത്തം മെല്ലെയാണെന്നു തോന്നിപ്പിച്ചെങ്കിലും അകലം കൂടാതിരിക്കാൻ ലിസിയ്ക്ക് കുറച്ചു ധൃതിപ്പെടേണ്ടി വന്നു.

പെട്ടെന്ന് അങ്ങേരു ജോഗു ചെയ്യാൻ തുടങ്ങി. ലിസിയും കൂടെ വിട്ടു. പത്തിരുപതു മിനിറ്റു കഴിഞ്ഞപ്പോൾ ഒരു കൊച്ചു റൗണ്ടെബൗട്ടു കറങ്ങി പുള്ളി തിരിച്ചു പിടിച്ചു. ലിസി പിന്നാലെയും. വീടെത്തിയപ്പോൾ വക്കീലു തിരിഞ്ഞുനോക്കി. ഒരു ഫ്ലൈയിംഗ് കിസ്സും കൊടുത്തിട്ട് ലിസി ഓട്ടം തുടർന്നു. ആ സുന്ദരമായ മുഖത്തെ മന്ദഹാസം അവളോടൊപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോൾ മമ്മിയെണീറ്റ് അപ്പമുണ്ടാക്കുന്നു. തിളയ്ക്കുന്ന ഉരുളക്കിഴങ്ങ് കറിയുടെ മണം അവൾക്ക് വാതിൽ തുറന്നപ്പോഴേ കിട്ടിയിരുന്നു.

മമ്മിക്കുട്ടീ.. അവളോടിച്ചെന്ന് മമ്മിയുടെ കഴുത്തിൽ തൂങ്ങി.

ഹ! മാറിനില്ലെടീ. ആകപ്പാടെ പെണ്ണിനെ വെയർത്തു നാറുന്നു.

ഓ പിന്നെ! ലിസി മമ്മിയുടെ കഴുത്തിൽ മൂക്കിട്ടുരച്ചു.

കർത്താവേ ഇവളെക്കൊണ്ടു ഞാൻ തോറ്റു. ദേ ബാക്കിയപ്പം നീയൊണ്ടാക്ക്. ഞാൻ കുളിക്കാൻ പോണു. സാറ ലിസിയുടെ മൂക്കിൽപ്പിടിച്ചൊന്നു കുടഞ്ഞിട്ട് കറിയുടെ ഗ്യാസോഫാക്കി.

ശ്ശോ! പണിയായല്ലോ! ഈ മമ്മി! ലിസി ചുണ്ടുകോട്ടി.

എടീ എലിസബത്ത് കുര്യൻ! നീ മൂന്നാഴ്ച കഴിഞ്ഞാ അങ്ങു ഹോസ്റ്റലിലോട്ടു പോവത്തില്ല്യോടീ. ഈ പാവം മമ്മീനെ വിട്ടിട്ട്. സാറ പറഞ്ഞു.

ഉം.. ലിസിയുടെ മുഖവും വാടി. പിന്നെയവൾ ചിരിച്ചു. സാരമില്ല സാറക്കുട്ടീ. അത്രേം നാളും ഞാനിവിടില്ല്യോ.

എങ്ങനൊണ്ടായിരുന്നെടീ ഇന്നത്തെ ജോഗിംഗ്? ബ്രേക്ഫാസ്റ്റ് ടേബിളിൽ സാറ ചോദിച്ചു.

സ്ഥലം പിടിയില്ലല്ലോ. അപ്പഴാ അടുത്ത സ്റ്റ്രീറ്റിൽ ഒരു ചുള്ളനങ്കിൾ വെളിയിലിറങ്ങിയത്. പിന്നങ്ങേരുടെ പൊറകേയായി നടത്തോം ഓട്ടോമൊക്കെ. ലിസി ചിരിച്ചു.

എടീ. കെളവന്മാരെയെങ്കിലും വെറുതെ വിടടീ. ലിസിയുടെ ചുറ്റും ഭ്രമണം ചെയ്തിരുന്ന കാമുകവൃന്ദത്തെ ഓർത്തു സാറ ചിരിച്ചു.

എന്റെ മമ്മീ! ഇതങ്ങനൊന്നുമല്ലെന്നേ! നല്ല കിടുവാണ് പുള്ളി. എന്തൊരു ഹൈറ്റാണ്! വണ്ണവുമധികമില്ല. ജോഗുചെയ്യുന്നതൊക്കെ വളരെയീസിയായിട്ടാണെന്നേ!

ആ നീയായി, നിന്റെ പാടായി. സാറ ഓഫീസിലേക്കു പോവാൻ തയ്യാറായി.

അമ്മേ! പിന്നെയിന്നലെ ഡാഡിയിന്നലെ വിളിച്ചിരുന്നു. സാറയുടെ മുഖം മങ്ങി. ലിസിയ്ക്കു പറയണ്ടിയിരുന്നില്ല എന്നു തോന്നി.
ആ, കുര്യാച്ചനെന്നാ പറഞ്ഞു? ചെറുപ്പക്കാരി ഭാര്യേടെ കൂടെയൊള്ള പൊറുതി എങ്ങനൊണ്ട്?

അത്… ഡാഡിയെന്നോട് അടുത്ത വെക്കേഷന് ഡെൽഹിയിൽ വരാൻ പറഞ്ഞു. മമ്മിയോടു ചോദിക്കണംന്ന് ഞാനും.

സാറയുടെ വലിഞ്ഞുമുറുകിയ മുഖം അയഞ്ഞു മൃദുവായി. അവൾ വാത്സല്ല്യത്തോടെ മോളുടെ മുടിയിൽ തഴുകി. നിന്റെ ഡാഡിയെ കാണണംന്ന് തോന്നുവാണേല് എപ്പവേണേലും എന്റെ മോളു പൊക്കോടീ. ഈ മമ്മിക്കൊരു വിഷമോമില്ല.

എന്റെ മമ്മീ. ലിസി സാറയുടെ മാറത്ത് മുഖമമർത്തി.

പാവം പെണ്ണ്. അവടപ്പൻ അഞ്ചുകൊല്ലം മുമ്പ് ഡിവോർസും ചെയ്ത് വേറൊരു കൊച്ചുപെണ്ണിനേം കെട്ടിയത് ഇവളെയാണ് ശരിക്കും വെഷമിപ്പിച്ചത്. മൂത്ത പെണ്ണിനതൊന്നും ഒരു കാര്യമേയല്ല. അവളപ്പന്റെ ഭാഗത്തായിരുന്നല്ലോ എപ്പോഴും! വർഷങ്ങളായി അങ്ങേരടെ കൊള്ളരുതായ്മ്മകൾ അറിയാവുന്ന തനിക്കതൊരു ആശ്വാസമായിരുന്നു. ഒരിക്കലുമങ്ങേരെ ഇഷ്ട്ടപ്പെടാനും തനിക്കു കഴിഞ്ഞിട്ടില്ല. ഓഫീസിലേക്ക് ഓട്ടോയിൽ പോവുമ്പോൾ സാറ ചിന്തയിലാണ്ടിരുന്നു.

ലിസി നടന്നു വന്നപ്പോൾ ഗേറ്റിനു വെളിയിൽ ആ വക്കീലങ്കിൾ. ഇന്നലത്തെ അതേ വേഷം. പോവാം. പുള്ളി ചോദിച്ചു. അവൾക്ക് നാവിറങ്ങിപ്പോയി. ഉം.. ഇത്തിരി വിഷമിച്ചവൾ തലകുലുക്കി.

Leave a Reply

Your email address will not be published. Required fields are marked *