“ഇപ്പോ അസ്തമയം ആകാറാവുന്നതല്ലേ ഒള്ളു. തമ്പ്രാൻ എന്റെ കൂടെ വാ… ഒരു കാര്യമുണ്ട്”
ശേഖരൻ എന്റെ കയ്യിൽ പിടിച്ചു ചെറുതായി വലിച്ചിട്ടു നടക്കാൻ ആഞ്ഞു. ഞാൻ അവന്റെ കൈ വിടുവിച്ചിട്ട് ചോദിച്ചു “എങ്ങോട്ട് വരാൻ? എന്ത് കാര്യത്തിന്?”
ഞാൻ കൈ വിടുവിച്ചിട്ട് കൂടെ ചെല്ലാതെ നിന്നതിൽ അവനു ഇത്തിരി പരിഭവം ഉണ്ടെന്ന് അവന്റെ മുഖഭാവത്തിൽ ഉണ്ടായിരുന്നു. അവൻ തിരിഞ്ഞു നിന്ന് എന്നോടായിട്ട് പറഞ്ഞു “തമ്പ്രാന് ഇത്തിരി സന്തോഷം ഒക്കെ ഉണ്ടാവുന്ന കാര്യത്തിന് തന്നെയാ വിളിച്ചത്. ഞാനിന്നു വരെ കുഴപ്പത്തിൽ ഒന്നും കൊണ്ട് ചാടിച്ചിട്ടില്ലല്ലോ. മനസ്സുണ്ടെങ്കിൽ കൂടെ വാ”
അവനെ പിണക്കാൻ മനസ്സ് വന്നില്ല. കാര്യം ശെരിയാണ്. അവനിന്നു വരെ എന്നെ കുഴപ്പത്തിൽ ഒന്നും കൊണ്ട് ചാടിച്ചിട്ടില്ലെന്നു മാത്രമല്ല പല കുഴപ്പങ്ങളിലും ചെന്ന് ചാടാതെ രക്ഷിച്ചിട്ടേ ഒള്ളു താനും. ഞാൻ അവനെ അനുഗമിച്ചു. കുന്നിറങ്ങി ഞങ്ങൾ പാടവരമ്പത്തൂടെ നടന്നു. തോട്ടിനു കുറുകെ കിടന്ന തെങ്ങിൻ തടിപ്പാലം കയറി മൂസ്സത് മാപ്പളാരുടെ കവുങ്ങിൻ തോട്ടത്തിൽ എത്തി.
അതിന്റെ ഓരം പറ്റി കിഴക്കോട്ടു നടന്നാൽ അരുവിയിൽ എത്താം. പടിഞ്ഞാട്ട് നടന്നാൽ അരുവി ചെന്ന് ചേരുന്ന അതേ പുഴയുടെ മറ്റൊരു ഭാഗത്തും. കൃഷി ആവശ്യത്തിനായി അരുവിയിൽ നിന്നും പുഴയിലേക്ക് വെട്ടി ഉണ്ടാക്കി എടുത്തതായിരുന്നു തോട്.
കാലക്രമേണ അതിന്റെ ആഴവും ഒഴുക്കും വർധിച്ചു. പകലത്തെ പണി കഴിഞ്ഞു മടങ്ങും മുൻപ് അവിടെ കുളിയും ആവശ്യം വരുമ്പോൾ അവിടെ വന്നു തുണി അലക്കലും ഒക്കെ നടത്തിക്കോളാൻ നാട്ടിലെ ‘വർക്കിംഗ് ക്ലാസ്സ്’ ആളുകൾക്ക് ജന്മിമാരുടെ കൂട്ടായ്മ അനുവാദവും കൊടുത്തു. എട്ടോളം കടവുകൾ അങ്ങനെ തോട്ടിൽ നിരന്നു. കടവെന്നു പറയുമ്പോൾ കെട്ടിയ കടവൊന്നുമല്ല.
കുന്നിൻ ചെരിവിലെ പാറക്കെട്ടിൽ നിന്നും വളരെ കഷ്ടപ്പെട്ട് എത്തിച്ച വലിയ പാറക്കല്ലുകൾ അടുക്കിയും നിരത്തിയും ഉറപ്പിച്ചു മുട്ടുശാന്തിക്കു വേണ്ടി നിർമിച്ച കടവുകൾ. ആ കടവുകളിൽ ഇപ്പോളൊക്കെ നേരിയ സുഗന്ധം ഉണ്ട്. ആദ്യ കാലത്ത് അതും ഉണ്ടായിരുന്നില്ല. കൂലി പണമായിട്ട് കിട്ടാനും അതുമായി പീടികകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായവും ഒക്കെ ഈയടുത്തിടെ ആണു നാട്ടിൽ നിലവിൽ വന്നത്.
