ചേച്ചി തന്നെ വെച്ചതാവാനെ വഴിയുള്ളു
അമ്മക്ക് ഇസ്തിരിയിടൽ എന്ന് പറയുന്നത് വെല്യ മടിയുള്ള കൂട്ടത്തിലാണ്
പണിക്കാരി പെണ്ണുങ്ങളോട് എന്റെ മുറിയിൽ കയറരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്
അമ്മ അല്ലാതെ ആരും മുറിയിൽ കയറുന്നത് എനിക്കിഷ്ടമില്ല
പക്ഷെ ചേച്ചിക്ക് ഒരു കൂസലുമില്ല എത്ര പറഞ്ഞാലും
നിന്റെ മുറിയിൽ എന്താ പാതാളഭൈരവി കാവൽ ഇരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഒരിക്കൽ എന്റെ വായടപ്പിച്ചത്
തുണികളിലെ ഇസ്തിരിയുടെ ഇളം ചൂട് അണഞ്ഞിട്ടില്ല
എന്നാലും ഇതൊക്കെ എപ്പോ! ചേച്ചി കുളി കഴിഞ്ഞു വന്നിട്ട് അധികമായില്ല എന്ന് മുടി കണ്ടപ്പോൾ ബോധ്യപ്പെട്ടതാണ്
എഴുനേറ്റാൽ ഉടനെ പോയൊരു കുളിയാണ് ചേച്ചിയുടെ പതിവും
പിന്നെ ഇതിനിടക്ക് എപ്പോ നെല്പുരയിൽ പോയി ചിരട്ട ഒക്കെ എടുത്ത് കൊണ്ടുവന്നു ഇസ്തിരിയിട്ടോ എന്തോ! കൂടുതൽ ആലോചിച്ചു സമയം കളയാതെ ഞാൻ പോകാൻ ഒരുങ്ങി
പുസ്തകങ്ങളൊക്കെ തോൾസഞ്ചിയിലാക്കി ഞാൻ താഴെക്കിറങ്ങി
അകത്തളത്തു ഉള്ള മേശമേൽ സഞ്ചി വെച്ചിട്ട് ഞാൻ കോണിയുടെ പിന്നിലുള്ള വാതിൽ വഴി നിലവറയിലേക്ക് ഇറങ്ങി
നിലവറയിൽ മൂകാംബിക ദേവിയുടെ ഒരു പ്രതിഷ്ഠയുണ്ട്
ആ വിഗ്രഹത്തിന്റെയും അടിയിൽ ഭൂഗർഭ അറയിൽ വള്ളിപ്പടർപ്പ് കൊണ്ട് മൂടിയ നിലയിൽ ഒരു സ്വയംഭൂ വിഗ്രഹവും അതിനു ചുറ്റുമായി ഒരു ചെറിയ ജലസ്രോതസ്സും ഉണ്ടെന്നാണ് കോവിലകത്തെ വിശ്വാസം
വലിയ വലിയ മുത്തച്ഛന്റെ കാലത്ത് ഈ സ്ഥലം രാജാവ് സമ്മാനിക്കാൻ കാരണം തന്നെ അതാണെന്നാണ് വര്ഷങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യം
കൊടിയ വേനലിലും വറ്റാത്ത ജലസ്രോതസ്സ് ഉള്ളൊരു സ്ഥലം വേനൽകാല വസതി പണിയാനായി കണ്ടുപിടിക്കാൻ കൊച്ചി രാജാവ് കല്പനയായി
പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ലക്ഷണമൊത്ത ഒരു സ്ഥലം കണ്ടുകിട്ടാതെ വന്നപ്പോൾ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്നും അതിന് വേണ്ടുന്ന സഹായം ചെയ്തു തരണം എന്നുമൊക്കെ കാണിച്ചു ഒരു ദൂതൻ വശമായി മലബാർ ദേശത്തേക്ക് ഒരു ഓല അയച്ചു
