വല്യമ്പ്രാൻ വരിയുടെ ആദ്യം നിൽക്കുന്ന അടിയാന്റെ മുന്നിൽ വന്ന് നിന്നു..
“സത്യം പറ… നീയാണോ അത് ചെയ്തത്… ?”..
കാര്യമറിയാതെ അവൻ പേടിയോടെ നിന്നു.. സീൽക്കാര ശബ്ദത്തോടെ ചാട്ടയൊന്ന് പുളഞ്ഞു.. അവൻ ഉറക്കെ കരഞ്ഞു.. ചാട്ട അവന്റെ പുറം പൊളിച്ചിരുന്നു.. മീൻ വരഞ്ഞത് പോലെ അവന്റെ പുറത്തൊരു വരയുണ്ടായി.. ചാട്ടയിൽ നിന്നും ചോര നിലത്തേക്കിറ്റി..
“ പറ… കോലോത്തെ തമ്പ്രാട്ടിയെ നീ തൊട്ടോ… ?”..
രണ്ടാമത് നിൽക്കുന്നവനോട് തമ്പ്രാൻ ചോദിച്ചു.. അവനും പേടിച്ച് വിറച്ചതല്ലാതെ മിണ്ടിയില്ല..ചാട്ട ഉയർന്ന് താഴ്ന്നു.. അവന്റെയും പുറം പൊളിഞ്ഞു..അവന്റെ കരച്ചിൽ കേട്ട് അടുത്ത് നിൽക്കുന്ന കുമാരൻ അരയിലൊന്ന് തപ്പി.. അവൻ മുറ്റത്ത് നിൽക്കുന്ന തമ്പ്രാക്കളുടെ എണ്ണം നോക്കി..ആകെ പന്ത്രണ്ട് പേർ.. അതിൽ തന്നെ രണ്ടെണ്ണം ചെറുതും..
“ പറയെടാ നായേ… നീയാണോ അത് ചെയ്തത്… ?”..
തമ്പ്രാന്റെ കയ്യിലെ ചാട്ട ഉയർന്നു..അയാൾ കുമാരനെ നോക്കി ചാട്ട ആഞ്ഞ് വീശി..എന്താണ് സംഭവിച്ചതെന്ന് തമ്പ്രാന് മനസിലായില്ല.. ചാട്ട ശൂന്യതയിൽ നിൽക്കുകയാണ്.. ഒരടിയാൻ തന്റെ കയ്യിൽ കേറി പിടിച്ചെന്ന് മനസിലായതും അയാൾ കോപം കൊണ്ട് ജ്വലിച്ചു..
“തമ്പ്രാന്റെ കയ്യിൽ പിടിക്കുന്നോടാ നായേ… ?..ബലമാരാ…തല്ലിക്കൊല്ല് ഈ പേ പിടിച്ച നായയെ…”..
വല്യമ്പ്രാൻ അലറി..ബലരാമൻ ഒരു വടിയുമായി മുന്നോട്ട് വന്നു..പക്ഷേ തമ്പ്രാന്റെ ഉറക്കെയുള്ള അലർച്ച കേട്ട് അവനൊന്ന് നിന്നു..വയറിനുള്ളിൽ ഒരു തണുപ്പാണ് തമ്പ്രാന് ആദ്യം അനുഭവപ്പെട്ടത്.. കുമാരൻ അരയിൽ തിരുകിയ കഠാരയെടുത്ത് അയാളുടെ വാരിയെല്ലുകൾക്കിടയിലൂടെ ഉള്ളിലേക്ക് കയറ്റിയിരുന്നു..
കഠാര ഊരിയെടുത്ത കുമാരൻ ഒന്നുകൂടി കുത്തി.. പിന്നെ ഉള്ളിലിട്ടൊന്ന് ചുഴറ്റി..തമ്പ്രാന്റെ ഉള്ളിലുള്ളതെല്ലാം അറ്റ് പോയി..