അതിനു മുൻപ് വരെ കൂലി ഭക്ഷണമായിട്ടോ തുണി ആയിട്ടോ ഒക്കെ ആയിരുന്നു കൊടുത്തിരുന്നത്. ആ സമ്പ്രദായം മുതലെടുത്തു അച്ഛൻ കളിച്ച കളികളും ഒരുപാടുണ്ടായിരുന്നു. പുതിയ സമ്പ്രദായം വന്നത് അച്ഛന് മാത്രമല്ല നാട്ടിലെ പല പ്രമാണിമാർക്കും കുറച്ചേറെ മുഷിച്ചിൽ ഉണ്ടാക്കിയിരുന്നു. അഞ്ചാലുമ്മൂട്ടിൽ നമ്പിമാർ അതിൽ ഒളിഞ്ഞും തെളിഞ്ഞും കളിച്ചിട്ടുണ്ടെന്നും ഒരു ശ്രുതിയുണ്ട്.
സ്വാതന്ത്ര്യം കിട്ടിയ ശേഷവും മുതലെടുപ്പ് തുടർന്ന് കൊണ്ട് പോന്നിരുന്ന ആ നാട്ടിലെ ജന്മിമാർക്ക് എതിരെ ഏകദേശം അഞ്ചാറ് വർഷം മുൻപേ ഒരു ഊമക്കത്തു തിരുവനന്തപുരത്തു മുഖ്യമന്ത്രി ആഫിസിലേക്ക് ചെന്നു. അതിനെ തുടർന്ന് നാട്ടിൽ ഒരു അന്വേഷണ കമ്മീഷനും വന്നു. നാട്ടിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഒരു തൊഴിലാളി ക്ഷേമ സമിതി രൂപീകരിക്കപ്പെട്ടു. കൂലി പണമായി കിട്ടുന്നതിനും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നതിനും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാം വ്യെവസ്തകൾ ഉണ്ടായി.
അതോടെ പണിയെടുപ്പിച്ചിട്ടു കൂലി ലാഭിക്കാനായി ഉപയോഗിച്ചു പഴകിയ തുണി കൊടുത്തും, കൂലിക്കു പകരം നിലവാരം കുറഞ്ഞ അരി നിസ്സാര തുകയ്ക്കു പട്ടാമ്പിയിൽ നിന്നും വരുത്തി കൊടുത്ത് സവർണ്ണ ജാതിയുടെ അധികാരക്കോൽ കൊണ്ട് ആളുകളെ നിയന്ത്രിച്ചും, ചൂഷണം ചെയ്തും ജീവിച്ചിരുന്ന ജന്മിമാരുടെ കാലം അവസാനിച്ചു. അത് വരെയും കീഴ്ജാതിയിൽ പെട്ടവരുടെ കുട്ടികളെ സർക്കാർ വക സ്കൂളിൽ പോലും പോകാൻ ജന്മിമാർ സമ്മതിച്ചിരുന്നില്ല.
അവർക്കു ചിന്തിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ബുദ്ധിയോ സാമർത്യമോ കഴിവോ ഉണ്ടാകാത്ത വിധം അവരെ മാനസികമായി തളർത്തി കളയുക, ജീവൻ മാത്രം നിലനിർത്തി അവരുടെ അവകാശങ്ങൾ അവർ തിരിച്ചറിയാത്ത വിധം അവരെ അന്ധരാക്കി കളയുക, അതിലൂടെ അവരെ നിയന്ത്രിച്ചു ചൊല്പടിക്കു നിർത്തുക. ഇതായിരുന്നു അന്നത്തെ സവർണ മേലാളന്മാരുടെ ഉദ്ദേശം. അവരുടെ സകല പദ്ധതികളുടെയും കടയ്ക്കൽ കത്തി വെച്ച ആ എഴുത്തു സർക്കാരിലേക്ക് എഴുതി അയച്ചത് നാട്ടിലെ തന്നെ വിദ്യാഭ്യാസമുള്ള ആരെങ്കിലും അല്ലാതിരിക്കാൻ തരമില്ലെന്നും,
