കേശവൻ നിന്നു. പിന്നിലാരോ വരുന്നതറിഞ്ഞിരുന്നു. ലിസിയെ കൊറച്ചു മിസ്സും ചെയ്യുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീ മുട്ടുകളിൽ കൈപ്പത്തികൾ കുത്തി കുനിഞ്ഞുനിന്നു കിതയ്ക്കുന്നു. മുടിയിത്തിരിയഴിഞ്ഞ് മുഖമത്ര ക്ലിയറല്ല.
കേശവൻ മെല്ലെ അടുത്തേക്കു നടന്നു. പെട്ടെന്ന് അവർ മുഖമുയർത്തി. ഷോക്കടിച്ചു നിന്നുപോയി! വർഷങ്ങൾ പിന്നോട്ടോടി! എന്റെ പേര് പെണ്ണെന്നല്ല. സാറയെന്നാണ്! കാലുകൾ വിറയ്ക്കുന്നതുപോലെ. വശത്തുണ്ടായിരുന്ന ലാംപ് പോസ്റ്റിൽ കയ്യമർത്തി ഒന്നു സ്റ്റെഡിയായി.
സാറയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഏതോ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുപോയ ജീവൻ! തന്റെയെല്ലാം! ചോരക്കുഴലുകളിലൂടെ, ജീവന്റെ അവസാനത്തെ തുടിപ്പുവരെ, ഹൃദയത്തിൽ പതിഞ്ഞ് ശരീരമാസകലം ഒഴുകുന്ന വികാരം. ഇതാ കണ്മുന്നില്. അവൾ കുഴഞ്ഞുവീണു.
കണ്ണുകൾ തുറന്നപ്പോൾ ഒരു ബെഞ്ചിൽ കിടക്കുന്നു. നല്ല സുഖമുള്ള തലയിണ. മുകളിലേക്ക് നോക്കി. വികാരങ്ങളലയടിക്കുന്ന കണ്ണുകൾ! അവൾ പിടഞ്ഞെണീറ്റു. മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല! പിന്നെയും തളർന്നാ മടിയിൽ തലയമർത്തി.
സാറ. ആ മനസ്സലിയിക്കുന്ന ആഴമുള്ള സ്വരം. ഒരു മാറ്റവുമില്ല. കൈവിരലുകൾ അവളുടെ നെറ്റിയിൽ തഴുകി.
അവളാ കയ്യിൽ പിടിച്ച് ചൂണ്ടുവിരലിലൊറ്റക്കടി വെച്ചുകൊടുത്തു. ആഹ് നൊന്തല്ലോടീ! കേശവൻ കൈ കുടഞ്ഞു.
നൊന്തോ, നന്നായി. ഹൃദയമില്ലാത്ത മനുഷ്യൻ! ഞാനെന്തോരം തീയാ തിന്നത്! എന്നാലും അവളുടെ ഹൃദയമലിഞ്ഞു. അവൾ കടിച്ച കൈവിരൽ കയ്യിലെടുത്തു നുണഞ്ഞു.
ഇപ്പോ വേദനയുണ്ടോടാ കള്ളസഖാവേ! പൂത്തിരി കത്തിച്ച ഭംഗിയുള്ള അവളുടെ പുഞ്ചിരിയിൽ കേശവനലിഞ്ഞുപോയി.
ഇല്ലെടീ പെണ്ണേ! നിനക്കെണീക്കാമോടീ? വർഷങ്ങൾ കൊഴിഞ്ഞുപോയി. മരങ്ങളുടെ പിന്നിൽ ഒളിഞ്ഞിരുന്ന ബെഞ്ചിൽ നിന്നും അവരെണീറ്റു. മെല്ലെ ഒന്നുമധികം സംസാരിക്കാതെതന്നെ വാചാലമായ ആ ചെറിയ തണുപ്പുള്ള രാവിലെ ലിസിയും പുതിയ കൂട്ടുകാരുമൊപ്പം ഇരുന്ന പാർക്കിലേക്ക് കേശവൻ സാറയെ കൂട്ടിക്കൊണ്ടുപോയി.