അന്ന് പാലക്കാടിന്റെ പല ഭാഗങ്ങളും സാമൂതിരിയുടെ അധീനതയിൽ ആയിരുന്നു
സാമൂതിരി കോവിലകത്തെ ജ്യോൽസ്യൻമാർ ഒക്കെ കൂടെ കവടി നിരത്തിയപ്പോൾ തെളിഞ്ഞത് ബ്രാഹ്മണ ശാപമുണ്ടെന്നും പരിഹാരമായി പാണ്ടി നാട്ടിൽ നിന്നും ഒരു തമിഴ് ബ്രാഹ്‌മണനെ വരുത്തി യഥാവിധം ദാനധർമങ്ങളും സൽകാരങ്ങളും നൽകണം എന്നുമായിരുന്നു
മധുരയിൽ അന്ന് തന്ത്രവിദ്യാലയവും നൃത്ത-സംഗീതകളരിയും ഗ്രന്ഥപ്പുരയും മറ്റും നടത്തിയിരുന്ന ആദിശേഷൻ അയ്യർ വളരെ പുകൾപ്പെറ്റ ഒരു വ്യെക്തിയാണെന്നും അദ്ദേഹത്തോളം ഇതിനു യോഗ്യനായി വേറൊരാൾ ഇല്ലെന്നും വാസ്തുശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആളായത് കൊണ്ട് അദ്ദേഹം തന്നെ സ്ഥലവും കണ്ടുപിടിച്ചു തരുമെന്നും എല്ലാം കാണിച്ചു കൊണ്ട് ഒരു മറുപടി സാമൂതിരി കോവിലകത്തു നിന്നും കൊച്ചി രാജാവിന് കിട്ടി
അധികം വൈകാതെ പിന്നെയുള്ള വേനൽകാലത്തു കുംഭ ഭരണിയിലെ വിശേഷം നാളിൽ വിശേഷാൽ കാഴ്ച ദ്രവ്യങ്ങളും സമ്മാനങ്ങളുമായി ഒരു കൂട്ടം ആളുകൾ കൊട്ടാരത്തിൽ നിന്നും മധുരയിലെത്തി ആദിശേഷൻ അയ്യരെ രാജാവിന്റെ ക്ഷണം അറിയിച്ചു
ക്ഷണം സ്വീകരിച്ചു കൊച്ചി രാജ്യത്ത് എത്തിയ മുതുമുത്തച്ഛൻ ഒരുപാട് ദിവസങ്ങൾ കൊട്ടാരത്തിലെ ആർഭാടങ്ങൾ ആസ്വദിച്ചിട്ട്, ഒരു ദിവസം, വടക്കു കിഴക്ക് ഭാഗത്ത് ഒരു സ്ഥലം സ്വപ്നത്തിൽ തെളിഞ്ഞെന്ന് രാജാവിനെ ധരിപ്പിച്ചിട്ട് കുറച്ചു ഭ്രത്യന്മാരെയും കൂട്ടി പാലക്കാട്ടേക് സ്ഥലം കാണിക്കാനായി വെച്ചുപിടിച്ചു
വഴിയിൽ ഉടനീളം കൂവളത്തില മുറിച്ചു കിണ്ടിയിലെ വെള്ളത്തിൽ ഇട്ടും വെറ്റിലയിൽ മഷി പുരട്ടിയും പക്ഷികളുടെ കൂട്ടങ്ങൾക്ക് ചെവിയോർത്തും ദിശ കണക്കാക്കി വഴി പറഞ്ഞു കൊടുത്ത അദ്ദേഹത്തെ കൂടെയുള്ളവർ അത്ഭുദത്തോടെ നിരീക്ഷിച്ചു
നാല് നാൾ സഞ്ചരിച്ചു അദ്ദേഹം അവരുമായി ഇന്ന് തറവാട് ഇരിക്കുന്ന സ്ഥലത്ത് എത്തി
കൊടും വനമായിരുന്ന ഒരു കുന്നിൻ ചെരിവിൽ ആരോ തയ്യാറാക്കി വെച്ചത് പോലെ ഒരു വിസ്ത്രീതിയിൽ പരന്ന കാട് പിടിച്ച ഭൂമി
