ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 3 6അടിപൊളി 

 

എന്നിട്ട് ഒരു വെറ്റില അദ്ദേഹത്തിന്റെ നേർക്ക് ഇട്ടു കൊടുത്തു. മത്സരത്തിന്റെ വാശി പൂണ്ട നമ്പി കൂടുതൽ ഒന്നും ആലോചിക്കാതെ വെറ്റില എടുത്ത് മുറിച്ചു ഇട്ടിട്ട് പറഞ്ഞു:

 

“ദാ ഈ വെറ്റില ഇനി തനിയെ മുറി കൂടിയാൽ അല്ലാതെ നമ്പി പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ട് ഇല്ല്യ. അടുത്ത ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെങ്കിൽ തോൽവി സമ്മതം”

 

അയ്യർ വീണ്ടും ഒന്ന് ഊറി ചിരിച്ചിട്ട് നമ്പിയോടായിട്ട് ചോദിച്ചു:

 

“അഹം അപമൃത്യു ഭവതേ യദി അഹം ഗൃഹ ഗഛാമി, അഹം അസ്ഫല അസ്മി യദി അഹം ഇത തിഷ്ടാമി – ഈ രണ്ടിൽ ഏതാണ് അഭികാമ്യം?”

 

കൂപക മന്ത്രം ഉരുവിട്ടാണ് വെറ്റില തന്റെ നേർക്കു അയ്യർ ഇട്ടതെന്നുള്ളത് അപ്പോളാണ് നമ്പിയുടെ മനസ്സിൽ കൂടെ പോയത്. താനൊരു കുടുക്കിൽ അകപ്പെട്ടു എന്ന് അദ്ദേഹത്തിന് ബോധ്യമായി. തമിഴ് ബ്രാഹ്മണർ വിനോദത്തിന് വേണ്ടി കളിക്കുന്ന കളികൾക് ഇടയിൽ പ്രയോഗിക്കാറുള്ള ഒരു തന്ത്രം അയ്യർ വളരെ ഭംഗിയായി തന്റെ മേൽ പയറ്റിയത് മത്സരത്തിന്റെ വാശിപുറത്തു പെട്ടെന്ന് തിരിച്ചറിയാതിരുന്നതിൽ തന്നോട് തന്നെ നമ്പിക്ക് ദേഷ്യം തോന്നി. കൂപക മന്ത്രം ചൊല്ലി മുൻപിലേക്ക് ഇടുന്ന ഏത് വസ്തുവും തൊട്ട് പോയാൽ അതിന്റെ അർത്ഥം

 

“ഞാനിനി പറയുന്നത് എനിക്ക് സംഭവിക്കാതിരിക്കണം എങ്കിൽ സാക്ഷാൽ യമധർമൻ വിചാരിക്കണം”

 

എന്നാണ്.

 

ആദ്യത്തേത് അഭികാമ്യം എന്ന് പറഞ്ഞാൽ

 

“ഞാൻ തിരികെ വീട്ടിൽ പോയാൽ എനിക്ക് അപമൃത്യു സംഭവിച്ചുകൊള്ളട്ടെ”

 

എന്നാകും. മത്സരം ജയിച്ചു വീട്ടിലെത്തും മുൻപേ കാലൻ കഴുത്തിൽ കുരുക്കിടും.

 

രണ്ടാമത്തേത് അഭികാമ്യം എന്ന് പറഞ്ഞാൽ

 

“ഞാനിവിടെ നിന്നാൽ തോറ്റു പോകട്ടെ”

 

എന്നാവും. തൊട്ടു പിന്നാലെ ഒരു ചോദ്യം വന്നാൽ അതിനു ശെരിയായ മറുപടി പറയാൻ കഴിയാതെ തോറ്റു പോകത്തക്ക വിധം സാക്ഷാൽ യമധർമൻ തന്റെ നാവിനെ ബന്ധിച്ചു കളയും.