ചായയും കുടിച്ചുകൊണ്ട് പഴയ കാമുകർ കാലം രൂപങ്ങളിൽ വരഞ്ഞിട്ട രേഖകളിലൂടെ ഇത്തിരി സങ്കടം കലർന്ന കൗതുകത്തോടെ കടന്നുപോയി. തങ്ങളുടെ ജീവിതത്തിൽ വിടപറഞ്ഞതിൽപ്പിന്നെ നടന്ന കാര്യങ്ങൾ അവർ തല്ക്കാലം ഓർക്കാനോ കൈമാറാനോ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.
കേശവേട്ടന്റെ താടിയിത്തിരി നരച്ചു. അധികമില്ലാട്ടോ. പിന്നെ ചെന്നിയിലിത്തിരി നര. മുഖം കുറച്ചൂടെ നീണ്ടു. മെലിഞ്ഞു… വേറെ മാറ്റമൊന്നുമില്ല. എത്ര പിള്ളേരായി? കല്ല്യാണം കഴിച്ചോ എന്ന് പഴയ പ്രിയതമയുടെ വളച്ചുകെട്ടിയ ചോദ്യം!
ഒറ്റത്തടിയാണ് സാറ. കേശവൻ പറഞ്ഞു. പെട്ടെന്നുള്ളിൽ നുരഞ്ഞ സന്തോഷം സാറ വെളിയിൽ കാട്ടിയില്ല. ധാരാളം പെണ്ണുങ്ങൾ പുറകേ കാണുമല്ലേ! കേശവന്റെ കൈത്തണ്ടയിൽ ഒരു കുത്തിന്റെയൊപ്പം ഒരു വിചാരണ!
കേശവനൊന്നും മിണ്ടാതെ അവളുടെ വിരലുകൾ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ലിസി, മോളാണല്ലേ! അവളുടെ പുലർവെട്ടത്തിൽ തിളങ്ങിയ മുഖത്തേക്ക് നോക്കി കേശവൻ ചോദിച്ചു.
എങ്ങിനെ മനസ്സിലായി കേശവേട്ടാ? അവൾ മുന്നോട്ടാഞ്ഞു.
അത്…അവളെ മൂന്നാലുവട്ടം കണ്ടപ്പോൾ.. അവളുടെ കുസൃതിയും.. പിന്നെ പെരുമാറ്റവും പ്രസരിപ്പും ഒക്കെ ഒരു പഴയ കൂട്ടുകാരിയെ, അല്ല എന്റെ എല്ലാമായിരുന്ന ഒരു വഴക്കാളിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കേശവൻ മന്ദഹസിച്ചു.
സാറയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ലിസിയൊണ്ടാരുന്നേല് ഈ ദുഷ്ടൻ സഖാവിനൊരു നുള്ളു തന്നേനേ. അവടമ്മേ ഇങ്ങനെ കരയിക്കണതിന്! സാറ കേശവന്റെ വിരലുകളിൽ മുറുക്കിപ്പിടിച്ചു.
സാരമില്ല മോളൂ. സഖാവറിയാതെ പറഞ്ഞുപോയി. എന്നാൽ ആ അമ്മൂമ്മയെ അത് പതിനെട്ടുകാരിയാക്കി. സാറയെണീറ്റു.
സഖാവെന്നാ വക്കീലായേ? അവർ തിരികെ നടന്നപ്പോൾ അവൾ ചോദിച്ചു.
കഥ നാളെപ്പറയാം. ഇന്ന്, ഇവിടെ, ഇപ്പോൾ നിന്റെയൊപ്പം നടന്നോട്ടെ? കേശവൻ പ്രിയപ്പെട്ടവളുടെ കൈ കവർന്നു.