അവിടെ കൂടിയ അടിയാന്മാർക്കോ, തമ്പ്രാക്കൾക്കോ നടന്നത് വിശ്വസിക്കാനായില്ല.. ഒരു തമ്പ്രാനെ അടിയാൻ കൈക്ക് കയറി പിടിച്ചു എന്നത് തന്നെ വിശ്വസിക്കാനാവാത്തതാണ്.. ഇപ്പോ തമ്പ്രാനെയവൻ കുത്തിയിരിക്കുന്നു.. കേട്ട് കേൾവിയില്ലാത്ത കാര്യമാണത്..
“ബലരാമാ… ഒറ്റയെണ്ണത്തിനെ വെറുതെ വിടരുത്… തീർക്ക്… എല്ലാറ്റിനേയും തീർക്ക്…”..
ജീവൻ പോകുന്ന വേദനയിലും തമ്പ്രാൻ അലറി.. കുമാരൻ വയറ്റിലേക്കിറക്കിയ കത്തിയൂരി തമ്പ്രാന്റെ മുഖത്തേക്ക് നോക്കി..പിന്നെ ഉറക്കെയൊന്നട്ടഹസിച്ചു..
“ അതേ തമ്പ്രാ… ഞാനും കുട്ടിരാമനും കൂടിയാ അത് ചെയ്തത്… കാര്യസ്ഥനേയും മകളേയും കൊന്നത് ഞങ്ങളാ… കാര്യസ്ഥന്റെ മകളെ പിച്ചിച്ചീന്തിയതും ഞങ്ങളാ… കാളിത്തമ്പ്രാനെ കാട്ട് പോത്ത് കുത്തിയതല്ല, അവനെ തീർത്തതും ഞങ്ങളാ… ഇനി ഒരു തമ്പ്രാന്റെ കയ്യും അടിയാന്റെ നേരെ ഉയരാൻ പാടില്ല… ഒരടിയാത്തിപ്പെണ്ണും മാനത്തിന് വേണ്ടി കരയാൻ പാടില്ല… അതിന് ഇനി നീ ഇല്ലാതാവണം… “..
കുമാരൻ അലറിക്കൊണ്ട്
മൂർഛയേറിയ ആ കത്തി കൊണ്ട് തമ്പ്രാന്റെ കഴുത്തറുത്തു..
“കുട്ടിരാമാ…”..
കുമാരന്റെ അലർച്ച കേട്ട കുട്ടിരാമൻ നോക്കുമ്പോ ഓടിവരുന്ന ബലരാമനെയാണ് കണ്ടത്..അവൻ നീട്ടിപ്പിടിച്ച കഠാരയിലേക്ക് ബലരാമൻ വന്ന് വീഴുകയായിരുന്നു..വല്യമ്പ്രാനെ കുമാരൻ ചവിട്ടിത്തെറിപ്പിച്ചു.. അയാൾ നിലത്ത് വീണ് ഒന്ന് പിടഞ്ഞ് നിശ്ചലായി..ആ കത്തി കൊണ്ട് തന്നെ കുമാരൻ,ബലരാമന്റെ പുറത്ത് കുത്തി.. മുന്നിൽ കുട്ടിരാമന്റെ കത്തി ഉള്ളിൽ തന്നെയാണ്..രണ്ടാളും ഒരേ സമയം കത്തിയൂരിയതും ബലരാമൻ നിലത്തേക്ക് ചത്ത് വീണു..
ഒറ്റ നിമിഷം എന്തൊക്കെയാണ് സംഭവിച്ചതെന്ന് അവിടെ കൂടിയവർക്കാർക്കും പെട്ടെന്ന് മനസിലായില്ല.. വല്യാമ്പ്രാനും, ബലരാമനും മരിച്ചെന്ന് മനസിലായ ബാക്കി തമ്പ്രാന്മാർ വെറുതെ നിന്നില്ല.. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവർ തിരിച്ചടിച്ചു.. രാജരക്തം സിരകളിലോടുന്ന തമ്പ്രാക്കൾ തോൽക്കാൻ മനസില്ലാതെ പോരാടി..