 

ഒന്നും മിണ്ടാതെ എഴുനേറ്റ് പോകേണ്ടി വരും. അങ്ങനെ വന്നാലും തോൽവി സമ്മതിച്ചു എന്നാവും അതിനാണ് ആദ്യമേ ഉത്തരം പറഞ്ഞില്ലെങ്കിൽ തോൽവി സമ്മതിക്കുമോ എന്നു അയ്യർ ചോദിച്ചത്. ആകെ പ്രതിസന്ധിയിൽ ആയ നമ്പി പെട്ടെന്ന് ഒരു ഉപായം കണ്ടെത്തി. ആദ്യത്തേത് ശെരിയെന്നു പറഞ്ഞിട്ട് താനിവിടെ നിന്നും വീട്ടിലേക്ക് പോയാൽ മാത്രമേ തനിക്ക് ദുര്മരണം ഭവിക്കുകയുള്ളു. താനിവിടെ തന്നെ നില്കുകയാണെങ്കിൽ, ഏത് ദുർ മൂർത്തി തന്നെ ആക്രമിക്കാൻ വന്നാലും അതിൽ നിന്നും സാക്ഷാൽ യമധർമ്മൻ തന്നെ തന്റെ ജീവനെ കാത്തോളും.

 

“ഉത്തരം പറഞ്ഞാൽ അയ്യർ തോൽവി സമ്മതിക്കുമോ?” എന്ന് നമ്പിയിൽ നിന്നും വന്ന അപ്രതീക്ഷിതമായ ചോദ്യം കേട്ടു അയ്യരൊന്നു പതറി. ഒരു തരത്തിലും ഊരിപ്പോകുവാൻ പറ്റാത്ത തരത്തിലുള്ള ഒരു കുരുക്കിൽ കൊണ്ട് ഇട്ടിട്ടും തന്റെ നേർക്ക് ഇത്ര വീറോടെ മുട്ടി നിൽക്കുന്ന നമ്പിയുടെ ആത്മവിശ്വാസം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

ചുറ്റുമുള്ള ആളുകൾ ഹരം മൂത്തു ആർപ്പ് വിളികൾ തുടങ്ങി. കുരുത്തോലകൾ വലിച്ചു പൊട്ടിച്ചു മുകളിലേക്കു എറിഞ്ഞു മത്സരത്തിന്റെ അന്തരീക്ഷം കൊഴുപ്പിച്ചു. നമ്പിയുടെ മുന്നിൽ അടിയറവു പറയുവാൻ വയ്യ – എങ്കിലും മുന്നോട്ട് വെച്ച വെല്ലുവിളി സ്വീകരിക്കാതിരിക്കുവാനും വയ്യ – രണ്ടും കല്പിച്ചു അദ്ദേഹം സമ്മതം മൂളി.

 

ശ്രീ പരമേശ്വരനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഞാൻ വീട്ടിലേക്ക് മടങ്ങുന്നില്ല. ആയതിനാൽ അഹം അപമൃത്യു ഭവതെ യദി അഹം ഗൃഹ ഗഛാമി എന്നുള്ളത് അഭികാമ്യം എന്ന് യമധർമ്മ മഹാരാജാവിനെ സാക്ഷി നിർത്തി ഞാൻ പ്രസ്ഥാവിക്കുന്നു” എന്ന് നമ്പി പറഞ്ഞു.

 

കടന്നൽ കുത്തിയത് പോലെ അയ്യരുടെ മുഖം വീർത്തു. തന്റെ അതിബുദ്ധിയെ പോലും കടത്തി വെട്ടിയ നമ്പിയുടെ സാമർത്യത്തിൽ അല്പം അസൂയയും വീട്ടിലേക്ക് തിരിച്ചു പോയില്ലെങ്കിലും ജയിച്ചേ അടങ്ങു എന്നുള്ള നമ്പിയുടെ വാശിയിൽ അല്പം അത്ഭുതവും അദ്ദേഹത്തിന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *